Tuesday, 19 November 2024

ബുദ്ധശലഭത്തിൻ്റെ ധ്യാനവഴികൾ

ഓർമ്മകളേ...

പട്ടുനൂൽക്കെട്ടുകളിൽ

ചുറ്റിപ്പിണഞ്ഞ്

എന്തേയിങ്ങനെ

അശ്രാന്തസഞ്ചാരം നടത്തുന്നു.


ഗൗതമൻ്റെ

സഞ്ചാരവഴികളിലിപ്പോൾ

ഒരു ചിറകടി

കേൾക്കുന്നില്ലേ?


ഉപേക്ഷിക്കപ്പെട്ട കൂട്ടിലെ

കിളിച്ചൂടേൽക്കാതെ

പട്ടുപോയ മുട്ടകൾ പോലെ

പൊഴിച്ചിട്ട ചിത്രവർണ്ണങ്ങൾ 

കാണുന്നില്ലേ?


പറന്നകലുമ്പോൾ

ചൂടിൻ കമ്പളം

എടുക്കാൻ മറന്നതല്ല;

എടുക്കാൻ മടിച്ചതാണ്.


അത്രമേൽ ലോലമാകേണ്ടതുണ്ടല്ലോ

ധ്യാനമാർഗങ്ങളിലെ 

ശലഭച്ചിറകുകൾക്ക്