വഴിവക്കിലെ
പൊന്തക്കരികിലായാണ്
വീണുകിടപ്പുണ്ടായിരുന്നത്;
കഴുത്തു പിരിഞ്ഞ്
തൂവലുകൾചിതറി
വിളർത്തകണ്ണുകൾ പാതികൂമ്പി...
ഇന്നലേയും കണ്ടതാണ് ,
ചിക്കിച്ചികയുന്നത്,
കൂട്ടുകാരൊത്ത്
പങ്കുവയ്ക്കുന്നത്.
തമ്മിൽ കളിയിൽകൊത്തി
ചിലച്ചുപറക്കുന്നതും
കൊക്കും ചിറകും
ഉരുമ്മിക്കുറുകുന്നതും.
ഇന്ന്
കൂട്ടുകുഞ്ഞുചിറകുകളെല്ലാം
തിരിച്ചുവരാതെങ്ങോ
പറന്നു പോയിരിക്കുന്നു.
പകരം ചുറ്റും
ശബ്ദംനഷ്ടപ്പെട്ട്
നിശ്ചലരായ
ചെറുമൺകൂനകൾ മാത്രം.
അവയ്ക്കിടയിൽ,
വീണുകിടക്കുന്നു,
ചിറകൊടിഞ്ഞൊരു വെൺമ..
പാതികൂമ്പിയ
മിഴികളിലപ്പോഴുമുണ്ട്
മണ്ണടിയാത്ത നൈർമല്യം