Friday 10 October 2008

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ.....ഒരു

നിദ്രതന്നായുസ്സിൽ

വിടർന്നുപൊലിയുന്ന

വർണ്ണക്കുമിളകൾ.

ഉണർച്ചയിൽ, മന-

മടയ്ക്കുംകിളിക്കൂട്ടിൽ

ബന്ധിതരാകുന്ന

പഞ്ചവർണ്ണക്കിളികൾ.

ഉറങ്ങുമ്പോൾ, മനസ്സിൻ

വാതിൽ മലരുമ്പോൾ

അന്തരാത്മാവിൽനി- 

ന്നവപറന്നുയരുന്നു.

വർണ്ണച്ചിറകുകൾ

നീളേവിരിച്ചിട്ടു

ആവോളം നശ്വര-

വാനിൽ പറക്കുന്നു.

സ്നേഹത്തിൻ മധുവൂറും

പൂക്കൾ നിറയുന്ന

മായീകാരാമത്തിൽ

മെല്ലവേ ചെല്ലുന്നു.

ആത്മാവിൻ ദാഹങ്ങ-

ളാകുമപ്പക്ഷികൾ

ആമോദമാപ്പൂന്തേ-

നൂറ്റിക്കുടിക്കുന്നു.

നിദ്രപൊലിയുമ്പോൾ,

മനം വീണ്ടുമുണരുമ്പോൾ

ഉണ്മക്കൊടുംതാപം

ചുറ്റുമെരിയുമ്പോൾ

സ്വപ്നത്തിൻ പഞ്ചവർ-

ണ്ണത്തൂവൽചേലുള്ള

പക്ഷികൾ മനസ്സിൽ

ചത്തുമലക്കുന്നു.

കരിഞ്ഞപക്ഷിത്തൂവ-

ലോർമ്മയായ് കൺകോണിൽ

ഒരുചെറുനീർത്തുള്ളി

മാത്രം തിളങ്ങുന്നു.

 

സ്വപ്നങ്ങൾ....അലക-

ളുറങ്ങും മനസ്സിന്റെ

നീർപ്പരപ്പിൽ വിരിയും

വെറും ജലക്കുമിളകൾ.

മാരിവില്ലിന്നേഴു-

വർണ്ണത്താലൊരു ചിത്ര-

ജാലം വിരിയിക്കും

മായികക്കാഴ്ചകൾ.

കൈവരാൻദാഹിക്കും

പ്രിയതരലോകത്തെ-

യാകെ ബിംബിപ്പിക്കും

കുഞ്ഞുനീർപ്പോളകൾ.

നിദ്രവിട്ടുണരുമ്പോൾ,

മനസ്സിലെ നീരാഴി

അലയാർന്നുവീണ്ടുമീ

ലോകത്തെ കാണുമ്പോൾ,

ആ വർണ്ണക്കുമിളകൾ

പൊട്ടിനശിക്കുന്നു.

ഒരു ബാഷ്പബിന്ദു കവിൾ

തൊട്ടുനനക്കുന്നു.

 

സ്വപ്നങ്ങൾ, തകരുന്ന

വെറും ജലക്കുമിളകൾ.

അൽ‌പ്പായുസ്സാകുന്ന

പഞ്ചവർണ്ണക്കിളികൾ.

ഉണരുന്നകൺകളിൽ

പൊലിയുന്നദീപങ്ങൾ.

അന്തരാത്മാവിന്റെ

വിഫലമാം വാഞ്‌ഛകൾ.