Friday 16 August 2024

സ്റ്റോപ്പില്ലാത്തിടത്തു നിന്നും ചാടിക്കയറുന്നവർ

 സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്ന്

പെട്ടെന്നാണൊരുവൾ

വണ്ടിക്കകത്തേക്ക്

ചാടിക്കയറിയത്.

വെപ്രാളത്തിനിടയിൽ

പിടിവിട്ട്

ഭാരമേറിയ അവളുടെ ഷോൾഡർ ബാഗ്

പുറത്തേക്ക് തെറിച്ചു വീണു.

സ്വാഭാവീകമായും അവൾ

ആദ്യം സ്തബ്ധയായി

പിന്നെ വിഷണ്ണതയോടെ 

വണ്ടിക്കകത്തെ

ഒന്നാമത്തെ സീറ്റിൽ ഒന്നാമതായിരിക്കുന്ന 

ആളെ നോക്കി.

അയാളുടെ മുഖത്ത് ചിരി.

രണ്ടാമത്തേയാളുടേയും 

മൂന്നാമത്തെയാളുടേയും മുഖത്ത് ചിരി

നാലാമത്തെയാളുടേയും അഞ്ചാമത്തെയാളുടേയും

മുഖത്ത് ചിരി

ഒന്നാമത്തെ ബോഗിയും

രണ്ടാമത്തെ ബോഗിയും ചിരി

മൂന്നാമത്തെ ബോഗിയും നാലാമത്തെ ബോഗിയും ചിരി

തീവണ്ടി മുഴുവൻ ചിരി

അവളോ ചിരിയോചിരി


ചിരിച്ചുചിരിച്ചുകിതച്ച്

താളത്തിൽ

മെല്ലെ നീങ്ങുന്ന വണ്ടിയും

വണ്ടിയിൽ ചിരിച്ചുനീങ്ങുന്നവരും

പ്രതീക്ഷിക്കുന്നുണ്ട്,

സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്നും

മറ്റൊരുവനോ മറ്റൊരുവളോ

എപ്പോൾ വേണമെങ്കിലും 

വണ്ടിയിലേക്ക് ചാടിക്കയറാമെന്ന്

സ്വാഭാവീകമായും അവരുടെ തോൾസഞ്ചി

പിടിവിട്ടു താഴെ വീഴുമെന്ന്.

സ്വാഭാവികമായും ട്രെയിൽ നിറയെ

അപ്പോഴുമൊരു ചിരിയുണ്ടാകുമെന്ന്.

സ്വാഭാവികമായും

ആ ചിരി

അപ്പോൾ വണ്ടിയിൽ ചാടിക്കയറിയവനിലേക്ക്/ അവളിലേക്ക്

സംക്രമിക്കുമെന്ന്.

അവരുടെ 

ചിരിതാളങ്ങൾ കൂടി അവാഹിച്ച് 

മന്ദം നീങ്ങിക്കൊണ്ടിരിക്കും,

ഒരിടത്തും സ്റ്റോപ്പില്ലാത്ത ആ ട്രെയിനെന്ന്



 

Wednesday 7 August 2024

ആവേഗം

തികച്ചും സാധാരണമായിരുന്നു, 

ആ വൈകുന്നേരവും

പ്രണയം മറന്നുപോയ

അയാൾ

അന്നും പതിവുപോലെ

ദിനാദ്ധ്വാനവിയർപ്പ്

വീശിവീശിയാറ്റിക്കൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ ഭാര്യ

അടുപ്പൂതിയൂതി

പുക നിറച്ചുകൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ പിതാവ്

മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിച്ച് 

തെക്കോട്ടു നോക്കിയിരിക്കുകയോ ചെയ്തിരുന്നു,

പ്രണയം മറന്നുപോയ

അയാളുടെ അമ്മ

പുല്ലു വെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തിരുന്നു.

പ്രണയമെന്തെന്നറിയാത്ത

അയാളുടെ കുഞ്ഞുങ്ങൾ

തേഞ്ഞുതീർന്ന റബ്ബർച്ചെരുപ്പിൻ്റെ

ഒറ്റച്ചക്രവണ്ടിയോട്ടി 

കളിച്ചു കൊണ്ടിരുന്നു.


ശേഷം 

പ്രകൽ മാഞ്ഞു

രാത്രിയായി

രാത്രി മാഞ്ഞു

പകലായി


തികച്ചും അസാധാരണമായിരുന്നു, 

ആ ദിവസം

എങ്ങും പ്രണയക്കാറ്റടിച്ചിരുന്നു.

അയാളന്ന് വിയർത്തില്ല.

ഭാര്യ അടുപ്പൂതിയില്ല.

അച്ഛൻ മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിക്കുകയോ ചെയ്തില്ല

അമ്മ പുല്ലുവെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തില്ല

കുഞ്ഞുങ്ങളെ ആരും

ഉറക്കെഴുന്നേൽപ്പിച്ചില്ല.


നാളേറെയായി ഒതുക്കിവച്ച

പ്രണയാവേഗങ്ങൾ

കടിഞ്ഞാൺ പൊട്ടിച്ചു കുതിച്ച 

തലേ രാത്രിയിൽ

ഉറങ്ങാതൊരു മലയും പുഴയും

തമ്മിൽ കെട്ടിപ്പുണർന്നു പുണർന്ന്

മണ്ണുനീളെ 

പുതിയ സ്നേഹഗാഥകൾ

രചിച്ചൊഴുകി.


പെയ്തുതോർന്ന

പ്രണയത്തിനൊടുവിൽ

പുഴ

അമ്മഭാവം പകർന്നു.

തൊട്ടിലാട്ടി.

താരാട്ടുപാട്ടിലലിഞ്ഞ്

അവരെല്ലാം

ഉറക്കമുണരാതുറങ്ങി.