Thursday, 26 January 2023

നീ... ഇര

പേരു മറന്നവൾ.

ഊരു വിലക്കിയവൾ.

വാക്കു രാകി മൂർച്ച കൂട്ടിയവരാൽ

ഹൃദയം തേഞ്ഞുതീർന്നവൾ..

മൗനം ധരിച്ച്, നഗ്നയാക്കപ്പെട്ടവൾ.

എന്നോ തറച്ച മുള്ളിനാൽ

എന്നും മുറിപ്പെട്ടും,

കൺചില്ലു പാകിയ വഴികളിൽ

രക്തംചിന്തി നടന്നും,

മിഴി മൂടിയ നീതിവിരലിന്മുന്നിൽ

പലവട്ടം വേഴ്ചപ്പെട്ടും

നിൽക്കുന്നവൾ നീ – ഇര.

മിഴിക്കല്ലെറിയുന്നവർ

ചുണ്ടുകളിലൊളിപ്പിക്കുന്നുണ്ട്,

അന്ന് ഉമിനീരിനൊപ്പം

അവർ വിഴുങ്ങിയ നിൻ്റെ പേർ.

ഊരിയെറിയെപ്പെട്ട ചേലയ്ക്കൊപ്പം

തുണ്ടുകളാക്കി, കാറ്റിൽ പറത്തപ്പെട്ട

നിൻ്റെയിടം.

കീറിമുറിച്ചുള്ള പ്രേതവിചാരണയിൽ, പക്ഷെ

അവർ കണ്ടെടുത്തതേയില്ല,

നീ തിരയുന്ന സ്വത്വം.

xxxxxxxxxxxxxxxxxxxxxxxxx