Tuesday 15 October 2024

നീ നർത്തകി

 നീ വിൺനർത്തകി 

നിൻ്റെ വിരലുകളിൽ 

ഹംസങ്ങൾ

ചിറകടിച്ചു പറക്കുന്നു.

നിൻ്റെ അധരങ്ങളിൽ

പ്രാവിണകൾ  കുറുകുന്നു.

മിഴികളിൽ  

ഇണമയിലുകൾ കൊക്കുരുമ്മുന്നു


നീ  സാഗരനർത്തകി

നിൻ്റെ വാക്കുകളുടെ ലവണങ്ങളിൽ

നക്ഷത്രമൽസ്യങ്ങൾ നീന്തുന്നു

നോക്കിൻ്റെ ദ്വീപുകളിൽ

പവിഴങ്ങളും മുത്തുച്ചിപ്പികളും

രഹസ്യങ്ങളൊളിപ്പിക്കുന്നു.

ഉടയാടഞൊറികളിൽ

മൽസ്യകന്യകൾ 

കസവു തുന്നുന്നു.


നീ ഋതുനർത്തകി.

നിൻ്റെ ഊഷ്മളശ്വാസത്തിൽ

വസന്തം 

തേരേറിയണയുന്നു.

മുടിയിഴകളിൽ 

മുല്ലവല്ലികൾ തളിർക്കുന്നു.

കാൽച്ചുവട്ടിൽ

പനിനീർപ്പൂ

മെത്ത വിരിക്കുന്നു. 

ചുണ്ടുകളിലെ മദഗന്ധത്തിൽ

ഏഴിലം പാല

പൂക്കുന്നു.




നീ കാവ്യനർത്തകി

രാവിലും പകലിലും

ഋതുസന്ധ്യാനേരത്തും

എൻ്റെ കനവിലും

നിനവിലും

നീ നൃത്തമാടുന്നു. 







ചെറ... ആഴി...

 അങ്ങേ ചെറയിൽ നീയുണ്ട്. 

വെള്ളിച്ചായമിറ്റിച്ചിറ്റിച്ച്

നിലാവ്‌ നിൻ്റെ

രജതരേഖാരൂപമെഴുതുന്നുണ്ട്‌.


ഇങ്ങേ ചെറയിൽ

ഇരുട്ടിൽ

ഞാനുണ്ട്‌.

മന്ദം വീശുന്ന കാറ്റ്

നിൻ്റെ ഗന്ധത്താൽ

എന്നെ വരക്കുന്നുണ്ട്‌.


നമുക്കിടയിൽ 

ഈ കായലുണ്ട്‌.

ഉള്ളിൽ

നക്ഷത്രത്തിര തല്ലും

ആഴിയുണ്ട്. 

ആഴത്തിലെവിടെയോ മുങ്ങിക്കിടപ്പുണ്ട്‌,

നിന്നിലേക്കെന്നിലേക്കുള്ള തോണി. 

മുങ്ങിയെടുക്കുവാനാകാതെ,

നനയാതെ,

അക്കരെ ഇക്കരെ

നമ്മളുണ്ട്. 

മൂകരായ്

രണ്ടു ചെറകളുണ്ട്.  

പരൽപ്പിടച്ചിൽ

 എന്നിട്ടുമയാൾ 

വലയെറിഞ്ഞുകൊണ്ടിരുന്നു.

വീശിയെറിഞ്ഞ വലയിൽ

നിറഞ്ഞുപുളയുന്ന നിലാപ്പരലുകളെ

വെറുതെ

വഞ്ചിയിൽ കുടഞ്ഞിട്ടുകൊണ്ടിരുന്നു.

വഞ്ചിയിൽ ഓളം തല്ലുന്ന 

ഇത്തിരി വെള്ളത്തിൽ

പരലുകളോടി നടന്നു


നേരം പുലർന്നു. 

രാ കടൽക്കാക്കകൾ

അയാളുടെ കണ്ണിലെ പരലുകളെ

റാഞ്ചി പറന്നു. 

തീരമണഞ്ഞ വഞ്ചിയുടെ 

പഴകിപ്പൊളിഞ്ഞ പടിയിലിരുന്ന്

ഇത്തിരി വെള്ളത്തിൽ

കുഞ്ഞുകാലുകളിളക്കി

അയാളുടെ കുഞ്ഞുങ്ങൾ

പരലുകളെ തിരഞ്ഞു. 


തല കുനിച്ചിരുന്ന് അയാൾ

പൊട്ടിയ ഇരുൾവല

തുന്നിക്കൊണ്ടിരുന്നു.


ഇരുൾക്കണ്ണികൾ ഭേദിച്ച

പരലുകൾ 

വാനമാകെ നിറഞ്ഞിരുന്നു.

വാനമപ്പോൾ

മഴയെ വീശിയെറിഞ്ഞു. 


വലക്കണ്ണികളാൽ പൊതിഞ്ഞ്

അയാളും

കുഞ്ഞുങ്ങളും

അയാളുടെ ഓലക്കുടിലും. 


വലയിലിപ്പോൾ 

നിറയുന്ന പരൽപ്പിടച്ചിൽ