Thursday 13 June 2024

തിളക്കങ്ങൾ


കാർമേഘനൊമ്പരങ്ങളെ

വായിക്കുന്നു.

പകുതിയിൽ മടക്കി

രാവുറങ്ങുന്നു.


രാമഴ പെയ്ത

അക്ഷരങ്ങൾ  നനഞ്ഞ

മാമരങ്ങൾ,

'എന്തൊരു മഴ' എന്ന്

ചിറകൊതുക്കുന്നു.


പുലരിയിൽ

പുൽക്കൊടിത്തുമ്പിൽ

അടരാതെ ബാക്കിനിന്ന

നോവുകളെ,

'അക്ഷരനക്ഷത്രങ്ങൾ പൂത്തിറങ്ങിയ

ഭൂമി' എന്ന്

താഴേക്കു നോക്കിയാരോ

മൊഴിമാറ്റുന്നു.


ആകാശമപ്പോൾ

ഒഴിഞ്ഞ ഒരു പുസ്തകം നിവർത്തി,

വായിക്കാനിരിക്കുന്നു.