Sunday, 22 December 2024

'ഇവനെ ഞാൻ അറിയില്ല'

നാൾവഴികൾ താണ്ടി

തേഞ്ഞുപഴകിയൊരു മരണവാർത്ത

മഞ്ഞിൻതണുപ്പു പുതച്ച്

എന്നെത്തേടിയെത്തിയപ്പോഴേക്കും

വല്ലാതെ വൈകിയിരുന്നു. 

മാസമെഴുതിയ ആകാരം

അഴിഞ്ഞുപോയിരുന്നു. 

എല്ലിൻ്റെ കാതൽ 

പൊടിഞ്ഞുതുടങ്ങിയിരുന്നു. 

കണ്ണുകളിലെഴുതിയ

സ്വപ്നഗാഥകളെ

പുഴുക്കൾ മണ്ണിനായ് 

പരിവർത്തനപ്പെടുത്തിയിരുന്നു. 

ചുണ്ടുകളിൽ ചിറകുവിടർത്തിത്തുടങ്ങിയ

പറക്കമുറ്റാത്ത ചുംബനങ്ങളെ

കഴുകുകാലുകൾ

റാഞ്ചിയെടുത്തിരുന്നു. 

ആലിംഗനപ്പാതിയിൽ മരവിച്ച

കൈകളുടെ അസ്ഥികൾ

ക്രൂശിതമെന്ന പോലെ

ഇരുപുറവും 

വിടർന്നു കിടന്നിരുന്നു.

ഏറെ പ്രഹരങ്ങളേറ്റ്

കഠിനപ്പെട്ടതിനാലാകണം

ചീഞ്ഞ മംസത്തുണ്ടായി ഹൃദയം 

ബാക്കിയായത്‌.


ആരുമറിയാതെപോയ

ഒരു മരണത്തിൻ്റെ 

അവശേഷിച്ച ഏകരേഖാപത്രമായ

ആ ഹൃദയവുമായി

ഞാനോടി.

അതിനുള്ളിൽ അപ്പോഴും 

ഉറയാതെ ബാക്കിയായ

ഒരു തുള്ളി പ്രണയത്തെ

ഓർമ്മകളുടെ ഇൻക്യുബേറ്ററിൽ

എടുത്തു വച്ചപ്പോഴേക്കും

അകലെയെവിടെയോ 

നിൻ്റെ പുലർക്കാലങ്ങൾ

കൂകിയുണർന്നിരുന്നു. 

നീയെന്നെ

മൂന്നാം വട്ടവും 

തള്ളിപ്പറഞ്ഞിരുന്നു.