Tuesday 22 August 2023

അമ്മ വിരുന്നിനു പോയാൽ വീട്....


അമ്മ വിരുന്നിനു പോകുമ്പോൾ

ഉടുപുടവത്തുമ്പിൻപിടി

വിടാതെ കരയുന്ന

പൈതലായ്ത്തീരും വീട്.

നെഞ്ചുപിടഞ്ഞമ്മ

പിഞ്ചുകൈ പതുക്കെ വിടുവിക്കും.

പിന്നെ,

ചേലാഞ്ചലത്തിൽ പതിഞ്ഞ

കുഞ്ഞുവിരൽപ്പാട്

ഭദ്രമായിപ്പൊതിഞ്ഞ് ഇടുപ്പിൽത്തിരുകി,

പലവട്ടം തിരിഞ്ഞുനോക്കി,

നടന്നകലും.

 

അമ്മ വിരുന്നിനു പോയിക്കഴിഞ്ഞാൽ

പിന്നെ വീട്,

താരാട്ടുമുറിഞ്ഞു കരയുന്ന

വാശിക്കുഞ്ഞാകും.

ആശ്വസിപ്പിക്കാനാകാതെ

വീട്ടുസാമാനങ്ങൾ

മോഹാലസ്യപ്പെട്ടു വീഴും.

കുപ്പിപ്പാത്രങ്ങളുടെ

ഉള്ളുടഞ്ഞു ചിതറും.

തറ, ചെളിമുദ്രകളാൽ

കണ്ണുപൊത്തും.

വിരിപ്പുകൾ നിലത്തൂടെ

ഇഴഞ്ഞു മാറും.

 

അമ്മ വിരുന്നിനു പോയ രാത്രിയിൽ

ഏറെ വൈകിയും

വിളക്കുകൾ

കണ്ണുകൾ തുറന്നുവയ്ക്കും.

മിക്കിമൗസും വിന്നി ദ പൂവും

കളിക്കൂട്ടുകാരായെത്തും.

അണയാൻ മറന്ന വെളിച്ചത്തിൽ

പിന്നീടെപ്പൊഴോ വീട്

തളർന്നുറങ്ങും.

 

വിരുന്നു പോയ അമ്മ,

അരികിലുറങ്ങുന്ന

കുഞ്ഞിനെയെന്ന പോലെ,

പാതിയുറക്കത്തിൽ വീടിനെ

തുടരെത്തുടരെ കെട്ടിപ്പുണരും.

മാറുനിറഞ്ഞ പാൽ

ഇളംചുണ്ടിൻ്റെ സ്പർശം തേടി

വിങ്ങി, കിടപ്പിടം നനയ്ക്കും.

 

വീണ്ടെടുത്ത കുഞ്ഞിൻ്റെ

അരികിലേക്കെന്ന പോലെയാവും

വിരുന്നുപോയ അമ്മ

തിരികേയണയുന്നത്.

ഏറെപ്പുലർന്നിട്ടും

ഉണരാത്ത വീടിനെ

അമ്മ വന്നു വിളിച്ചുണർത്തും.

കണ്ണുതിരുമ്മിയുണരുന്ന വീടിൻ്റെ

ചുണ്ടിൽ, പരിഭവത്തിൻ്റെ

ധൂളി വിതുമ്പിയടരും.

പൂമുഖത്തപ്പോൾ പിണക്കത്തിൻ

ചെമ്പരത്തികൾ വാടും.

 

അമ്മയാണെങ്കിലോ,

അഴുക്കുടുപ്പും

ചോക്ലേറ്റുണങ്ങിയ മുഖവും

പഴകിയ ആഹാരമണവും

അഴിഞ്ഞുചിതറിയ മുടിയുമുള്ള

കുഞ്ഞിനെ നോക്കി

മാരിക്കാറണിയും.

''ഞാനില്ലെങ്കിൽ

എൻ്റെ കുഞ്ഞിനാരുമില്ലേ''

എന്നൊരു നിലവിളി

ഒളിമിന്നലിടും.

''ഇനിയെത്ര പാടുപെട്ടാലാ

എൻ്റെ കുഞ്ഞിനെ

പഴയപോലെയാക്കുക'' യെന്ന്

വാക്കിടി വെട്ടും.

''എനിക്കൊന്നിനുമാവില്ല''

എന്നൊരു തോൽവി

വർഷമാരിയായുതിരും.

 

വീടപ്പോൾ

ആകെ നനഞ്ഞൊരു കുട്ടിയായ്

തലകുമ്പിട്ടു

നഖം കടിച്ചു നിൽക്കും.

അകമലിഞ്ഞമ്മ

കുഞ്ഞിനെ വാരിയെടുത്ത്

കുളിപ്പിച്ചു തോർത്തി പുത്തനുടുപ്പിടീച്ച്

മൂർദ്ധാവിൽ

ചുംബനരാസ്നാദിചൂർണ്ണമണിയിക്കും.

'ഇനിയെൻ്റെ കുഞ്ഞിനെയാരും

തൊട്ടശുദ്ധമാക്കരുത്'

എന്നൊരു കൽപ്പന

കല്ലു പിളർക്കും.

കുഞ്ഞപ്പോൾ

സ്വസ്ഥതയുടെ

അമ്മത്തൊട്ടിലിൽ

താളത്തിൽ

ആന്ദോളനമാടിയുറങ്ങും.

xxxxxxxxxxxxxxxxxxxxxxxxxxxxxx

 


Thursday 17 August 2023

അപഭ്രംശപാതകള്‍

അശരീരിയായാണ് ഞാൻ

നിനക്കരികിലെത്തിയത്.

എന്നിട്ടും എൻ്റെ ചിറകുകളുടെ

ഉജ്ജ്വലധവളിമ

നീ തിരിച്ചറിഞ്ഞു.

 

വിരിച്ചുപിടിച്ച

അഗ്നിച്ചിറകുകളുടെ

കുളിർത്ത പ്രകാശത്താൽ

നീയെനിക്ക് സ്വാഗതമോതി.

നക്ഷത്രങ്ങൾ തെളിഞ്ഞുനിന്ന

ആകാശവീഥികളെല്ലാം പിന്നെ

നമുക്ക് മാത്രമുള്ളതായിരുന്നു.

പതുപതുത്ത വെൺമേഘപ്പൂക്കൾക്കിടയിലൂടെ

ഹിമബിന്ദുക്കൾ പോൽ തണുത്ത്

തൂവലിനേക്കാൾ കനം കുറഞ്ഞ്

നാം പറന്നുനടന്നു.

 

അപ്രതീക്ഷിതമായാണ്

സ്വർഗ്ഗലോകങ്ങളാൽ തിരസ്കൃതരായ

ഛിന്നഗ്രഹങ്ങൾ

നമ്മുടെ പാതയെ അപഹരിച്ചതും

തീമഴയായ് പെയ്തതും.

വെട്ടിത്തിളങ്ങുന്ന

മഴവാൾമുനകളാല്‍

കണ്ണഞ്ചിയപ്പോഴേക്കും

അവ നമ്മുടെ

ചിറകരിഞ്ഞു വീഴ്ത്തിയിരുന്നു.

നാം താഴേക്ക് പതിച്ചിരുന്നു.

 

മണ്ണുതൊട്ട നിമിഷം

കൈവന്ന അഴകളവുകളെ

നാം പരസ്പരം തിരിച്ചറിഞ്ഞു.

ഇനിയൊരു ചിറകിനും

ഉയർത്താനാവാത്ത വണ്ണം

നമുക്കപ്പോൾ

ശരീരഭാരമേറിയിരുന്നു.

നാം നാണിച്ചു

 

നമുക്കു വിശന്നു.... ദാഹിച്ചു.....

 

പൈദാഹനിവൃത്തിക്കായ്

പിന്നെ

നീരുറവകളും കായ്കനികളും തേടി,

ചളി നിറഞ്ഞ ചതുപ്പുകളിലൂടെ നാം

കൈകോർത്തു നടന്നുപോയി.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

Tuesday 1 August 2023

നീയെന്ന ഉണ്മ

 

അലങ്കാരാദികളോടുകൂടിയ നീ

നിന്നിലെ നിന്നെ

ചങ്ങാതിക്കണ്ണുകളിൽ

തിരയരുത്.

പകരം,

വിജനയിരുൾവനസ്ഥലികളിൽ

മറന്നുവച്ച

മനക്കണ്ണാടി വീണ്ടെടുത്ത്

നിനക്കുനേരേ തിരിച്ചുപിടിക്കുക.

നിന്നെ അണിയിച്ചൊരുക്കാറുള്ള,

നിനക്കേറേ പഥ്യമുള്ള ഒരുവളപ്പോൾ

അവിടെനിന്ന്

പിണങ്ങിയിറങ്ങിപ്പോകും.

നിന്നെ പ്രൗഢമനോഹരിയാക്കുന്ന

എല്ലാ അലങ്കാരങ്ങളും

അവൾ അഴിച്ചെടുത്തിട്ടുണ്ടാകും.

നിനക്കുചുറ്റും

അവൾ തെളിച്ചുവച്ച ദീപപ്രഭ

കെടുത്തിയിട്ടുണ്ടാകും.

തിരിച്ചുവിളിക്കാൻ നീയും

ഒരു പിൻവിളിക്കായ് അവളും

വെമ്പുന്നുണ്ടാകും.

തിരിച്ചുവിളിക്കരുത്.

''വിളിച്ചാൽ നീയവൾക്കടിമ'' എന്ന പന്തയത്തിൽ

നീ തോൽക്കരുത്.

നിന്നെ ഒളിപ്പിച്ചുവച്ച,

അവളിൽനിന്നുള്ള

വിമോചനത്തിൻ്റെ

പഴുതടയ്ക്കരുത്.

 

ഇനി പ്രകൃതിയൊരുക്കുന്ന

ഇത്തിരിവെട്ടത്തിൽ

നീ നിന്നെ കാണൂ.

ഔന്നത്യങ്ങളെ വന്നുതൊടുന്ന

മേഘത്തണുപ്പിൽ ആഹ്ളാദിക്കൂ.

നിമ്നങ്ങളിലെ നിശ്ചലതയിൽ

അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ

അംഗീകരിക്കൂ.

അംഗഭൂഷകളിൽ

തട്ടിച്ചിതറിപ്പോകാത്ത

തനിവെളിച്ചം

നിന്നിലേക്കാവാഹിക്കപ്പെട്ട്

നീയപ്പോൾ

കലർപ്പില്ലാതെ തിളങ്ങുന്ന

മറ്റൊരു കണ്ണാടിയാകുന്നതു കാണാം.

നിന്നിൽ മുഖംനോക്കുന്ന

പ്രകൃതീദേവിയുടെ കണ്ണുകളിൽ

പ്രതിഫലിക്കുന്ന

നീയെന്ന ഉണ്മയെ കാണാം.

 

മുഖച്ചിത്രവർണ്ണങ്ങളാൽ

അലംകൃതയാകുമ്പോൾ

നീ നോക്കുന്ന കണ്ണാടികൾ

മായാദർപ്പണങ്ങളായ്ത്തീരുന്നു.

അലങ്കാരങ്ങളഴിഞ്ഞുവീഴുമ്പോഴോ,

വെളിപ്പെടുന്ന

നിന്നിലെ പൂർണ്ണനഗ്നതയിൽ

നീ പരിഭ്രാന്തയാവുന്നു.

എന്നാൽ തെളിഞ്ഞ കണ്ണാടിയിൽ

മുഖം നോക്കുന്ന പ്രകൃതി,

പറക്കാൻ നിനക്ക്

ചിറകുകൾ തുന്നിത്തരുന്നത്

നീ അറിയുന്നുണ്ടോ?

xxxxxxxxxxxxxxxxxxxxxxxxx