Monday, 30 December 2024

കള്ളൻ


നിദ്രപ്പാതി തുഴഞ്ഞ്‌

സ്വപ്നക്കായലിൻ നടുച്ചുഴിയിൽ

വട്ടം കറങ്ങുന്ന നേരത്താണ്

അവളറിയാതൊരു കള്ളൻ

അകത്തുകടന്നത്‌


അവന്റെ വരവിനെ

ഒറ്റുകൊടുക്കാൻ കാത്തിരുന്ന

കരിയിലകളുടേയും

മരഗോവണിയുടേയും

കാതുകൾ പൊത്തി

അവൻ

പാദങ്ങളെ തൂവൽച്ചിറകണിയിച്ച്‌

പറന്നണഞ്ഞു.


അവളുടെ നിദ്രയിൽ

അവൾക്കു മാത്രം കേൾക്കാനെന്ന്

കള്ളം പറഞ്ഞ്

ദൂരെയൊരു രാപ്പാടിയപ്പോൾ

രാഗാർദ്രം പാടുന്നുണ്ടായിരുന്നു.


അവനൊപ്പം പറന്നണഞ്ഞ

ചന്ദ്രരശ്മികൾ

സീഡാർ മരങ്ങളുടെ

ഇലച്ചില്ലകളാകെ നിറഞ്ഞ

മഞ്ഞുകണങ്ങളിൽ

വജ്രക്കല്ലുകൾ പതിപ്പിച്ചിരുന്നു.


ആവോളം മാമുണ്ട,

വിക്റ്റോറിയനമ്മയുടെ അരുമപ്പൈതലാം മാളിക

കോട്സ വേൾഡിൻ്റെ,

യുഗപരമ്പരകൾ മുദ്ര വച്ച

സുവർണ്ണക്കുപ്പായത്തിൻ മുകളാകെ

ചിമ്മിനിക്കടവായിലൂടെ

നിലാവിനെ കക്കിയൊഴുക്കിപ്പരത്തിയിരുന്നു.


അവളുടെ ഹൃദയവും മോഷ്ടിച്ച്‌

അവൻ തിരികെ പറന്നുപോയത്‌

മരംകോച്ചും തണുപ്പിൻ കമ്പളം പുതച്ച്‌

കാവൽ റോന്തുചുറ്റിയിരുന്ന

കാറ്റുമറിയാതെയാണ്.


ഏതൊരു കുറ്റകൃത്യവും

ഗൂഢമൊരടയാളം

പിന്നിലുപേക്ഷിക്കുമല്ലൊ


പിറ്റെന്നാൾ

കളഞ്ഞുപോയതിനെ തിരഞ്ഞുതിരഞ്ഞ്‌

മാളികമുഴുവനലഞ്ഞ അവൾ,

അവന്റെ ചിത്രതലത്തെ കണ്ടെത്തിയപ്പോഴേക്കും

ഒരു ചായക്കൂട്ടതിൽ

തട്ടിമറിഞ്ഞിരുന്നു.

നിറങ്ങൾക്കുള്ളിൽ മറഞ്ഞ

അവളെ

അന്നുമവൻ

തൂലികാനാരുകൾക്കിടയിൽ

തിരഞ്ഞുകൊണ്ടിരുന്നു.

Sunday, 22 December 2024

'ഇവനെ ഞാൻ അറിയില്ല'

നാൾവഴികൾ താണ്ടി

തേഞ്ഞുപഴകിയൊരു മരണവാർത്ത

മഞ്ഞിൻതണുപ്പു പുതച്ച്

എന്നെത്തേടിയെത്തിയപ്പോഴേക്കും

വല്ലാതെ വൈകിയിരുന്നു. 

മാസമെഴുതിയ ആകാരം

അഴിഞ്ഞുപോയിരുന്നു. 

എല്ലിൻ്റെ കാതൽ 

പൊടിഞ്ഞുതുടങ്ങിയിരുന്നു. 

കണ്ണുകളിലെഴുതിയ

സ്വപ്നഗാഥകളെ

പുഴുക്കൾ മണ്ണിനായ് 

പരിവർത്തനപ്പെടുത്തിയിരുന്നു. 

ചുണ്ടുകളിൽ ചിറകുവിടർത്തിത്തുടങ്ങിയ

പറക്കമുറ്റാത്ത ചുംബനങ്ങളെ

കഴുകുകാലുകൾ

റാഞ്ചിയെടുത്തിരുന്നു. 

ആലിംഗനപ്പാതിയിൽ മരവിച്ച

കൈകളുടെ അസ്ഥികൾ

ക്രൂശിതമെന്ന പോലെ

ഇരുപുറവും 

വിടർന്നു കിടന്നിരുന്നു.

ഏറെ പ്രഹരങ്ങളേറ്റ്

കഠിനപ്പെട്ടതിനാലാകണം

ചീഞ്ഞ മംസത്തുണ്ടായി ഹൃദയം 

ബാക്കിയായത്‌.


ആരുമറിയാതെപോയ

ഒരു മരണത്തിൻ്റെ 

അവശേഷിച്ച ഏകരേഖാപത്രമായ

ആ ഹൃദയവുമായി

ഞാനോടി.

അതിനുള്ളിൽ അപ്പോഴും 

ഉറയാതെ ബാക്കിയായ

ഒരു തുള്ളി പ്രണയത്തെ

ഓർമ്മകളുടെ ഇൻക്യുബേറ്ററിൽ

എടുത്തു വച്ചപ്പോഴേക്കും

അകലെയെവിടെയോ 

നിൻ്റെ പുലർക്കാലങ്ങൾ

കൂകിയുണർന്നിരുന്നു. 

നീയെന്നെ

മൂന്നാം വട്ടവും 

തള്ളിപ്പറഞ്ഞിരുന്നു.


Thursday, 12 December 2024

പ്രണയച്ചിന്ത്

കുടമണിയാട്ടിയും

കുളമ്പുകളനക്കിയും

പകലോൻ്റെ വണ്ടി

ഉരുണ്ടുരുണ്ട്

കുന്നുകൾക്കപ്പുറം

മറയുന്നു.

ദൂരെ

ശരരാന്തൽത്തിരി

മെല്ലെ നീട്ടി

ആകാശം 

കാത്തുനിൽക്കുന്നു,

മുറുക്കിച്ചുവപ്പിച്ച 

ചുണ്ടുകളോടെ,

നാണം തുടുപ്പിച്ച

വദനത്തോടെ.


കാണാമിപ്പോൾ

നിവരുന്ന

ലാവിൻ തിരശ്ശീലയ്ക്കുമപ്പുറം

കരിമ്പടം മെല്ലെ

കുടഞ്ഞുപുതയ്ക്കുന്നതും

ചുറ്റും

നക്ഷത്രപ്പൊടികൾ

ചിതറിത്തെറിയ്ക്കുന്നതും.

കാതോർത്തുനോക്കൂ

ദൂരെ നിന്നിപ്പോൾ

കേൾക്കാം

കാർമേഘം തുഴഞ്ഞുപാടുന്ന

തോണിപ്പാട്ടിനൊപ്പം

കാറ്റൊരു

പ്രണയച്ചിന്ത് മൂളുന്നതും

മഴയതിന്

താളം പിടിക്കുന്നതും







കളർ കോഡഡ്

 നീ

കളർ സ്പെക്ട്രത്തിലെ

ഒരു നിറം മാത്രമായ്

അടയാളപ്പെടുമ്പോൾ

നിന്നിലെ 

അതീന്ദ്രിയവർണ്ണവിന്യാസങ്ങളെ അറിയാൻ

ഞാൻ നിന്നിലേക്കോ

നീ എന്നിലേക്കോ

വഴി തെളിക്കേണ്ടത്?


എത്ര വർണ്ണക്കുടകളെയാണ്

നിൻ്റെ ലോകം

വിരിച്ചുപിടിച്ചിരിക്കുന്നത്!!

നീ

പറവകൾക്ക്

ചിറകുകളേകുന്നു.

നിൻ്റെ ചിരിക്കൊക്കൂണിനുള്ളിൽ നിന്നും

പൂമ്പാറ്റകൾ പറക്കുന്നു.

കണ്ണുകൾ ഭൂമിക്ക്

അച്ചുതണ്ടാകുന്നു.

രാത്രിക്ക് 

പൂച്ചപ്പാദുകങ്ങൾ ഊരിനൽകി,

നീയുറങ്ങുന്നു

പാതിരാവിലും നീ

സൂര്യനെയുണർത്താനായ്

കണ്മിഴിക്കുന്നു.

താമരപ്പൂക്കളെ

മിഴിപ്പൊയ്കയിൽ വളർത്തുന്നു.

ശരത്കാലതരുക്കൾക്കും

വർണ്ണക്കാവടി നീർത്തുന്നു.

എന്നിട്ടും

പലവർണ്ണരാജികളിൽ നിന്ന്

ഒരു നിറം മാത്രം ദാനമേകിയവർക്കും,

അതിരുകളില്ലാത്ത 

ആഹ്ളാദലോകത്തെ

വെറുമൊരു വൃത്തത്തിലേക്കൊതുക്കിയവർക്കും

നിൻ്റെ മിഴികളെന്തേ 

ഒരു നിമിഷത്തേക്കെങ്കിലും

കടമായ് നൽകിയില്ല?


ഒരിക്കലും

എൻ്റെ

വർണ്ണമില്ലായ്മയുടെ ലോകത്തേക്ക്

നീ വരരുത്.

വന്നാൽ തിരിച്ചറിയാൻ

ഞാനൊരു പച്ചറിബ്ബണടയാളം

അണിഞ്ഞിട്ടുണ്ടാകുമെങ്കിലും

ഒരേ പൊയ്മുഖമണിഞ്ഞവർക്കിടയിൽ

നിനക്ക് വഴി തെറ്റിയേക്കാം.

പകരം,

വലയങ്ങളിലൊതുങ്ങാത്തവർ

നിനക്കായ് വളച്ച

ആ വൃത്തത്തിലേക്ക്, 

വർണ്ണങ്ങൾ കൽപ്പിക്കപ്പെടാത്തവർ 

നിനക്കായ് കൽപ്പിച്ച

ആ വർണ്ണത്തിലേക്ക്,

'മെൻ്റലി റിട്ടാർഡഡ്' എന്ന് 

നിനക്ക് അടയാളക്കുറിയിട്ട,

അടയാളങ്ങങ്ങൾക്കതീതരായവരുടെ 

പ്രതിനിധിയായി

ഞാൻ വരാം. 

മുഖംമൂടിക്കകത്തും

മൂടിവയ്ക്കാത്ത എൻ്റെ കണ്ണുകൾക്ക്

നിൻ്റെ മനസ്സിൻ്റെ 

വർണ്ണവിശുദ്ധിയിലേക്കെത്തുവാൻ

ഒരു നേർരേഖ മാത്രം 

വരച്ചാൽ മതിയാകുമല്ലൊ.

Friday, 6 December 2024

കുഞ്ഞ്‌, കാട്‌. കവിതകൾ

1. അമ്മ

———-

'നോക്ക്‌... നോക്ക്‌....

തീയായ് മാടൻ

കുന്നിറങ്ങുന്നത്‌'

അവൾ പറഞ്ഞു.

അവർ  

കുന്നിനെ നോക്കി

പിന്നെ 

പരസ്പരം നോക്കി


'കേൾക്ക്‌... കേൾക്ക്‌..

ചാപിള്ളകൾ 

അലറിക്കരയുന്നത്‌'

അവൾ പറഞ്ഞു.

അവർ 

ചെവിയോർത്തുനോക്കി

പിന്നെ 

പരസ്പരം നോക്കി


എന്റെ കുഞ്ഞ്‌.. 

എന്റെ കുഞ്ഞ്‌ .. 

അവൾ കരഞ്ഞു.

അവർ അവളെ നോക്കി

പിന്നെ

പരസ്പരം നോക്കാനാവാതെ

തല കുമ്പിട്ടു.




2. കുഞ്ഞ്

—————

'കടൽ കാണണം'

കേട്ടില്ലപ്പൻ

'കടൽ കാണണം'

കേട്ടില്ലമ്മ

കുഞ്ഞിക്കണ്ണീർ

കാറ്റുകൊത്തി

കടലിലിട്ടു.

കണ്ണീരുവീണ്

കയ്പേറിയ കടൽ

കുഞ്ഞിനെക്കാണാൻ

കുടിലിലെത്തി,

കുഞ്ഞിക്കൈ പിടിച്ച്‌

കൊടുത്തൊരോട്ടം.

കൂടെപ്പോന്നൂ, ചാള.

കൂടെപ്പോന്നൂ, ചാല.

കണ്ടോ, കണ്ടോ

കടൽത്തിരയാകെയിപ്പോൾ

കുഞ്ഞുചിരി

കുണുങ്ങിയോടുന്നത്



3. കൺഫ്യൂഷൻ

----------------------------

കാടേറിയ നാട്

കാടിറങ്ങിയ കാട്

കാടേത്‌? നാടേത്‌?

കൺഫ്യൂഷൻ...

കൺഫ്യൂഷൻ...



4. കാവൽ

-----------------

'ഞാനുണ്ട്‌ കാവൽ'

കൊമ്പൻ മുൻപോട്ട്‌.

'ഞാനുണ്ട്‌ കാവൽ'

ജീപ്പ്‌ പുറകോട്ട്‌


'കാടിനെന്തിനു 

നാടിൻ കാവൽ. 

സില്ലി പ്യൂപ്പിൾ'

കൊമ്പൻ തിരിഞ്ഞു.


ജീവനും കൊണ്ട്‌

ജീപ്പും തിരിഞ്ഞു.


5. 'സേ ചീസ്'

--------------------------

ഉൾക്കാട്ടിൽ 

മരക്കൊമ്പിൽ 

മൊബൈലിൽ

സെൽഫി-  'സേ ചീസ്‌'

അങ്ങു താഴെ

ചിരിച്ചുകൊണ്ട്‌

കടുവ-  'സേ ചീസ്‌'

Thursday, 5 December 2024

ഒടി

കിണറാഴങ്ങളിലേക്കെത്തിനോക്കാൻ 

ഭയക്കുന്ന

കുട്ടിയെപ്പോലെ നീ,

ഒരു നോട്ടത്താൽ

ഒരൊറ്റ നോട്ടത്താൽ പോലും

ഉള്ളുകാണാതെ

എന്നും

പിൻതിരിയുന്നു.

ആഴങ്ങൾക്ക് മാത്രം

അനുഭവേദ്യമാക്കാനാകുന്ന

പായൽപ്പച്ച,

നീരിൻ തണുപ്പ്,

ഉയരങ്ങളിൽ വർണ്ണങ്ങൾ മാറ്റുന്ന 

ആകാശവട്ടത്തിൻ നേര്,

ഒന്നും കാണാതെ, 

അറിയാതെ പോകുന്നു.

ആഴങ്ങളെ ഭയക്കുന്നവനുള്ളതല്ല,

ഉയരങ്ങളും 

ഉയർക്കുതിപ്പുകളുടെ

അനൽപാനുഭൂതികളും.

ഒരെത്തിനോട്ടം മാത്രം 

മതിയായിരുന്നു എനിക്ക്,

നിന്നെയെൻ്റെ

ഒടിവിദ്യയിലകപ്പെടുത്താൻ.


ഞാൻ ഒടിവിദ്യക്കാരി

നൊടിനേരം കൊണ്ട്

ഒടിമറഞ്ഞ്

മാൻപേടയോ മയിൽപ്പേടയോ ആകാനും

മത്സ്യമോ മത്സ്യകന്യകയോ ആകാനും

പവനനോ പറവയോ ആകാനും

പൂവോ പൂമ്പാറ്റയോ ആകാനും

കഴിയുന്നവൾ.


കാമിതരൂപത്തിൽ

നിന്നെ

മോഹവലയത്തിലകപ്പെടുത്താനും

നീലത്താഴ്വരകളിൽ

നിന്നോടൊത്ത്

നിലാത്തളിരുണ്ട് നടക്കാനും

കടലിന്നടിത്തട്ടിലെ

പവിഴക്കൊട്ടാരങ്ങളിൽ

നിന്നോടൊത്തിളവേൽക്കാനും

കുളിർച്ചോലകൾക്കും 

പച്ചപ്പുൽപ്പരവതാനികൾക്കും മേൽ

നിനക്കൊപ്പം പറന്നു നടക്കാനും

കഴിയുന്നവൾ


എന്നാൽ

മാന്ത്രികച്ചേരുവകൾ തൊട്ട്

എത്ര കാത്തിരുന്നിട്ടും

നോക്കിപ്പോയാൽ തെന്നിവീണു പോയെങ്കിലോ 

എന്നു ഭയപ്പെടുന്ന കുട്ടിയെപ്പോലെ

എൻ്റെ കണ്ണുകളുടെ 

ആഴങ്ങളിലേക്കു നോക്കാതെ

അടർന്നുമാറി

ശയ്യയറ്റത്തു പുറംതിരിഞ്ഞുകിടന്ന്

കിതപ്പും വിയർപ്പുമാറ്റി 

നീ ഉറങ്ങുന്നു.

മെത്തയുടെ ഇങ്ങേയറ്റത്ത്, പക്ഷെ

ആ നിമിഷം

ഞാനുണ്ടായിരിക്കയില്ല.

അതിനും എത്രയോ മുൻപേതന്നെ,

അതായത്

എൻ്റെ ശരീരത്തെ സ്പർശിച്ച്

നീ നിന്നിലേക്കു മാത്രം നോക്കുന്ന

നിൻ്റെ ഏറ്റം സ്വകാര്യനിമിഷത്തിൽത്തന്നെ

ഞാൻ 

മന്ത്രവിദ്യയാൽ

ഒടിമറഞ്ഞിട്ടുണ്ടാകും.

എൻ്റെ പ്രണയവനങ്ങളിൽ

ഏകയായൊരു ഹരിണമായ്

എന്നെത്തലോടുന്ന

കസ്തൂരിഗന്ധത്തിന്നുറവിടം തേടി

പതിവുപോലെ

അലയുന്നുണ്ടാകും.





Monday, 2 December 2024

വിതച്ചത്.. കൊയ്തത്

വിത്തു വിതച്ച്

നട്ടുനനച്ച്

മുള പൊട്ടിയോ എന്ന്

തളിരണിഞ്ഞോ എന്ന്

ഇല മലർന്നോ എന്ന്

പൂ വിടർന്നോ എന്ന്

കായ് വിളഞ്ഞോ എന്ന്

കണ്ണിമകളെ

കാവൽ നിറുത്തി,

ശാഖകളിൽ

ഉപശാഖകളിൽ

ജീവജലം

ഊറ്റി നൽകി

ഓരോ ഇലയിലും

ഓരോ തളിരിലും

ഹൃദയം കോർത്ത്

പെരിയൊരു പച്ച

വിരിച്ചെടുത്ത്

ഒടുക്കം

ദലത്തോളം

നിഴൽ തേടുന്നു.

കനിയോളം 

കനി തേടുന്നു.

പച്ച മങ്ങിമാഞ്ഞ

ഇരുൾ മിഴികൾക്ക്

ശൂന്യത

കാവൽ നിൽക്കുന്നു.



ശാഖോപശാഖകൾ

നിറയേ

ചിരിക്കുന്ന മുഖങ്ങളോടെ

ചുവർച്ചിത്രത്തിലപ്പോഴും

പന്തലിച്ചു നിൽക്കുന്നു,

പടുകൂറ്റൻ ഒരു

ഫാമിലി ട്രീ


Sunday, 1 December 2024

പേരിൻ്റെയന്ത്യം


പൂക്കളായ്

തരുക്കളായ്

മഴയായ്

വെയിലായ്

കിളിമൊഴികളായ്

ചിറകടികളായ്

അഴിയുറപ്പുള്ള

വാതിലില്ലാക്കൂട്ടിലേക്ക്

ശങ്കയില്ലാതെ

ഋതുക്കൾ വിരുന്നുവന്നിരുന്നപ്പോൾ

അതു സ്വയം

'സ്നേഹ'മെന്ന് വിളിച്ചിരുന്നു.


ഇരുമ്പുകൂടെന്ന് 

ആരൊക്കെയോ വിളിക്കുന്നതിനും മുൻപേ 

തകർന്നടിഞ്ഞ ചുവരുകൾക്കും

ജനവാതിലുകൾക്കും

മേൽക്കൂരകൾക്കും മേൽ

തൂവലുകൾ പൊഴിച്ചിട്ട്

ഒരു കാനനം പറന്നു പോയിരുന്നു.

സ്വയമൊരു പേരു ചൊല്ലി

വിളിക്കാനാവാത്ത വിധം

അതിൻ്റെ സ്വത്വം

തുരുമ്പെടുത്തുപോയിരുന്നു.