Saturday 3 June 2023

വേട്ടയ്ക്കൊടുവിൽ


എണ്ണപുരളാത്ത

പാറിപ്പറന്ന

ചെമ്പൻമുടി.

നീളൻതാടി.

വിശപ്പു വെടിച്ച

ചുണ്ടുകൾ.

അഴുക്ക് ചിത്രപ്പണി ചെയ്ത

അറപ്പുളവാക്കുന്ന

അലസവേഷം.

 

ഉപജീവനം തേടി

അലഞ്ഞ പാതയിൽ

തേഞ്ഞുനേർത്ത പാദുകങ്ങൾ.

 

ചുരുട്ടിയിട്ടുമൊതുങ്ങാതെ

തോൾസഞ്ചിയിൽ

തുളുമ്പിത്തെറിച്ചു നിൽക്കുന്ന

ഉന്നതബിരുദപത്രങ്ങൾ.

 

യൗവ്വനം തിളങ്ങാത്ത

കണ്ണുകളിൽ നിറയുന്ന

പ്രത്യയശാസ്ത്രപ്രഘോഷങ്ങൾ.

ചിറിത്തുമ്പിൽ

അവജ്ഞയോടെ കോടി നിൽക്കുന്നു,

ഉത്തരം തേടുന്ന

ഒരുപാട് ചോദ്യങ്ങൾ.

 

അപമാനിതൻ.

നിന്ദിതൻ.

തേച്ചുവെളുപ്പിച്ച

എച്ചിൽപ്പാത്രങ്ങളിലും,

കോരിമിനുക്കിയ കാനകളിലും,

അന്നമുണ്ടോൻ.

 

ഭിക്ഷാംദേഹിയെപ്പോൽ

വീണ്ടുമവൻ!!

ജന്മപരമ്പരകളുടെ

പ്രതിപുരുഷൻ!!

അയാളെ പിൻതുടരുന്ന

നൈരന്തര്യം!!!

 

കണ്ണു വെട്ടിച്ച്

തല വെട്ടിച്ച്

തിരിച്ചു നടന്നു, അയാൾ.

തൊട്ടുപുറകെ

വിട്ടൊഴിയാതെയവൻ.

ഉയരുന്നുണ്ടാകാം ചുറ്റിലും

പരിഹാസച്ചിരികൾ.

എന്തൊരപമാനം!!

 

ശീതീകരിച്ച മുറിയിലും

വിയർത്തൊട്ടുന്ന സ്യൂട്ടിൽ

അയാൾ.

വിലയേറിയ സൺഗ്ലാസിനും

മറയ്ക്കാനാകാതെ

മഞ്ഞളിക്കുന്ന കണ്ണുകൾ.

റെഡ്കാർപ്പറ്റിൽ പതറുന്ന,

തിളങ്ങുന്ന ഷൂസുകൾ

 

തീണ്ടാപ്പാടകലെ

ഉപചാരം നടിച്ച്

പരിസേവകവൃന്ദം.

ഒളിപ്പിക്കുന്നുണ്ടാകാം ഉള്ളിൽ,

പുച്ഛഭാവം.

 

ഒഫ്ഫീഷ്യൽമീറ്റിങ്റൂമിൽ

തിരസ്കൃതനെപ്പോലെ

ശങ്കയോടെത്തി,

വെറും നിലത്ത്

ചടഞ്ഞിരുന്നു- അവൻ

റോയൽ ഡിന്നറിൽ

ശബ്ദമില്ലാതെ

സ്പൂണും ഫോർക്കും

താളത്തിൽ ചലിക്കുമ്പോൾ,

ക്ഷണിക്കാതെത്തിയ അതിഥിയെപ്പോലെ

വാരിക്കഴിച്ച്

കൊതിയോടെ

വിരൽ നൊട്ടിനുണയുന്നു - അവൻ

 

ഇറങ്ങിനടന്നപ്പോൾ

പുറകെയവൻ

 

ഉറക്കം മുറിച്ച്

തുടർച്ചയായ

കോളിങ്ങ്ബെല്ലുകളായ്,

അരികിലും അരികിലായ്,

രാപകലെന്യേ

അയാളെ തീണ്ടിത്തീണ്ടി - അവൻ

 

അയാളിപ്പോൾ

ഉടൽമുഴുവൻ മുറിവാർന്ന്

ഓടിത്തളർന്ന വേട്ടമൃഗം.

സ്വരക്ഷക്കായൊടുവിൽ

ആക്രമണോൽസുകനായ്

വെട്ടിത്തിരിയുന്നു.

ഇപ്പോൾ

പോയിൻ്റ്  ബ്ലാങ്കിൽ

അവൻ്റെ തലയിൽ

അയാളുടെ തോക്കിൻകുഴൽത്തുമ്പ്.

കാഞ്ചി വലിയുന്നു.

തല പൊട്ടിച്ചിതറി - അയാൾ

xxxxxxxxxxxxxxxxxxxxxxxxxxxxxxx