Sunday 11 January 2009

കുശലം മറന്ന്....

നെടുവീർപ്പുകളെ വെളുപ്പുടുപ്പിച്ച്

സ്വപ്നങ്ങളുരുക്കിവിളക്കിയ

ജപമാലയേന്തി

നിർവ്വികാരതയുടെ മണവാട്ടിയായി

നിന്നെകണ്ട അവിചാരിതക്കും

കലാലയപ്പടവുകളോടും

മരച്ചുവടുകളോടും

അടക്കംപറഞ്ഞ നിന്റെ

നിറമുള്ള വിചാരങ്ങൾക്കുമിടയിൽ

കാലം

ഏതാനും വത്സരജപമന്ത്രങ്ങൾ

ഉരുക്കഴിച്ചിരുന്നു.

 

നീ മുട്ടുകുത്തുന്ന

അൾത്താരയിൽ

അത്യുന്നതങ്ങളിൽ

മുൾക്കിരീടവും മരക്കുരിശ്ശും പേറി

രക്തംകിനിയുന്ന ആണിപ്പഴുതുകളും

ഈറനുണങ്ങാത്ത കണ്ണീർപ്പാടുകളുമായി

പിതാവ്.

കുശലം മറന്ന്

നിനക്കരികിൽ

ഞാനും.