ഇന്നലെ
ജനക്കൂട്ടം
ആന, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, കുടമാറ്റം
വെടിക്കെട്ട്
ഇന്ന്
വളപ്പൊട്ടുകൾ, ബലൂൺകഷ്ണങ്ങൾ, പിണ്ടം, നാറ്റം
നാളെയാണ് വിവാഹമോചനക്കേസിൻ്റെ
വിധിപറയുന്നത്
ഇന്നലെ
ജനക്കൂട്ടം
ആന, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, കുടമാറ്റം
വെടിക്കെട്ട്
ഇന്ന്
വളപ്പൊട്ടുകൾ, ബലൂൺകഷ്ണങ്ങൾ, പിണ്ടം, നാറ്റം
നാളെയാണ് വിവാഹമോചനക്കേസിൻ്റെ
വിധിപറയുന്നത്
വസന്തത്തിൽ
ഉന്നതങ്ങളിൽ
പൂക്കൾ മധുപനെ കുറിച്ചും,
കിളികളും പൂമ്പാറ്റകളും
നിറ,ഗന്ധങ്ങളെ കുറിച്ചും
പാടുമ്പോൾ
മണ്ണിൽ
പൊഴിഞ്ഞഴുകിയ
ഇലകൾ കൊണ്ടും ദലങ്ങൾ കൊണ്ടും
ആത്മകഥകളെഴുതുന്നു,
മണ്ണിരകൾ
ഇരുട്ടു മായുംമുൻപ്
അഴുക്കുമുറ്റം അടിച്ചുവൃത്തിയാക്കി,
വെളിച്ചം തളിച്ച്,
വെള്ളവീണിടത്ത്
ഇടമില്ലാതെ,
കണികാണാൻ കൊള്ളാതെ,
പിന്നാമ്പ്രത്തെ
ഇരുണ്ട ഇറമ്പുകളിൽ
അഴുക്കുപുരണ്ട്
ഒതുങ്ങിമാറി ചാരിനിൽപ്പുണ്ട്
ഒരുവൾ
അഴുക്കകം മിനുക്കി,
തിളങ്ങുന്ന പൂമുഖത്തെ
വെളിച്ചപ്പെടുത്തുന്നവർ
ചുവന്നിരുണ്ട
മുറിമൂലകളിൽ
ചാരിവച്ചുപോകുന്നുണ്ട്,
ഉള്ളിൽ കുമിയും മാലിന്യത്തെ
ഒഴിപ്പിച്ചുകളയാൻ മാത്രം
അവരെത്തിപ്പിടിക്കുന്ന,
താനായിരിക്കുന്നതിൻ്റെ ചേലറിഞ്ഞ,
അകംപുറം ചേലിൻ്റെ
പൊരുളറിഞ്ഞ
അവളെ.
ഡിയോ..
റാല്ഫ് ലോറൻ..
ഗൂച്ചി..
സെൽഫ്രിജെസ്....
ഓരോ രാവിലും താരാട്ടിയുറക്കി,
പുലരിയിൽ അഴ വിളിച്ചുണർത്തുന്ന
ഓരോ തരം ഗന്ധങ്ങൾ.
പകലുകൾക്ക്
നെടുവീർപ്പാറ്റുന്ന
അമ്മവിയർപ്പിൻ ഗന്ധം.
കുപ്പിവളക്കിലുക്കങ്ങൾ
ചെമ്പകമാല കൊരുക്കുന്ന
സ്വപ്നഗന്ധം.
വൈകുന്നേരക്കാറ്റണിയുന്നു,
മുല്ലപ്പൂവും
വിലകുറഞ്ഞ
ലിപ്സ്റ്റിക്കും.
ചീവീടിൻ്റെ ഗാനത്തെ മുറിക്കാത്ത
ഇളംപാദസരങ്ങൾ
പതിവില്ലാതെ കലമ്പിയ
ഒരു രാത്രിക്ക് ശേഷമുദിച്ച
ചെമ്പുലരിയിൽ,
ചോര കുടഞ്ഞ്
വിളിച്ചുണർത്തപ്പെട്ട
ഒടുവിലത്തെ രാമണത്തിനു ശേഷം
അഴ പിന്നെ താരാട്ടു പാടിയിട്ടില്ല.
പകലുകൾ വിയർക്കുകയോ
ചെമ്പകമാല കോർക്കുകയോ ചെയ്തിട്ടില്ല.
വാടിപ്പോയ
ഇത്തിരി മുല്ലപ്പൂമണമാണെങ്കിലോ,
കാലാന്തരത്തിൽ
ചെളിമണമണിഞ്ഞ്,
പിന്നെ
വായുവിലലിഞ്ഞ്
മാഞ്ഞ്
മറഞ്ഞുപോയി.
ഒറ്റ കൽച്ചീളാൽ ആഴമളന്നപ്പോൾ
തടാകക്കരയിൽ നിന്ന്
ഞാൻ
ആദ്യമായൊരു
കടൽ കണ്ടു.
എത്ര നല്ല മുങ്ങൽവിദഗ്ധണാണു നീ.
എന്നിട്ടും
അളന്നുതീരാത്ത
ഏതൊരാഴത്തിലേക്കാണ്
നീയതെറിഞ്ഞുകളഞ്ഞത്.
പിടിച്ചെടുക്കാനാവാത്ത വിധം
ആ കൽച്ചീൾ
ആഴങ്ങളെ മുറിച്ചുമുറിച്ച്
നിനക്കു മുന്നേ പായുന്നു.
വീണ്ടെടുത്ത് തിരിച്ചുനീന്തിയണയാനാകാതെ
നീയും
അപ്രത്യക്ഷത്തിലും പ്രത്യക്ഷമായ
ആഴങ്ങളെ അറിഞ്ഞറിഞ്ഞ് ഞാനും!!
നമുക്കിടയിൽ ആർത്തിരമ്പുന്നു, ദൂരങ്ങൾ..
ഒരു തിരിവിനപ്പുറം
കോർത്തുപിടിച്ചിരുന്ന വിരലുകൾ
എവിടെയോ അഴിഞ്ഞുവീണിരിക്കുന്നു.
ആ നിമിഷം,
കൂട്ടത്തിൽ നിന്നും വശീകരിച്ചൊറ്റപ്പെടുത്തിയ
മാന്ത്രികനെപ്പോലെ,
ആകാശത്തിരശ്ശീല കുത്തിക്കീറി,
കാടിന്റെ ഉയർന്ന മുഖം പ്രത്യക്ഷപ്പെട്ട്
അട്ടഹസിക്കുന്നു.
ചെളിയാടകൾ അണിയിക്കുന്നു.
മന്ത്രവടി ചുഴറ്റി
അനുഗാമിയാക്കുന്നു.
കല്ലും മുള്ളും കുപ്പിച്ചില്ലുകളും
സഞ്ചാരത്തെ
രക്തക്കൊടികൾ നാട്ടി അടയാളപ്പെടുത്തുന്നു.
പുല്ലും വള്ളിപ്പടർപ്പുകളും
വസ്ത്രത്തുമ്പു പിടിച്ച്
താഴോട്ടു വലിക്കുന്നു.
പിന്നെ, എഴുന്നേറ്റുവന്ന്
കെട്ടിപ്പുണരുന്നു.
ഇരുട്ട്, കണ്ണുകെട്ടി, വട്ടംകറക്കി
ഒളിച്ചുകളിക്കാനിറക്കി വിടുന്നു.
പിന്നെ 'ഞാനിവിടെ... ഞാനിവിടെ, എന്ന്
കൂമൻമൂളലായ്, കുറുനരിയോരിയായ്,
കരിന്തേൾക്കുത്തലായ്, അരുവിക്കിലുക്കമായ്,
മത്തഗജത്തിന്നമറലായ്, സിംഹഗർജ്ജനമായ്,
പിടിതരാത്ത
ഒച്ചായ് വഴുതുന്നു.
പോകെപ്പോകെ
ജലരാക്ഷസർ
മലമുകളുകളിൽ നിന്ന് കുതിച്ചുചാടി
മുന്നിൽ വീഴുന്നു.
വെൺഖഡ്ഗങ്ങളാൽ
ദേഹം വെട്ടിമുറിച്ച്,
മുറിക്കഷ്ണങ്ങൾ വാരിയെറിയുന്നു.
ശിഥിലപിണ്ഡം വലിച്ചുനീന്തി
നനഞ്ഞിഴഞ്ഞ്
ചതുപ്പുകളിലും അഗ്ഗാധഗർത്തങ്ങളിലും
തെന്നിവീണും പിരണ്ടെഴുന്നേറ്റും
മഴക്കാടുകളിലൊളിച്ചും
മിന്നാമിന്നിവിളക്കുകൾക്ക്
കൺവാട്ടം പിടിച്ചും
രൂപംകൊണ്ടും രൂപമില്ലായ്മകൊണ്ടും
കാടിന്റെ കണ്ണുകെട്ടി,
മറ്റൊരു കാടാകുമ്പോഴും
ഉള്ളിൽ
എന്റെനാടേ... എന്റെ നാടേ... എന്ന്
നിശ്ശബ്ദം നിലവിളിച്ച്
ഒറ്റയ്ക്ക്...
അത്രമേലൊറ്റയ്ക്ക്...
ഒരു വഴി,
വിരൽത്തുമ്പിൽ നിന്നൂർന്നുപോയ
നാടുതേടി അലയുന്നു.
പിന്നെ ദൈവം പകലിനെ സൃഷ്ടിച്ചു.
വെളിച്ചം നിറഞ്ഞ പകൽ ,
മികച്ചത് എന്നുകണ്ടു സന്തോഷിച്ചു.
ജലവും കരയും സൃഷ്ടിക്കപ്പെട്ടു.
മൽസ്യത്തെ വെള്ളത്തിൽ നിന്ന്
കരകയറ്റി, ആമയാക്കി.
മണ്ണിലും പാറയിലും
വീണുടയാത്ത
പുറംതോടിനുള്ളിലേക്ക്
കൈകാലുകളും തലയും
ഒളിപ്പിച്ച്
ആമ വിനയാന്വിതനായി.
ദൈവം അതിനെ
തിരിച്ചും മറിച്ചും നോക്കി.
മികച്ച സൃഷ്ടി എന്ന്
സ്വയം പുകഴ്ത്തി.
ആവേശത്താൽ
വിവിധ ജീവജാലങ്ങളെ സൃഷ്ടിച്ചു.
അവയിൽ ശ്രേഷ്ഠതയോടെ
മനുഷ്യകുലത്തെ സൃഷ്ടിച്ചു.
പിന്നെ ദൈവം രാത്രിയെ സൃഷ്ടിച്ചു.
സൃഷ്ടികളൊക്കെ ഉറങ്ങുന്നു,
എന്നുറപ്പു വരുത്തി.
എന്നാൽ,
കണ്ണുകളും മൂക്കുകളും
തൊലിയും രോമരാജികൾ പോലും
പാമ്പുകളായ് രൂപാന്തരപ്പെട്ട്
മദസീൽക്കാരത്തോടെ
ഫണം വിടർത്തിയാടുന്ന,
തൻ്റെ ഏറ്റവും മികച്ച സൃഷ്ടിയെ കണ്ട്,
ദൈവം പകച്ചു.
തെറ്റുപറ്റിയതെവിടെ എന്ന്
ചാൾസ് ഡാർവിനെ കൺസൾട്ട് ചെയ്തു.
ഡാർവിൻ കൈമലർത്തി.
ഞൊടിയിടയിൽ ദൈവം
രാത്രിയെ പകലാക്കി,
മനുഷ്യനെ പറ്റിച്ചു.
നിമിഷാർദ്ധത്തിൽ പാമ്പുകൾ,
കട്ടിയുള്ള പുറംതോലണിഞ്ഞ്
വിഷപ്പല്ലുകൾ ഉള്ളിലേക്കു വലിച്ച്
മനുഷ്യനായി രൂപാന്തരപ്പെടുന്നതു കണ്ട്
ദൈവം പിന്നെയും പകച്ചു.
തലകറങ്ങി വീണ ഡാർവിൻ
'ചത്തപോലെ കിടന്നേക്കാം'
എന്നു തീരുമാനിച്ചു.
സൃഷ്ടികർമ്മം മടുത്തും
രാത്രിയെ ഭയന്നും
ദൈവം പിന്നെ
പകൽവെളിച്ചത്തിൽ കിടന്നുറങ്ങി.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
പദങ്ങൾ പുറംതള്ളിയ
മണൽച്ചൂടിൽ നിന്ന്
ഒരു ഉറവ പൊട്ടിപ്പുറപ്പെട്ട്
നദിയായ് വളർന്ന്
ചിരിച്ചിലങ്കകൾ ചാർത്തി,
പുറകോട്ടൊഴുകുന്നു.
കാറ്റ്,
പറത്തിവിട്ട കരിയിലകളെ
തിരികെയെത്തിച്ച്
ഓർമ്മപ്പച്ച ചാർത്തുന്നു.
മണ്ണ്
മഴനൂലുകളാൽ
ആകാശത്തേക്ക് ഏണികെട്ടുന്നു.
ഏണിയേറി നനഞ്ഞ
ദലങ്ങൾ
തീരവനമാകെ
പൂവിളിയെന്ന് ഉറക്കെപ്പാടുന്നു.
ഒരു മരം സ്വപ്നക്കൂടൊരുക്കി,
ഇലച്ചാർത്തുകളാൽ മറയ്ക്കുന്നു
ഉള്ളിൽ ഒറ്റക്കൊരു കിളി,
കാത്തിരിപ്പെന്ന് തൂവലുകളെ
ചിറകുകളിൽ തിരികെത്തിരുകുന്നു
പശ്ചിമാംബരം,
ഇരുണ്ട ചുവർവർണ്ണങ്ങൾ ചുരണ്ടിക്കളഞ്ഞ്
ചെഞ്ചായം പൂശിത്തുടുക്കുന്നു.
ദൂരെ
അസ്തമയക്കടലിൻ്റെ നെറ്റിയിൽ നിന്ന്
ഒരു കറുത്ത പൊട്ട്
തീരത്തേക്കടർന്നുവീണ്
യാനമാകുന്നു.
ചൂണ്ടത്തുമ്പിൽ
മരിച്ചുകിടന്നൊരു പ്രണയം
ജീവനാർജ്ജിച്ച്
നദിയിലേക്ക് ചാടിമറയുന്നു.
ചാകര...ചാകരയെന്ന്
തീരമൊരു ഉൾവിളി കേൾക്കുന്നു
കണ്ടെത്തലിൻ്റെ
പരസ്പരവേലിയേറ്റമിറങ്ങുമ്പോൾ
തിരയും തീരവും
ഇരു ദിശകളിലേക്ക് പിന്‍വാങ്ങി
അപരിചിതരാകുന്നു.
xxxxxxxxxxxxxxxxxxxxxxxxxxxxxxxx
മരതകശീതളഛായയിൽ
ഉച്ചമയങ്ങുമ്പോൾ
ഒരു തണുത്ത സ്പർശം.
കാറ്റാണ്.
ഒരു നടയ്ക്കാഹ്വാനം.
ഊർജ്ജ്വസ്വലനാവുന്നു.
സൊറ പറഞ്ഞു നടക്കുന്നു.
മിനുസമുള്ള വഴികളുടെയറ്റത്തിൽ
ആകാശം മുട്ടുന്ന കുന്നു കാണുന്നു.
കാറ്റിനോടു മൽസരിച്ചോടുന്നു.
കാറ്റു ജയിച്ചോ, താൻ ജയിച്ചോ എന്ന്
മുകളറ്റത്ത് സന്ദേഹിച്ച് കിതക്കുന്നു.
കാറ്റ് വിശറി വീശിത്തണുപ്പിക്കുന്നു.
പിന്നെ,
കാൽക്കീഴിലെ ലോകത്തെ
ചൂണ്ടിക്കാണിക്കുന്നു.
ജേതാവിൻ്റെ ചിരി ചിരിക്കുമ്പോൾ
വിയർത്തൊഴുകുന്നു.
കാറ്റ് മറഞ്ഞുപോയിരിക്കുന്നു.
ഉണരുമ്പോൾ സായാഹ്നമാകുന്നു.
വീണുപോയ, തളർന്ന ഇടംകൈ,
നേരെ വയ്ക്കുന്നു.
തളർന്ന ഇടംകാൽ,
ഊന്നുവടി തിരയുന്നു.
പൊഴിഞ്ഞ ഇലകൾക്കിടയിൽ
വീണുപോയ ഊന്നുവടിക്കായ്
കാറ്റിൻ്റെ കൈതേടി വിയർക്കുന്നു.
മുന്നിൽ കുത്തനെ ഉയർന്നുനിൽക്കുന്ന
വന്മലക്കപ്പുറം
ഒരു കാറ്റ്
വഴിയറ്റ് നിൽക്കുന്നു.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
രാവിൽ
പാഴ്കിനാവു പുതച്ച്
തനിച്ചുറങ്ങുന്ന വീടിൻ്റെ
ഉൾനോവിനെ
ഒറ്റച്ചുംബനത്താൽ
അൽപ്പമകന്ന
ജാലകപ്പാളികളിലൂടെ
മുത്തിയണയ്ക്കുന്നുണ്ടൊരു കാറ്റ്.
അരുമയോടെ തലോടുമ്പോൾ
മെല്ലെയുണരുന്നുണ്ട്,
വാതിൽഞരക്കങ്ങൾ.
ഗതകാലംവാടിയ ചില്ലകളിലേക്ക്
തിരികെ പറന്നണഞ്ഞ
ഇലകളായ്,
നിറയെ
പച്ചത്തത്തകൾ തളിർത്ത്
മുറ്റത്തെ രാജമല്ലികളെ
ഉമ്മ വയ്ക്കുന്നുണ്ട്.
വീട്,
മൺകുടുക്കയിൽ
അടച്ചുകുഴിച്ചിട്ട
പൊട്ടിച്ചിരികളുടേയും ചിലമ്പൊലികളുടേയും
പൊട്ടുകൾക്കായ്
ചുറ്റും
എണ്ണിയാലൊടുങ്ങാത്ത കുഴികൾ കുഴിച്ച്
കുഴിയാനകളും,
അനേകമനേകം
ചെമ്മൺവഴികൾ നിർമ്മിച്ച്
ചിതലുകളും
തുരങ്കപാതകൾ തുരന്നുതുരന്ന്
എലികളും
ഇന്നും നിലയ്ക്കാത്ത
തിരച്ചിലിലാണ്.
ഇലപ്പുതപ്പുകൾക്കുള്ളിലെ
മണ്ണടുക്കുകളിൽ
മറഞ്ഞുകിടന്ന
കാൽപ്പാടിൻ്റെ ഫോസിലുകളെ
ഖനനം ചെയ്തെടുത്ത
ഞാഞ്ഞൂലുകൾ
മറച്ചുപിടിച്ചൊരു രഹസ്യമുണ്ട്.
കിനാക്കമ്പളം കീറിയെറിഞ്ഞ്
പച്ചിരുമ്പിൻ ചക്രങ്ങൾ
നൂൽനൂറ്റുനിവർത്താനൊരുമ്പെടുന്ന
പെരുമ്പാതയെ
ചുരുട്ടി മനസ്സിലൊളിപ്പിച്ച
കാറ്റിൻ്റെ നെഞ്ചും
തുളുമ്പാതെ സൂക്ഷിക്കുന്നുണ്ടാ രഹസ്യം.
ഒരു താരാട്ടിൻമൂളലകമ്പടിയോടെ
ഊതിയൂതി മുറിവാറ്റുമ്പോൾ
വേദനയറിയാതെ
വീടുറങ്ങുന്നുണ്ട്.
ചുറ്റുപാടുമന്ധകാരം, തണുപ്പേറു-
മിടുങ്ങിയൊരിടനാഴി.
വഴിയറിയാനിരുകരങ്ങൾ ചുറ്റും
പരതിടുന്നേരം,
സ്പർശിച്ചതു സാന്ത്വനമേകും മൃദു-
ലാംഗുലികളിലല്ല,
ഹിമതുല്യം മരവിക്കും കരി-
ങ്കൽച്ചുവരുകളിലത്രേ!
ഇവിടെ സമയമിഴാവുകൾ പാണീ-
സ്പർശം തേടുന്നു.
ഒരു ചെറുകാറ്റു പോലുമീവഴി
മറന്നുപോകുന്നു.
ഒരു കിരണത്തിന്നൊളിയും മിന്നാ-
തൊഴിഞ്ഞുമാറുന്നു.
മൃതതുല്യമൊരേകാന്തത മാത്രം
കൂട്ടായീടുന്നു.
ഒരു മിന്നാമിന്നി മതിയുള്ളിൽ
പൂത്തിരി കത്തിക്കാൻ.
അച്ചെറുവെട്ടക്കാഴ്ചയിൽ മനം
കുതിച്ചുതുള്ളുമ്പോൾ,
വെളിച്ചമല്ലിത്, ഇരുളിൽ ചുറ്റു-
മുഴറിത്തളർന്നിടും
ഇരുകൺകളൊരുക്കും മായ-
ക്കാഴ്ചയതു മാത്രം.
ഒരു കിളിനാദം മതിയാശ്വാസ-
ത്തിരകളുണർന്നീടാൻ.
ആ നാദത്തിന്നുറവിടത്തിനായ്
ചെവിയോർത്തീടുമ്പോൾ,
കിളിമൊഴിയല്ലിതു, ചുടുനെടുവീർപ്പുക-
ളിക്കരിങ്കല്ലിൻ
ചുവരുകളിൽത്തട്ടി പ്രതിധ്വനി
കേൾക്കുവതു മാത്രം.
ഇവിടെ സ്നേഹപ്പൊന്നൊളി ചൊരിയും
സൂര്യോദയമില്ല.
കാത്തിരിപ്പിൻ സുഖശോണിമ പടരും
അസ്തമയവുമില്ല.
ഒരു കുഞ്ഞലയുമൊലിയേകാച്ചെറു-
നീർത്തളം പോലെ,
അനക്കമില്ലാത്തൊരീയിടനാഴിതൻ
മറുപേരെന്താമോ!!
xxxxxxxxxxxxxxxxxx