ഒരു നിറപൂര്‍ണ്ണിമ നെഞ്ചിലൊതുക്കിയ
തെളിവാനമെന്തേ കറുത്തുപോയ്, ദൂരെയാ
താരകച്ചിരിയിലൊളിപ്പിച്ച വൈഡൂര്യ-
രത്നപ്രഭയുമണഞ്ഞു, കിനാവിലീ
കണ്‍കളിലെനിക്കായ് കരുതിയ
സ്വപ്നത്തിന്‍
പൂക്കൾ വിടരാതെ കരിഞ്ഞുപോ,യറ്റത്തെ
പാതവളവോരം ചെല്ലുംമിഴികളൊരു,
കാണാച്ചങ്ങലയില്‍ കുടുങ്ങിപ്പോയി.
ഏതോ സൌഹൃദസത്രങ്ങളില്‍, ഏക-
മിനിയുള്ള യാത്രയെന്നോര്‍ക്കാതെ,യറിയാതെ
മനസ്സുപങ്കിട്ടോര്‍ നാം; പിരിയുന്നനേരത്തു
നിനക്കേകാൻകാത്തതാം
മിഴിനീർപ്പൂച്ചെണ്ടിൻ്റെ
ഭാരമധികമെന്നോര്‍ത്തിട്ടോ,യകലുമ്പോൾ
എന്നോടു ചൊല്ലേണ്ട യാത്രാമൊഴികളെ
എങ്ങുമേതേടിക്കാണാതെ തളര്‍ന്നിട്ടോ
എന്തേ ഞാൻ നിദ്രകൊള്ളുംനേരം
മാറാപ്പു-
മേന്തി നീ പോയിമറഞ്ഞു; ഇന്നെൻ്റെ
പാര്‍ശ്വേയവശേഷിക്കും തൽപ്പച്ചുളിവിലായ്
നീ മറന്നുവച്ചുപോയ മൊഴിമുത്തില്‍
നിന്‍ജീവൽത്തുടി തേടിടുന്നു; നീ പോകേ
നിന്‍ പാദപതനങ്ങള്‍ നെഞ്ചേറ്റിയ
പാതയില്‍
ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ
വായുവില്‍ തുഴയുന്ന കൈകളോടൊരുകുഞ്ഞു-
പൈതലായ് മനസ്സുതേങ്ങുന്നു; വിരല്‍ത്തുമ്പു
പിടിച്ചു ചുവടുവയ്പ്പിക്കുംകരത്തിന്റെ
കരുതലിന്‍ നേരുതേടുന്നു; നനുനനെ
ഓര്‍മ്മകളൊരു മഴയായ്പെയ്യുംപാതയില്‍
ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുടചൂടിക്കും
മനസ്സിന്റെ ചൂടുതേടുന്നു; ഈ വഴിയോര-
ത്തെന്നും ഞാന്‍ നിന്നെത്തേടുന്നു.