Tuesday 23 June 2009

മഴക്കു ശേഷം

ഉടലിനേയുമുയിരിനേയും

ആകെ നനക്കുന്ന

നിലയ്ക്കാപ്പെരും‌മഴ.

വീശിയടിക്കുന്ന കാറ്റിൽ

പ്രകൃതീദംഷ്ട്രകളുടെ

മിന്നൽ‌പ്പിണരൊളികൾ.

അട്ടഹസിക്കുമിടിനാദത്തിനൊപ്പം

ആക്കംകൂടുന്ന വർഷപ്പെയ്ത്ത്.

ചുറ്റിവരിയുന്ന

ആയിരംമഴപ്പാശങ്ങളെ

അമ്മാനമാടുന്ന

കാറ്റിൻകൈകൾ.

പ്രജ്ഞകെടുന്ന

സ്മൃതിമണ്ഡലം.

 

പിന്നെയൊരു കുത്തൊഴുക്കിൽ

ഏതോകാണാക്കയങ്ങളിൽ

വീണുതളർന്നുറങ്ങുന്ന

ഓർമ്മകൾ.


പതുക്കെ

ഒരു മരവിപ്പിലേക്ക്

പ്രജ്ഞയുണരുമ്പോൾ

നനഞ്ഞ ഉടലിനേയുമുയിരിനേയും

മെല്ലെ വീശിയുണക്കാനണയുന്നു

ഒരു ചെറുവെയിൽപ്പീലി.

പ്രിയതാളുകൾക്കിടയിൽ മറഞ്ഞിരുന്ന്

പെറ്റുപെരുകാനായി

ഇഴവിരിക്കുന്നു,

ഒരു ഓർമ്മപ്പീലി.