Monday 11 March 2024

രാമണങ്ങൾ

ഡിയോ..

റാല്ഫ് ലോറൻ..

ഗൂച്ചി..

സെൽഫ്രിജെസ്....

ഓരോ രാവിലും താരാട്ടിയുറക്കി,

പുലരിയിൽ അഴ വിളിച്ചുണർത്തുന്ന

ഓരോ തരം ഗന്ധങ്ങൾ.


പകലുകൾക്ക് 

നെടുവീർപ്പാറ്റുന്ന

അമ്മവിയർപ്പിൻ ഗന്ധം.

കുപ്പിവളക്കിലുക്കങ്ങൾ

ചെമ്പകമാല കൊരുക്കുന്ന

സ്വപ്നഗന്ധം.


വൈകുന്നേരക്കാറ്റണിയുന്നു,

മുല്ലപ്പൂവും

വിലകുറഞ്ഞ

ലിപ്സ്റ്റിക്കും.


ചീവീടിൻ്റെ ഗാനത്തെ മുറിക്കാത്ത

 ഇളംപാദസരങ്ങൾ

പതിവില്ലാതെ കലമ്പിയ

ഒരു രാത്രിക്ക് ശേഷമുദിച്ച

ചെമ്പുലരിയിൽ,

ചോര കുടഞ്ഞ്  വിളിച്ചുണർത്തപ്പെട്ട

ഒടുവിലത്തെ രാമണത്തിനു ശേഷം

അഴ പിന്നെ താരാട്ടു പാടിയിട്ടില്ല.

പകലുകൾ വിയർക്കുകയോ

ചെമ്പകമാല കോർക്കുകയോ ചെയ്തിട്ടില്ല.


വാടിപ്പോയ

ഇത്തിരി മുല്ലപ്പൂമണമാണെങ്കിലോ,

കാലാന്തരത്തിൽ

ചെളിമണമണിഞ്ഞ്,

പിന്നെ

വായുവിലലിഞ്ഞ്

മാഞ്ഞ്

മറഞ്ഞുപോയി.








Wednesday 6 March 2024

അളക്കാനാവാതെ....

 ഒറ്റ കൽച്ചീളാൽ  ആഴമളന്നപ്പോൾ

തടാകക്കരയിൽ നിന്ന്

ഞാൻ 

ആദ്യമായൊരു 

കടൽ കണ്ടു.

എത്ര നല്ല മുങ്ങൽവിദഗ്ധണാണു നീ.

എന്നിട്ടും 

അളന്നുതീരാത്ത

ഏതൊരാഴത്തിലേക്കാണ് 

നീയതെറിഞ്ഞുകളഞ്ഞത്.


തിരിച്ചുപിടിക്കാനാവാത്ത വിധം

ആ കൽച്ചീൾ

ആഴങ്ങളെ മുറിച്ചുമുറിച്ച്

നിനക്കു മുന്നേ പായുന്നു.


വീണ്ടെടുത്ത് തിരിച്ചുനീന്തിയണയാനാകാതെ

നീയും

അപ്രത്യക്ഷത്തിലും പ്രത്യക്ഷമായ

ആഴങ്ങളെ അറിഞ്ഞറിഞ്ഞ് ഞാനും!!

നമുക്കിടയിൽ ആർത്തിരമ്പുന്നു, ദൂരങ്ങൾ..

Friday 23 February 2024

അത്രമേലൊറ്റയ്ക്ക്‌...

ഒരു തിരിവിനപ്പുറം

കോർത്തുപിടിച്ചിരുന്ന വിരലുകൾ

എവിടെയോ അഴിഞ്ഞുവീണിരിക്കുന്നു.

ആ നിമിഷം,

കൂട്ടത്തിൽ നിന്നും വശീകരിച്ചൊറ്റപ്പെടുത്തിയ

മാന്ത്രികനെപ്പോലെ,

ആകാശത്തിരശ്ശീല കുത്തിക്കീറി,

കാടിന്റെ ഉന്നതമുഖം പ്രത്യക്ഷപ്പെട്ട് 

അട്ടഹസിക്കുന്നു. 

ചെളിയാടകൾ അണിയിക്കുന്നു.

മന്ത്രവടി ചുഴറ്റി

അനുഗാമിയാക്കുന്നു.


കല്ലും മുള്ളും കുപ്പിച്ചില്ലുകളും 

സഞ്ചാരത്തെ 

രക്തക്കൊടികൾ നാട്ടി അടയാളപ്പെടുത്തുന്നു. 

പുല്ലും വള്ളിപ്പടർപ്പുകളും

വസ്ത്രത്തുമ്പു പിടിച്ച്

താഴോട്ടു വലിക്കുന്നു.

പിന്നെ, എഴുന്നേറ്റുവന്ന്

കെട്ടിപ്പുണരുന്നു.


ഇരുട്ട്‌,  കണ്ണുകെട്ടി, വട്ടംകറക്കി

ഒളിച്ചുകളിക്കാനിറക്കി വിടുന്നു.

പിന്നെ 'ഞാനിവിടെ... ഞാനിവിടെ, എന്ന്

കൂമൻമൂളലായ്, കുറുനരിയോരിയായ്,

കരിന്തേൾക്കുത്തലായ്, അരുവിക്കിലുക്കമായ്,

മത്തഗജത്തിന്നമറലായ്, സിംഹഗർജ്ജനമായ്,

പിടിതരാത്ത

ഒച്ചായ് വഴുതുന്നു.


പോകെപ്പോകെ 

ജലരാക്ഷസർ

മലമുകളുകളിൽ നിന്ന് കുതിച്ചുചാടി

മുന്നിൽ വീഴുന്നു. 

വെൺഖഡ്ഗങ്ങളാൽ 

ദേഹം വെട്ടിമുറിച്ച്‌,  

മുറിക്കഷ്ണങ്ങൾ വാരിയെറിയുന്നു. 


ശിഥിലപിണ്ഡം വലിച്ചുനീന്തി

നനഞ്ഞിഴഞ്ഞ്‌

ചതുപ്പുകളിലും അഗാധഗർത്തങ്ങളിലും

തെന്നിവീണും പിരണ്ടെഴുന്നേറ്റും

മഴക്കാടുകളിലൊളിച്ചും 

മിന്നാമിന്നിവിളക്കുകൾക്ക്‌

കൺവാട്ടം പിടിച്ചും

രൂപംകൊണ്ടും രൂപമില്ലായ്മകൊണ്ടും

കാടിന്റെ കണ്ണുകെട്ടി, 

‌മറ്റൊരു കാടാകുമ്പോഴും

 ഉള്ളിൽ

എന്റെനാടേ... എന്റെ നാടേ... എന്ന്

നിശ്ശബ്ദം നിലവിളിച്ച്‌

ഒറ്റയ്ക്ക്‌...

അത്രമേലൊറ്റയ്ക്ക്...

ഒരു വഴി,

വിരൽത്തുമ്പിൽ നിന്നൂർന്നുപോയ 

നാടുതേടി അലയുന്നു.




Saturday 17 February 2024

ഉറക്കമുണരാതെ ദൈവം..

പിന്നെ ദൈവം പകലിനെ സൃഷ്ടിച്ചു.

വെളിച്ചം നിറഞ്ഞപകൽ ,

മികച്ചത് എന്നുകണ്ടുസന്തോഷിച്ചു.

ജലവും കരയും സൃഷ്ടിക്കപ്പെട്ടു. 

മൽസ്യത്തെ വെള്ളത്തിൽനിന്ന്

കരകയറ്റി, ആമയാക്കി.

മണ്ണിലും പാറയിലും 

വീണുടയാത്ത പുറംതോടിൽ

കൈകാലുകളും തലയും 

ഉള്ളിലേക്കുവലിച്ച്

ആമ വിനയാന്വിതനായി.

ദൈവം അതിനെ 

തിരിച്ചും മറിച്ചും നോക്കി.

മികച്ചസൃഷ്ടി എന്ന് 

സ്വയം പുകഴ്ത്തി.

ആവേശത്താൽ

വിവിധജീവജാലങ്ങളെ സൃഷ്ടിച്ചു. 

അവയിൽ ശ്രേഷ്ഠതയോടെ

മനുഷ്യകുലത്തെ സൃഷ്ടിച്ചു.


പിന്നെ ദൈവം രാത്രിയെ സൃഷ്ടിച്ചു.

സൃഷ്ടികളൊക്കെ ഉറങ്ങുന്നു,

 എന്നുറപ്പുവരുത്തി.

എന്നാൽ,

കണ്ണുകളും മൂക്കുകളും 

തൊലിയും രോമരാജികൾ പോലും

പാമ്പുകളായ് രൂപാന്തരപ്പെട്ട് 

മദസീൽക്കാരത്തോടെ

ഒരേദിക്കിലേക്കിഴയുന്ന,

തൻ്റെ ഏറ്റവുംമികച്ച സൃഷ്ടിയെക്കണ്ട്

ദൈവം പകച്ചു.

തെറ്റുപറ്റിയതെവിടെ എന്ന്

ചാൾസ് ഡാർവിനെ കൺസൾട്ട് ചെയ്തു.

ഡാർവിൻ കൈമലർത്തി.


ഞൊടിയിടയിൽ ദൈവം

രാത്രിയെ പകലാക്കി,

മനുഷ്യനെ പറ്റിച്ചു.

നിമിഷാർദ്ധത്തിൽ പാമ്പുകൾ, 

കട്ടിയുള്ള പുറംതോലണിഞ്ഞ്

വിഷപ്പല്ലുകൾ ഉള്ളിലേക്കുവലിച്ച്

മനുഷ്യനായിരൂപാന്തരപ്പെടുന്നതുകണ്ട്

ദൈവം പിന്നെയുംപകച്ചു.

തലകറങ്ങിവീണ ഡാർവിൻ

'ചത്തപോലെ കിടന്നേക്കാം' 

എന്നുതീരുമാനിച്ചു.


സൃഷ്ടികർമ്മം മടുത്തും

രാത്രിയെ ഭയന്നും

ദൈവം പിന്നെ 

പകൽവെളിച്ചത്തിൽ കിടന്നുറങ്ങി. 

 





Saturday 3 February 2024

മരുഭൂമികൾ ഉണ്ടാകുന്നതിനും മുൻപ്‌

പദങ്ങൾ പുറംതള്ളിയ
മണൽച്ചൂടിൽ നിന്ന്
ഒരു ഉറവ പൊട്ടിപ്പുറപ്പെട്ട്‌
നദിയായ്‌ വളർന്ന്
ചിരിച്ചിലങ്കകൾ ചാർത്തി,
പുറകോട്ടൊഴുകുന്നു.
കാറ്റ്,
പറത്തിവിട്ട കരിയിലകളെ
തിരികെയെത്തിച്ച്‌
ഓർമ്മപ്പച്ച ചാർത്തുന്നു.
മണ്ണ്
മഴനൂലുകളാൽ
ആകാശത്തേക്ക് ഏണികെട്ടുന്നു.
ഏണിയേറി നനഞ്ഞ
ദലങ്ങൾ
തീരവനമാകെ
പൂവിളിയെന്ന് ഉറക്കെപ്പാടുന്നു.
ഒരു മരം സ്വപ്നക്കൂടൊരുക്കി,
ഇലച്ചാർത്തുകളാൽ മറയ്ക്കുന്നു
ഉള്ളിൽ ഒറ്റക്കൊരു കിളി,
കാത്തിരിപ്പെന്ന് തൂവലുകളെ
ചിറകുകളിൽ തിരികെത്തിരുകുന്നു
പശ്ചിമാംബരം,
ഇരുണ്ട ചുവർവർണ്ണങ്ങൾ ചുരണ്ടിക്കളഞ്ഞ്
ചെഞ്ചായം പൂശിത്തുടുക്കുന്നു.
ദൂരെ
അസ്തമയക്കടലിൻ്റെ നെറ്റിയിൽ നിന്ന്
ഒരു കറുത്ത പൊട്ട്
തീരത്തേക്കടർന്നുവീണ്
യാനമാകുന്നു.
ചൂണ്ടത്തുമ്പിൽ
മരിച്ചുകിടന്നൊരു പ്രണയം
ജീവനാർജ്ജിച്ച്
നദിയിലേക്ക് ചാടിമറയുന്നു.
ചാകര ചാകരയെന്ന്
തീരമൊരു ഉൾവിളി കേൾക്കുന്നു
കണ്ടെത്തലിൻ്റെ
പരസ്പരവേലിയേറ്റമിറങ്ങുമ്പോൾ
തിരയും തീരവും
ഇരു ദിശകളിലേക്ക് പിന്വാങ്ങി
അപരിചിതരാകുന്നു.

Saturday 27 January 2024

ഉറക്കം.. ഉണർവ്വ്

മരതകശീതളഛായയിൽ
ഉച്ചമയങ്ങുമ്പോൾ
ഒരു തണുത്ത സ്പർശം. 
കാറ്റാണ്.
ഒരു നടയ്ക്കാഹ്വാനം.

ഊർജ്ജ്വസ്വലനാവുന്നു.
സൊറപറഞ്ഞു നടക്കുന്നു
മിനുസമുള്ള വഴികളുടെയറ്റത്തിൽ
ആകാശം മുട്ടുന്ന കുന്നു കാണുന്നു
കാറ്റിനോടു മൽസരിച്ചോടുന്നു.
കാറ്റു ജയിച്ചോ, താൻ ജയിച്ചോ എന്ന്
മുകളറ്റത്ത് സന്ദേഹിച്ച് കിതക്കുന്നു.
കാറ്റ് വിശറി വീശിത്തണുപ്പിക്കുന്നു.
പിന്നെ 
കാൽക്കീഴിലെ ലോകത്തെ 
ചൂണ്ടിക്കാണിക്കുന്നു.
ജേതാവിൻ്റെ ചിരി ചിരിക്കുമ്പോൾ
വിയർത്തൊഴുകുന്നു.
കാറ്റ് മറഞ്ഞുപോയിരിക്കുന്നു

ഉണരുമ്പോൾ സായാഹ്നമാകുന്നു.
വീണുപോയ, തളർന്ന ഇടംകൈ
നേരെ വയ്ക്കുന്നു.
തളർന്ന ഇടംകാൽ,
ഊന്നുവടി തിരയുന്നു.
പൊഴിഞ്ഞ ഇലകൾക്കിടയിൽ 
വീണുപോയ  ഊന്നുവടിക്കായ്
കാറ്റിൻ്റെ കൈതേടി വിയർക്കുന്നു.
മുന്നിൽ കുത്തനെ ഉയർന്നുനിൽക്കുന്ന
വന്മലക്കപ്പുറം
ഒരു കാറ്റ്
വഴിയറ്റ് നിൽക്കുന്നു

Thursday 11 January 2024

പാഴ്കിനാവിലുറങ്ങുന്ന നൊമ്പരവീട്

രാവിൽ

പാഴ്കിനാവു പുതച്ച്

തനിച്ചുറങ്ങുന്ന വീടിൻ്റെ

ഉൾനോവിനെ

ഒറ്റച്ചുംബനത്താൽ

അൽപ്പമകന്ന

ജാലകാധരങ്ങളിലൂടെ

മുത്തിയണയ്ക്കുന്നുണ്ടൊരു കാറ്റ്.


അരുമയോടെ തലോടുമ്പോൾ

മെല്ലെയുണരുന്നുണ്ട്,

വാതിൽഞരക്കങ്ങൾ.


ഗതകാലംവാടിയ ചില്ലകളിലേക്ക്

തിരികെ പറന്നണഞ്ഞ

ഇലകളായ്,

നിറയെ

പച്ചത്തത്തകൾ തളിർത്ത്

മുറ്റത്തെ രാജമല്ലികളെ

ഉമ്മ വയ്ക്കുന്നുണ്ട്.


വീട്,

മൺകുടുക്കയിൽ

അടച്ചുകുഴിച്ചിട്ട

പൊട്ടിച്ചിരികളുടേയും ചിലമ്പൊലികളുടേയും

പൊട്ടുകൾക്കായ്

ചുറ്റും

എണ്ണിയാലൊടുങ്ങാത്ത കുഴികൾ കുഴിച്ച്

കുഴിയാനകളും,

അനേകമനേകം

ചെമ്മൺവഴികൾ നിർമ്മിച്ച്

ചിതലുകളും

തുരങ്കപാതകൾ തുരന്നുതുരന്ന്

എലികളും

ഇന്നും നിലയ്ക്കാത്ത

തിരച്ചിലിലാണ്.

 

ഇലപ്പുതപ്പുകൾക്കുള്ളിലെ 

മണ്ണടുക്കുകളിൽ

മറഞ്ഞുകിടന്ന

കാൽപ്പാടിൻ്റെ ഫോസിലുകളെ

ഖനനം ചെയ്തെടുത്ത

ഞാഞ്ഞൂലുകൾ

മറച്ചുപിടിച്ചൊരു രഹസ്യമുണ്ട്.


കിനാക്കമ്പളം കീറിയെറിഞ്ഞ്

പച്ചിരുമ്പിൻ ചക്രങ്ങൾ

നൂൽനൂറ്റുനിവർത്താനൊരുമ്പെടുന്ന

പെരുമ്പാതയെ

ചുരുട്ടി മനസ്സിലൊളിപ്പിച്ച

കാറ്റിൻ്റെ നെഞ്ചും

തുളുമ്പാതെ സൂക്ഷിക്കുന്നുണ്ടാ രഹസ്യം.      


ഒരു താരാട്ടിൻമൂളലകമ്പടിയോടെ

ഊതിയൂതി മുറിവാറ്റുമ്പോൾ

വേദനയറിയാതെ

വീടുറങ്ങുന്നുണ്ട്.