Sunday 29 October 2023

മരമൊഴികൾ

 

അക്കാട്ടിലുണ്ടാമരം

അരികത്തായുണ്ടീമരം

ഒരു പുലർക്കാലത്തിൽ

മഴ തോർന്ന നേരത്തിൽ

ആമരമീമരമൊരു മർമ്മരം

 

''ആഹാ! അതികാലെയുണർന്നെണീറ്റോ?’

 

''കോരിച്ചൊരിയുന്ന മഴയല്ലാർന്നോ

തളിരിലക്കുട നിവരുന്നേയുള്ളു.

പഴമേലാപ്പു ചോർന്നു വീണുപോയി.

ഞാനാകെ തണുത്തു വിറച്ചുപോയി‘

 

'പുതച്ചുറങ്ങാനൊന്നുമില്ലാരുന്നോ?'

 

തൂവൽപ്പുതപ്പു കുതിർന്നുപോയി'

 

'ഉണ്ണികൾക്കുറങ്ങുവാൻ പറ്റിയാർന്നോ?'

 

'ഇലയുള്ള ചില്ലേലുറക്കമാണ്

ഉണർന്നാൽപ്പിന്നെ ചെവി കേൾപ്പിക്കില്ല‘

 

ഇന്നലെയത്താഴമെന്തുണ്ടാർന്നു? ‘

 

'കതിർമണിയൊരുനുള്ളും തരമായില്ല

ഇലതിന്നുംപുഴുവൽപ്പം ഒത്തുകിട്ടി’'

 

'എന്തേ എന്നോടൊന്നു ചോദിക്കാർന്നേ ‘

 

അവിടേയും കുഞ്ഞുങ്ങളൊരുപാടില്ലേ.

അതിനാലെ ചോദിക്കാൻ തോന്നിയില്ല‘

 

'പ്രാതലിനുണ്ണികൾക്കെന്തു നൽകും? ‘

 

പഴംപുഴു ഇത്തിരി ബാക്കിയുണ്ട് ‘

 

'അയ്യോ! ഞാനൊരുപിടി കതിർ കൊണ്ടരാം’

 

പെട്ടെന്നൊരു വെടി-

യൊച്ച കേട്ടു.

മരമൊഴികളെല്ലാം

പറന്നുപോയി.

ചെറുവാക്കൊന്ന് വീണു-

ചിതറിപ്പോയി.

അകലും മൊഴി നോക്കി-

യാമരവും, വീണു-

പിടയും വാക്കു നോക്കി-

യീമരവും പിന്നെ,

ചൊല്ലറ്റു ചങ്കറ്റു

കണ്ണീർ പെയ്തു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

............കെട്ടണ്ടായിരുന്നു

 

വേലികെട്ടുകാരി നീലിപ്പെണ്ണും, വേലി-

കെട്ടാന്‍ വിരുതുള്ള വേലപ്പനും

കണ്ടുമുട്ടി, മനസ്സുകൾ കൂട്ടിക്കെട്ടി.

വേലപ്പന്‍ സ്വപ്നത്തില്‍ കോട്ടകെട്ടി;

പാതിനിദ്രയിലും നീലി വേലികെട്ടി.

ഒരുനാള്‍ വേലു നീല്യേ താലികെട്ടി.

നീലിക്കായൊരു പുത്തന്‍ വേലികെട്ടി.

ഒരു കൈസഹായം കൊടുത്തു നീലി,

മൂവന്തിയോളവും കൂടെനിന്നു.

ചേലുറപ്പിൽ വേലു വേലികെട്ടി.

പിന്നൊരേ ചിന്തയായ് വേലുവിന്.

വേലിക്കുറപ്പതു പോരാന്നുണ്ടോ???’

ഇരവിലും പകലിലും ചുറ്റിനോക്കി

ഇളക്കിയുറപ്പിച്ചീടുവരുത്തി.

വേലൂന്റെ വേലീടുറപ്പില്‍ നീലി

മുഴുനിദ്രയില്‍ സ്വപ്നം കണ്ടുറങ്ങി.

വേലീടുറപ്പിനെ മാത്രമോര്‍ത്ത

വേലൂനുറക്കമോ ഇല്ലാതായി.

പണ്ടു കോട്ടതീര്‍ത്ത സ്വപ്നനിദ്ര

ഓര്‍ത്ത് വേലു പേര്‍ത്തും നെടുവീര്‍പ്പിടെ,

ആരോ മൊഴിഞ്ഞപ്പോള്‍ വേലൂ‍നുള്ളില്‍

മാരണമീവേലി..........കെട്ടണ്ടായിരുന്നു’.

xxxxxxxxxxxxxxxxxxxxxxxxxxxx


Friday 27 October 2023

തുടർവിലാപകാണ്ഡം

 

കൃഷ്ണ വീണ്ടും വീണ്ടും

തേങ്ങീവിളിക്കുന്നു,

കൃഷ്ണാ വരികയെൻ

നഗ്നതയിലാടയായ്.


രമ്യതയ്ക്കായഞ്ചായ്

മേനി പങ്കിട്ടതും

ചൂതിൽ പണയ-

യുരുപ്പടിയായതും

കുരുസദസ്സിൽ നഗ്ന-

യായന്നു നിന്നതും

ഈ ഞാൻ, പെണ്ണെന്നു

പേർ, ഇരുചേരിയിലു-

മൊരുപോൽ വ്രണിതകൾ,

മനസ്സു മരിച്ചവർ.

ഇന്നിതാ നിൽക്കുന്നു

മറ്റൊരു വേദിയിൽ

തുടരുന്ന വസ്ത്രാ-

ക്ഷേപകഥകളിൽ.


അവതാരപുരുഷന്മാ-

രനവധിയീവഴി

നടശില പാകി-

ക്കടന്നു പോയെങ്കിലും

ഇരുപുറമാർത്തു-

വളരുന്ന ജാതി-

ത്തിമിരവനങ്ങളി-

ലൊളിപാർത്തിരിക്കുന്നു,

നിരവധിയുഗ്ര-

വിഷയുരഗങ്ങ,ളവ

യാഹരിക്കുന്നതീ ദേശം;

തുടരുന്നു പോർവിളി.

വാളായ് പരിചയായ്

ഈ ഞാൻ -സ്ത്രീ - നിൽപ്പു,

രണഭൂവിലാക്ഷേപ

നമ്രയായ് നഗ്നയായ്.


ഇതു വസ്ത്രാക്ഷേപമ-

ല്ലിനിയൊരു യുദ്ധകാ-

ണ്ഡത്തിൻ്റെയാമുഖ-

ശംഖനാദം.

ഇതു മണിപ്പൂര,ല്ലൊ-

ടുങ്ങിടാ കുരുപാണ്ഡ-

വരണഭേരിതൻ

തുടർനിനദം.

അപമാനിത,യെൻ്റെ

ജഠരത്തിൽ നിന്നുയിർ-

ക്കൊണ്ടൊരു ജ്വാലയാ-

ലീഭൂവിടം.

എരിഞ്ഞൊടുങ്ങും മുൻപേ-

യണയുക; കത്തുമെൻ

നഗ്നതയെ തറ്റുടുപ്പിക്കുക.

മതവൈരകാളിന്ദ-

ഗർവ്വദർപ്പങ്ങളിൽ

മർദ്ദനൃത്തം പുന-

രാടീടുക.

മലിനജലപാനത്താ-

ലിനിയുമെൻ പൈതങ്ങ-

ളൊടുങ്ങൊല്ലാ, ഞാനവർ-

ക്കമ്മയല്ലോ

Monday 23 October 2023

ചുത്തം

 

പ്ലാവിൽ മുറുക്കിക്കെട്ടിയ കയറിൻ്റെ

മറുതുമ്പിലൂടെ പിടിച്ചുകയറി,

കിടാവിൻജഡം പുറത്തെടുത്ത്,

കുഴികുത്തി മൂടുമ്പോഴതാ

കിണറ്റിൻകരയിലെ ആൾമറവട്ടത്തിൽ

ഒരുകാൽ കയറ്റിവച്ച്,

ആകെനരച്ച തലയിൽ

മുഷിഞ്ഞ ഈരിഴത്തോർത്താൽ

വട്ടക്കെട്ടു കെട്ടി,

ഒറ്റച്ചിറികോട്ടി നിൽക്കുന്നു,

ഒരു പരിഹാസച്ചിരി

 

''ഇനിയെന്ത്?'

''വെള്ളം വറ്റിച്ച് കിണർ ശുദ്ധമാക്കണം''

''ചുത്തം വരുത്താൻ നീയാരാ

മേമന നമ്പൂര്യാരോ?''

''അതു ചോദിക്കാൻ നിങ്ങളാരാ''

''അൻ്റെ മുത്തപ്പൻ''

പൊട്ടിച്ചിരി ആയിരം ചിറകുകളാൽ മൂളി

തലക്കുചുറ്റും വട്ടമിട്ടുപറക്കുമ്പോൾ

ഇരച്ചുകയറിയ കലിപ്പ്,

ജഡത്തിനുമേലിട്ട മണ്ണിൽ ചവിട്ടിയൊതുക്കി.

അഴിച്ചടുത്ത കയർ

വട്ടത്തിൽ മാടിച്ചുറ്റി,

ഇടത്തേത്തോളിലൂടെ

മേനിക്കുകുറുകേ വലത്തേക്കിട്ട്,

അശുദ്ധജലം നീക്കാൻ

മോട്ടർ പ്രവർത്തിപ്പിച്ചു.

പിന്നെ,

തെളിഞ്ഞ രുചിയുള്ള വെള്ളത്തിനായ്

പുതിയൊരു നെല്ലിപ്പലക തേടവേ

കണ്ടു,

കിണറ്റുകര ശൂന്യം.

 

'തൊണ്ണൂറാണ്ടുമുമ്പൊരു

പൊരിവേനലറുതിയിൽ

മേലാളരോട്‌ പൊരുതി

അടിയാളർക്കു

നീരുതേവിക്കൊടുത്തേന്റെ പിറ്റേന്ന്

ഏൻതൊട്ടു തീണ്ട്യേ കിണറു

ചുത്തം ചെയ്തത്

മേമന നമ്പൂര്യാരാണേ....'

എന്നൊരു പരിഹാസം

അപ്പോൾ

തലക്കെട്ടു കെട്ടി

അകമറവട്ടത്ത് കാൽ കയറ്റിവച്ച്

ഒറ്റച്ചിറിയാൽ ചിരിച്ചു.

Xxxxxxxxxxxxxxxxxxxxxx