ഓർമ്മകളേ...
പട്ടുനൂൽക്കെട്ടുകളിൽ
ചുറ്റിപ്പിണഞ്ഞ്
എന്തേയിങ്ങനെ
അശ്രാന്തസഞ്ചാരം നടത്തുന്നു.
ഗൗതമൻ്റെ
സഞ്ചാരവഴികളിലിപ്പോൾ
ഒരു ചിറകടി
കേൾക്കുന്നില്ലേ?
ഉപേക്ഷിക്കപ്പെട്ട കൂട്ടിലെ
കിളിച്ചൂടേൽക്കാതെ
പട്ടുപോയ മുട്ടകൾ പോലെ
പൊഴിച്ചിട്ട ചിത്രവർണ്ണങ്ങൾ
കാണുന്നില്ലേ?
പറന്നകലുമ്പോൾ
ചൂടിൻ കമ്പളം
എടുക്കാൻ മറന്നതല്ല;
എടുക്കാൻ മടിച്ചതാണ്.
അത്രമേൽ ലോലമാകേണ്ടതുണ്ടല്ലോ
ധ്യാനമാർഗങ്ങളിലെ
ശലഭച്ചിറകുകൾക്ക്