Friday 23 February 2024

അത്രമേലൊറ്റയ്ക്ക്‌...

ഒരു തിരിവിനപ്പുറം

കോർത്തുപിടിച്ചിരുന്ന വിരലുകൾ

എവിടെയോ അഴിഞ്ഞുവീണിരിക്കുന്നു.

ആ നിമിഷം,

കൂട്ടത്തിൽ നിന്നും വശീകരിച്ചൊറ്റപ്പെടുത്തിയ

മാന്ത്രികനെപ്പോലെ,

ആകാശത്തിരശ്ശീല കുത്തിക്കീറി,

കാടിന്റെ ഉയർന്ന മുഖം പ്രത്യക്ഷപ്പെട്ട്

അട്ടഹസിക്കുന്നു.

ചെളിയാടകൾ അണിയിക്കുന്നു.

മന്ത്രവടി ചുഴറ്റി

അനുഗാമിയാക്കുന്നു.

 

കല്ലും മുള്ളും കുപ്പിച്ചില്ലുകളും

സഞ്ചാരത്തെ

രക്തക്കൊടികൾ നാട്ടി അടയാളപ്പെടുത്തുന്നു.

പുല്ലും വള്ളിപ്പടർപ്പുകളും

വസ്ത്രത്തുമ്പു പിടിച്ച്

താഴോട്ടു വലിക്കുന്നു.

പിന്നെ, എഴുന്നേറ്റുവന്ന്

കെട്ടിപ്പുണരുന്നു.

 

ഇരുട്ട്‌,  കണ്ണുകെട്ടി, വട്ടംകറക്കി

ഒളിച്ചുകളിക്കാനിറക്കി വിടുന്നു.

പിന്നെ 'ഞാനിവിടെ... ഞാനിവിടെ, എന്ന്

കൂമൻമൂളലായ്, കുറുനരിയോരിയായ്,

കരിന്തേൾക്കുത്തലായ്, അരുവിക്കിലുക്കമായ്,

മത്തഗജത്തിന്നമറലായ്, സിംഹഗർജ്ജനമായ്,

പിടിതരാത്ത

ഒച്ചായ് വഴുതുന്നു.

 

പോകെപ്പോകെ

ജലരാക്ഷസർ

മലമുകളുകളിൽ നിന്ന് കുതിച്ചുചാടി

മുന്നിൽ വീഴുന്നു.

വെൺഖഡ്ഗങ്ങളാൽ

ദേഹം വെട്ടിമുറിച്ച്‌, 

മുറിക്കഷ്ണങ്ങൾ വാരിയെറിയുന്നു.

 

ശിഥിലപിണ്ഡം വലിച്ചുനീന്തി

നനഞ്ഞിഴഞ്ഞ്‌

ചതുപ്പുകളിലും അഗ്ഗാധഗർത്തങ്ങളിലും

തെന്നിവീണും പിരണ്ടെഴുന്നേറ്റും

മഴക്കാടുകളിലൊളിച്ചും

മിന്നാമിന്നിവിളക്കുകൾക്ക്‌

കൺവാട്ടം പിടിച്ചും

രൂപംകൊണ്ടും രൂപമില്ലായ്മകൊണ്ടും

കാടിന്റെ കണ്ണുകെട്ടി,

മറ്റൊരു കാടാകുമ്പോഴും

ഉള്ളിൽ

എന്റെനാടേ... എന്റെ നാടേ... എന്ന്

നിശ്ശബ്ദം നിലവിളിച്ച്‌

ഒറ്റയ്ക്ക്‌...

അത്രമേലൊറ്റയ്ക്ക്...

ഒരു വഴി,

വിരൽത്തുമ്പിൽ നിന്നൂർന്നുപോയ

നാടുതേടി അലയുന്നു.


 

 

 

 

 


Saturday 17 February 2024

ഉറക്കമുണരാതെ ദൈവം..

പിന്നെ ദൈവം പകലിനെ സൃഷ്ടിച്ചു.

വെളിച്ചം നിറഞ്ഞ പകൽ ,

മികച്ചത് എന്നുകണ്ടു സന്തോഷിച്ചു.

ജലവും കരയും സൃഷ്ടിക്കപ്പെട്ടു.

മൽസ്യത്തെ വെള്ളത്തിൽ നിന്ന്

കരകയറ്റി, ആമയാക്കി.

മണ്ണിലും പാറയിലും

വീണുടയാത്ത

പുറംതോടിനുള്ളിലേക്ക്

കൈകാലുകളും തലയും

ഒളിപ്പിച്ച്

ആമ വിനയാന്വിതനായി.

ദൈവം അതിനെ

തിരിച്ചും മറിച്ചും നോക്കി.

മികച്ച സൃഷ്ടി എന്ന്

സ്വയം പുകഴ്ത്തി.

ആവേശത്താൽ

വിവിധ ജീവജാലങ്ങളെ സൃഷ്ടിച്ചു.

അവയിൽ ശ്രേഷ്ഠതയോടെ

മനുഷ്യകുലത്തെ സൃഷ്ടിച്ചു.

 

പിന്നെ ദൈവം രാത്രിയെ സൃഷ്ടിച്ചു.

സൃഷ്ടികളൊക്കെ ഉറങ്ങുന്നു,

എന്നുറപ്പു വരുത്തി.

എന്നാൽ,

കണ്ണുകളും മൂക്കുകളും

തൊലിയും രോമരാജികൾ പോലും

പാമ്പുകളായ് രൂപാന്തരപ്പെട്ട്

മദസീൽക്കാരത്തോടെ

ഫണം വിടർത്തിയാടുന്ന,

തൻ്റെ ഏറ്റവും മികച്ച സൃഷ്ടിയെ കണ്ട്,

ദൈവം പകച്ചു.

തെറ്റുപറ്റിയതെവിടെ എന്ന്

ചാൾസ് ഡാർവിനെ കൺസൾട്ട് ചെയ്തു.

ഡാർവിൻ കൈമലർത്തി.

 

ഞൊടിയിടയിൽ ദൈവം

രാത്രിയെ പകലാക്കി,

മനുഷ്യനെ പറ്റിച്ചു.

നിമിഷാർദ്ധത്തിൽ പാമ്പുകൾ,

കട്ടിയുള്ള പുറംതോലണിഞ്ഞ്

വിഷപ്പല്ലുകൾ ഉള്ളിലേക്കു വലിച്ച്

മനുഷ്യനായി രൂപാന്തരപ്പെടുന്നതു കണ്ട്

ദൈവം പിന്നെയും പകച്ചു.


തലകറങ്ങി വീണ ഡാർവിൻ

'ചത്തപോലെ കിടന്നേക്കാം'

എന്നു തീരുമാനിച്ചു.

 

സൃഷ്ടികർമ്മം മടുത്തും

രാത്രിയെ ഭയന്നും

ദൈവം പിന്നെ

പകൽവെളിച്ചത്തിൽ കിടന്നുറങ്ങി.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


Saturday 3 February 2024

മരുഭൂമികൾ ഉണ്ടാകുന്നതിനും മുൻപ്‌

പദങ്ങൾ പുറംതള്ളിയ

മണൽച്ചൂടിൽ നിന്ന്

ഒരു ഉറവ പൊട്ടിപ്പുറപ്പെട്ട്‌

നദിയായ്‌ വളർന്ന്

ചിരിച്ചിലങ്കകൾ ചാർത്തി,

പുറകോട്ടൊഴുകുന്നു.


കാറ്റ്,

പറത്തിവിട്ട കരിയിലകളെ

തിരികെയെത്തിച്ച്‌

ഓർമ്മപ്പച്ച ചാർത്തുന്നു.

മണ്ണ്

മഴനൂലുകളാൽ

ആകാശത്തേക്ക് ഏണികെട്ടുന്നു.

ഏണിയേറി നനഞ്ഞ

ദലങ്ങൾ

തീരവനമാകെ

പൂവിളിയെന്ന് ഉറക്കെപ്പാടുന്നു.


ഒരു മരം സ്വപ്നക്കൂടൊരുക്കി,

ഇലച്ചാർത്തുകളാൽ മറയ്ക്കുന്നു

ഉള്ളിൽ ഒറ്റക്കൊരു കിളി,

കാത്തിരിപ്പെന്ന് തൂവലുകളെ

ചിറകുകളിൽ തിരികെത്തിരുകുന്നു

പശ്ചിമാംബരം,

ഇരുണ്ട ചുവർവർണ്ണങ്ങൾ ചുരണ്ടിക്കളഞ്ഞ്

ചെഞ്ചായം പൂശിത്തുടുക്കുന്നു.


ദൂരെ

അസ്തമയക്കടലിൻ്റെ നെറ്റിയിൽ നിന്ന്

ഒരു കറുത്ത പൊട്ട്

തീരത്തേക്കടർന്നുവീണ്

യാനമാകുന്നു.

ചൂണ്ടത്തുമ്പിൽ

മരിച്ചുകിടന്നൊരു പ്രണയം

ജീവനാർജ്ജിച്ച്

നദിയിലേക്ക് ചാടിമറയുന്നു.

ചാകര...ചാകരയെന്ന്

തീരമൊരു ഉൾവിളി കേൾക്കുന്നു


കണ്ടെത്തലിൻ്റെ

പരസ്പരവേലിയേറ്റമിറങ്ങുമ്പോൾ

തിരയും തീരവും

ഇരു ദിശകളിലേക്ക് പിന്‍വാങ്ങി

അപരിചിതരാകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx