Saturday 21 March 2009

തടാകങ്ങളെ കുറിച്ച്..

പർവ്വതങ്ങളിൽ നിന്നുത്ഭവിച്ച്

കളിചിരികളോടെ

കൈവഴികളായൊഴുകി

പുഴയായ് വളർന്ന്

തീരക്കാഴ്ചകൾ കണ്ട്

സ്വപ്നങ്ങളിലുറങ്ങി

ഒടുവിൽ

ഒരു സാഗരലയനത്തിൽ

ധന്യത നേടുന്ന പോലെയല്ല

തടാകങ്ങളുടെ കാര്യം.

അവ എന്നും

മുഖംനോക്കുന്നത്

സ്വന്തം നെഞ്ചിലേക്കടർന്നുവീണ

ഒരുകീറ്

ആകാശത്തിലാണ്.

അമാവാസിരാത്രികളിൽ

അവ അന്വേഷിക്കുന്നത്

കളഞ്ഞുപോയ

പ്രതിബിംബങ്ങളെയാണ്.

ഉദിക്കാൻ മറന്നുപോകുന്ന

വെളിച്ചത്തിൽ

അവ തിരയുന്നത്

സ്വന്തം

സത്ത്വത്തെ തന്നെയാണ്. 



 *പടം, ഗൂഗ്ലിയപ്പോൾ വിക്കി തന്നത്