രാമരാജ്യവും വാഴ്ക, രാമനീതിയും വാഴ്ക,
രാജാധിരാജൻ, നിൻ്റെ തത്വശാസ്ത്രവും വാഴ്ക.
മര്യാദരാമാ,യെന്നെ ത്യജിച്ചുവഴിമാറേ
വികാരശൂന്യം നിൻ്റെ മുഖം!! ഞാനറിയില്ല.
ശൈവചാപംഭേദിച്ചു വാമഭാഗമാക്കിയോൾ.
മനസ്സാമയോധ്യയിൽ നീ കുടിയിരുത്തിയോള്‍.
കനവില്‍ മനോജ്ഞമാം കൊട്ടാരം പണിതീർത്തു,
ഹൃദയസിംഹാസനറാണിയായ് നീ വാഴിച്ചോള്‍.
അത്യുഷ്ണമൊരുവരപാലനവനചാരീ
നിന് ദിവ്യപദങ്ങളിൽ മാത്രമെൻ സുഖംകണ്ടു.
രജതകൊട്ടാരവും രത്നസിംഹാസനവും
ജലരേഖയ്ക്കുസമം മറഞ്ഞുപോയീടിലും
വൈരാഗിയായി വനംപൂകാന് നീ പോകേ, നിന്റെ
മനസ്സിന് രാജ്ഞീപദം പുണ്യമെന്നറിഞ്ഞവൾ.
അതിനായ് മാത്രം നിന്റെ കാലടി പിന്തുടര്‍ന്നോള്‍.
അവികലമായ് ഭക്തി, പ്രേമവും കാത്തിടുവോള്‍.
അവിചാരിതം പതീവിരഹിയായേകയായ്
ശോകാർദ്രയായശോകവനത്തില് കഴിയിലും
അഗ്നിശുദ്ധയായ് വീണ്ടും രാമപാദം ചേര്‍ന്നവള്‍.
ഇന്നു നിന് നീതിവിരല്ത്തുമ്പെൻനേരെ നീളുന്നോ?!!
സേതുബന്ധനം തീര്‍ത്തു പ്രിയയെ വീണ്ടെടുക്കാന്‍
ധീരനായ് ദശശിരസ്സറുത്തവൻ നീയെന്നോ?!
അപ്പോഴും ജയിപ്പതു നിന് രാജനീതിയെന്നോ?!
അഗ്നിപരീക്ഷ പോലും നിൻ പേർ ജ്വലിക്കാനെന്നോ?!
പരിത്യജിച്ചു കാട്ടിലയപ്പതേതു നീതി??
വിരഹാഗ്നി പൊള്ളിക്കേ കാണ്മതോ രാമമുഖം!!
ദശം രാവണൻമുഖം; ശതമോ നിന് മുഖങ്ങള്‍!!
മര്യാദരാമാ നിന്നെ ഞാനൊട്ടുമറിഞ്ഞില്ല
മടങ്ങുന്നു ഞാന്‍ ഭൗമമാതൃഗർഭത്തിലേക്ക്.
അനുസ്യൂതമായെന്നെ കാക്കും കനിവിലേക്ക്.
പതിവൃതാഗ്നിശുദ്ധ സീതയെന്നറിയിലും
പാതിമെയ്യിനെ പരിപാലിക്കാന്‍ കഴിയാത്ത
രാമനീതിയും വാഴ്ക. രാമരാജ്യവും വാഴ്ക.
മര്യാദാപുരുഷോത്തമന് രാമൻ നീണാൾ വാഴ്ക.