Friday 21 July 2023

പൊതിച്ചോർ

വിരൽത്തുമ്പിലെ

ഒരു ക്ലിക്കകലത്തിൽ

വാട്ടിയയിലയിൽ

നാടിനെ പൊതിഞ്ഞെടുത്ത്,

ഏഴുകടലകലങ്ങളെ

വാഴനാരിൽ കുറുക്കിക്കെട്ടി,

രസനോദ്ദീപങ്ങളാൽ

നാസിക വിടർത്തി,

ഒരു  പൊതിച്ചോർ.

 

പൊതി തുറന്നപ്പോൾ

മീൻകുട്ടയേറ്റി,

സൈക്കിൾബെൽച്ചിരിയുമായി

മുന്നിൽത്തന്നെ നിൽക്കുന്നു,

മാമുണ്ണിച്ചേട്ടൻ.

കാൽക്കൽ കുറുകുന്ന

കുറിഞ്ഞിക്ക്

പറ്റുപടി - മത്തിയൊന്ന്.

വറചട്ടിയിൽ

പൊരിമീൻ  മൊരിയുമ്പോൾ,

വയർ  മുറുക്കിക്കെട്ടി,

ചെമ്മൺനിരത്തിലൂടെ

ഇരുചക്രങ്ങളിൽ

'പൂഹോയ്' വിളിച്ച് പാഞ്ഞുപോകുന്നു,

ആറു വയറുകളുടെ പൊരിച്ചിൽ.

 

കാന്താരിയും, കുഞ്ഞുള്ളിയും,

ഉപ്പുമാങ്ങയും, ചോറുമായ്,

അമ്മിക്കല്ലിൻമേൽ നടത്തിയ

സന്ധിസമ്മേളനത്തിൻ

ഉപ്പു നോക്കുന്ന മുത്തശ്ശിക്കൈകൾ,

ഉണ്ണിനാവിൽ തേക്കുന്നു, തേനുംവയമ്പും.

 

തൈർക്കലം കമിഴ്ത്തി

പുളിശ്ശേരിയിൽ

അമ്മ കടുകു വറുത്തിടുമ്പോൾ,

ദൂരെ, അച്ഛന്റെ മോപ്പഡിന്റെ സ്വരത്തിലേക്ക്‌

നീട്ടിവിളിച്ചക്ഷമയാകുന്നു,

തൊഴുത്തിൽ പാറുപ്പശു.

 

വൈകുന്നേരയാത്ര പോകുന്ന

നേരമ്പോക്കുകൾ,

കൊക്കിൻതലയിൽ വെണ്ണ വച്ച്,

ഉരുകി കണ്ണിൽ വീഴുമ്പോൾ

കാഴ്ച മറയുന്ന കൊക്കിനെ പിടിക്കാൻ

ഏട്ടൻ പതിയിരുന്ന പാടവും കടന്ന്,

വിശറിപ്പ്രാവുകൾ പറന്നുപാറുന്ന

സുരേന്ദ്രൻ്റെ

ചാണകം മെഴുകിയ മുറ്റവും കടന്ന്,

റെയിൽപ്പാളത്തിനപ്പുറം

നീലാമ്പലുകൾ വിരിയുന്ന

തോടുകളും കടന്ന്,

വള്ളിയുടെ കുടിലെത്തിനിൽക്കുന്നു.

അരിഞ്ഞെടുത്ത ചീരക്കെട്ടുകൾക്ക് മേൽ

പണം കൈമാറുമ്പോൾ

ഒരു കള്ളനോട്ടം കുടിൽ കയറുന്നു.

പാതിവാതിൽ മറച്ച്

കരിവളകളുടേയും

നിറംമങ്ങിയ അരപ്പാവാടയുടേയും

തിരനോട്ടം,

നിശയിൽ കിനാപ്പടിവാതിൽ

തള്ളിത്തുറന്നകം പൂകി,

ചീരവിത്തുകൾ പാകി

വെള്ളമൊഴിക്കുന്നു.

 

പിറ്റേന്ന്

വിശപ്പ് ഉച്ചബെല്ലടിക്കുമ്പോൾ,

പള്ളിക്കൂടം

ഒരുപാടു രുചിഗന്ധങ്ങൾ വിളമ്പി,

സദ്യയുണ്ണാനിരിക്കുന്നു.

ചോറ്റുപാത്രം തുറക്കുമ്പോൾ

ചെഞ്ചീരച്ചോപ്പിൽ

തുടുത്ത ചോറിൽ

വള്ളി ചിരിക്കുന്നു.

ചാരെ,

വിശപ്പില്ലെന്ന കള്ളത്താൽ

വിളറിയ മുഖം മറച്ച്

സതീർത്ഥ്യനും.

പാത്രത്തിൻ്റെയടപ്പിൽ

പകുത്തു നൽകിയ

സ്നേഹവും കരുതലും,

കണ്ണുനീരുപ്പു ചേർത്തവൻ കഴിക്കുമ്പോൾ,

പാതിനിറഞ്ഞ വയറിലും

മനസ്സിനെന്തേയിത്ര നിറവ്

എന്നത്ഭുതപ്പെടവേ,

ബെല്ലടിക്കുന്നു.

ഡോറിൽ ഗാർബേജ്‌ കളക്റ്റ് ചെയ്യുന്നയാൾ.

 

ഗൃഹാതുരബാക്കികൾ

വടിച്ചുനക്കി,

ഇല വെയ്സ്റ്റ്ബാഗിലിട്ട് കെട്ടി,

തിടുക്കത്തിൽ ബാഗ് പുറത്തേക്കു വക്കുമ്പോൾ

ഓർമ്മ മുറിച്ചൊരു എക്കിൾ

നെഞ്ചിൽ തട്ടി

ഒരു ഗ്ലാസ് വെള്ളം നീട്ടുന്നു.

xxxxxxxxxxxxxxxxxxxxxxxxxx