Tuesday 6 May 2008

എന്തേ..

ഒരു നിറപൂര്‍ണ്ണിമ നെഞ്ചിലൊതുക്കിയ

തെളിവാനമെന്തേ കറുത്തുപോയ്, ദൂരെയാ

താരകച്ചിരിയിലൊളിപ്പിച്ച വൈഡൂര്യ-

രത്നപ്രഭയുമണഞ്ഞു, കിനാവിലീ

കണ്‍കളിലെനിക്കായ് കരുതിയ സ്വപ്നത്തിന്‍

പൂക്കൾ വിടരാതെ കരിഞ്ഞുപോ,യറ്റത്തെ

പാതവളവോരം ചെല്ലുംമിഴികളൊരു,

കാണാച്ചങ്ങലയില്‍ കുടുങ്ങിപ്പോയി.

 

ഏതോ സൌഹൃദസത്രങ്ങളില്‍, ഏക-

മിനിയുള്ള യാത്രയെന്നോര്‍ക്കാതെ,യറിയാതെ

മനസ്സുപങ്കിട്ടോര്‍ നാം; പിരിയുന്നനേരത്തു

നിനക്കേകാൻകാത്തതാം മിഴിനീർപ്പൂച്ചെണ്ടിൻ്റെ

ഭാരമധികമെന്നോര്‍ത്തിട്ടോ,യകലുമ്പോൾ

എന്നോടു ചൊല്ലേണ്ട യാത്രാമൊഴികളെ

എങ്ങുമേതേടിക്കാണാതെ തളര്‍ന്നിട്ടോ

എന്തേ ഞാൻ നിദ്രകൊള്ളുംനേരം മാറാപ്പു-

മേന്തി നീ പോയിമറഞ്ഞു; ഇന്നെൻ്റെ

പാര്‍ശ്വേയവശേഷിക്കും തൽപ്പച്ചുളിവിലായ്

നീ മറന്നുവച്ചുപോയ മൊഴിമുത്തില്‍

നിന്‍ജീവൽത്തുടി തേടിടുന്നുനീ പോകേ

നിന്‍ പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍

ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ

വായുവില്‍ തുഴയുന്ന കൈകളോടൊരുകുഞ്ഞു-

പൈതലായ് മനസ്സുതേങ്ങുന്നു; വിരല്‍ത്തുമ്പു

പിടിച്ചു ചുവടുവയ്പ്പിക്കുംകരത്തിന്റെ

കരുതലിന്‍ നേരുതേടുന്നു; നനുനനെ

ഓര്‍മ്മകളൊരു മഴയായ്പെയ്യുംപാതയില്‍

ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുടചൂടിക്കും

മനസ്സിന്റെ ചൂടുതേടുന്നു; ഈ വഴിയോര-

ത്തെന്നും ഞാന്‍ നിന്നെത്തേടുന്നു.