Saturday, 21 January 2023

ഒരേ കടൽ.. രണ്ടു കാഴ്ചകൾ


 ഒരു ബാലകൗതുകം കടൽ കാണുന്നു.

പൊരിനുരകൾ,

നൗകകൾ,

അകലെ കുട്ടിക്കരണം മറിയുന്ന

ഡോൾഫിനുകൾ.....

കുഞ്ഞുകണ്ണുകൾ മിഴിയുന്നു.

 

തൊട്ടു പിന്നിലായ് - കണ്ടൂ കടൽ;

ഒരുപൊതിക്കടല... പത്തുരൂപ ‘എന്ന പാട്ടു മറന്ന്

കണ്മുന്നിൽ

ചിറകു വിരിക്കുന്ന കുഞ്ഞുമാലാഖയുടെ

ഉടുപ്പലുക്കുകളും

വെണ്ണക്കാലുകളിലെ

സ്വർണ്ണക്കൊലുസുകളും കണ്ണിൽ നിറച്ച്

സ്വയം മറന്ന്

മറ്റൊരു ഇളം കുതൂഹലം.

 

കടൽഹൃദയത്തിലൊരു തിരമറിച്ചിൽ.

ഓടിച്ചെന്നൊരാശ്വസിപ്പിക്കൽ.

ഒരേ കടലിൽ നനഞ്ഞ് നാലു കുഞ്ഞുകാലുകൾ.

 

കൊലുസിട്ട ഇരുപാദങ്ങൾ പുറകിലോട്ട്.

എൻ്റെകടലേ... എൻ്റെകടലേ... ‘എന്നു കരഞ്ഞ്

തിരകൾക്കു  പുറക

ചെളിപുരണ്ട രണ്ടു പാദങ്ങൾ മുൻപിലോട്ട്.

 

മുൻപോട്ടോടുന്നവൾ,

കടല മാത്രം കാണുന്നു.

കടലോ, അവളെ മാത്രം കാണുന്നു.

ഒരാലിംഗനത്തോടെ

അവളുടെ കടല മുഴുവൻ

കടൽ വിലയ്ക്കു വാങ്ങുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxx

നീരോർമ്മകൾ

 

ഞാനും നീയുമെന്ന

ഇരുഭൂഖണ്ഡങ്ങളുടെ

അതിർവരമ്പിൽ

ഒരു മരം നിൽപ്പുണ്ട്.

എൻ്റേയും നിൻ്റേയും

ജീവജലം നുകർന്നുചുവന്ന

പൂക്കളുണ്ടായിരുന്ന ഒരു മരം.

മരത്തിനൊരു പേരുണ്ടായിരുന്നു.

അതിലെ പഴങ്ങളോളം

മധുരമുള്ളൊരു പേർ

നിനക്കുമെനിക്കും

പിന്നെ മരത്തിൽ ചേക്കയിരുന്ന

കിളികൾക്കും മാത്രമറിയുന്ന പേർ.

പൂക്കളും കായ്കളും പൊഴിഞ്ഞ

മരത്തിൽ നിന്ന് കിളികളും,

നീർവറ്റി വരണ്ട

നമ്മുടെ നാവിൽ നിന്ന് മൊഴികളും

പറന്നുപോയ്.

വേനലറുതി കായുന്ന മരത്തിൻ്റെ

വേരുകളിപ്പോൾ

ഒരു പേരിൻ്റെ

നീരോർമ്മകൾ തിരയുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxx


ചുഴിച്ചുരുളുകളൊളിപ്പിച്ച ചുംബനങ്ങൾ

 

കടൽ കടക്കാതെ

കര വാണവർക്കും

കര കാണാതെ

കടൽ വാഴുന്നവർക്കുമിടയിൽ

കരയുടേയും കടലിൻ്റേയും

കരളറിഞ്ഞ ചിലരുണ്ട്.

അവർ,

കടൽപാതി കരപാതി ഉടൽ പകുത്തവർ

- മൽസ്യകന്യകമാർ.

 

കടൽ,  ചിലവേളകളിൽ അവരെ

മൗനമായി പ്രണയിക്കാറുണ്ട്.

ചിലപ്പോൾ, കരയവരെ

കിനാവ് കാണാറുണ്ട്.

മിഴിച്ചിപ്പികൾക്കുള്ളിൽ

കടൽ അവരെ

ഒളിച്ചുവയ്ക്കുന്നു.

കരയുടെ ഉണർച്ചകളിൽ അവർ

മറഞ്ഞുപോകുന്നു.

കരയും കടലും കാണാത്ത

നിലാരാത്രികളിലവർ

തീരത്തെ പാറക്കെട്ടുകളിൽ

ഇളവേൽക്കാനെത്തുന്നു.

നിലാവുപോൽ പിന്നീട്

അവരും മായുന്നു.

വിരഹവേളകളിൽ ചില പാറകൾക്ക്

ചെകിളച്ചിറകു വിരിയുന്നു.

ചുഴിയാഴച്ചുരുളുകളിലേക്ക് പറന്നെത്തി, അവ

മൽസ്യകന്യകമാരുടെ

ചുംബനമണിയുന്നു.

കടലിൻ്റേയും കരയുടേയും

കൺകളെ മൂടി

ചാന്ദ്രരശ്മികൾ നീർത്തിവിരിച്ച

വെൺശയ്യാതല,

അവരേയുമേറ്റി പറന്നകലുന്നത്

അപൂർവ്വം ചിലർ

കണ്ടിട്ടുണ്ടത്രേ!

ഗന്ധർവ്വഗീതികൾക്കൊപ്പം

ഇപ്പോഴുമാ പ്രണയികൾ

പറന്നുനടക്കുന്നുണ്ടത്രേ!!

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

Monday, 16 January 2023

ഓർമ്മത്തണ്ടിനെ ചുറ്റി

അദൃശ്യമൊരു

അച്ചുതണ്ടിനു ചുറ്റും

കറങ്ങുന്നു ഭൂമി.

ദിനരാത്രങ്ങൾ മാറുന്നതും,

വസന്തം വിരിച്ചും

ഹിമം മൂടിയും

ഋതുക്കൾ മറയുന്നതും,

ഫലകങ്ങൾ തെന്നിയിളകുന്നതുമറിയാതെ

നെഞ്ചുരുൾ പൊട്ടി

മാറുചുരത്തും പ്രളയത്തിലടിമുടി നനഞ്ഞ്

ഒരു കുഞ്ഞോർമ്മത്തണ്ടിനു ചുറ്റും

കറങ്ങുകയാണൊരമ്മയാം ഭൂമി.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


അവസാനവളവിൽ നടന്നുമറഞ്ഞയാൾ

 

വല്ലാതെ വൈകിയെന്ന് വെപ്രാളപ്പെട്ട്

വഴിതെറ്റി വന്നെത്തിയൊരു പഥികൻ

റെയിൽവേസ്റ്റേഷൻ തിരക്കി

പാതയറ്റത്തെ

വളവുതിരിഞ്ഞുപോയതിനു ശേഷമാണ്

അവസാനത്തെ തീവണ്ടി

കടന്നുപോയത്.

അയാളതിൽ കയറിയിട്ടുണ്ടായിരിക്കണം.

അസ്തമയച്ചുവപ്പു വീണ

പാളങ്ങളിലൂടെ

ചൂളംവിളിച്ചു പാടിപ്പോകുന്ന വണ്ടിയുടെ

താളത്തിലാടി, അയാൾ

ലക്ഷ്യത്തിലേക്ക്

ആശ്വാസത്തോടെ നീങ്ങുന്നുണ്ടായിരിക്കണം.

പാതയോരത്തെ ചാരുബെഞ്ചിൽ

മറന്നുവച്ച ഊന്നുവടിയിവിടെ

അയാളെക്കാത്തിരിപ്പുണ്ട്.

എടുക്കാൻ മറന്ന തോൾമാറാപ്പിലെ

മുക്കാലുംചത്ത കിളികൾ, പക്ഷെ

സ്വതന്ത്രരായി

ഇതാ ആകാശം മുഴുവൻ

നിറഞ്ഞുപറക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


നിങ്ങളുടെ ആകാശം

 

നോക്കൂ..

അനേകരത്നങ്ങൾ തുന്നിച്ചേർത്ത

ശീലക്കുട പോലെ

മുകളിൽ

നിങ്ങളുടെ ആകാശം!!

അകലങ്ങളെ അരികിലെത്തിക്കുന്ന

വജ്രരശ്മികളയച്ച്

വിൺതാരകങ്ങൾ!

എത്ര പ്രൗഢശാന്തമായാണ്

അവ നിങ്ങളെ നോക്കി ചിരിക്കുന്നത്.

നിങ്ങളിലെ ശൈത്യശിലകളെ

തപിപ്പിക്കുന്നത്.

ഭാവനയെ ജ്വലിപ്പിക്കുന്നത്.

 

എന്നാൽ, ഇടയ്ക്ക്

നഭോമണ്ഡലങ്ങളെ കീറിമുറിച്ച്

പാഞ്ഞുകയറുന്ന

ചില തീവ്രപ്രകാശങ്ങൾ

നിങ്ങളുടെ ചിന്തകളിലെ

അത്ഭുതക്കാഴ്ചകളായേക്കാം.

അവയെ

സ്വയംപ്രകാശിതനക്ഷത്രങ്ങളെന്ന്

ധരിച്ചുപോയെങ്കിൽ തെറ്റി.

അവ

നിങ്ങളുടെ സൂര്യനിൽനിന്ന്

വെളിച്ചം കടമെടുത്തുതിളങ്ങുന്ന

വെറും ധൂമകേതുക്കൾ മാത്രം.

അവയുടെ സഞ്ചാരപഥങ്ങൾ

ഋജുവല്ല.

ഭാവങ്ങൾ

സ്ഥായിയുമല്ല.

അവ നിങ്ങളുടെ

സ്മൃതീതലങ്ങളിൽ

ഉൽക്കകൾ വർഷിച്ചേക്കാം.

ആയതിനാൽ അവയെ

സ്വന്തം ക്ഷീരപഥങ്ങളിൽ നിന്ന്

എറിഞ്ഞുകളഞ്ഞേക്കുക.

തമോഗർത്തവിസ്മൃതികളിൽ

കുഴിച്ചുമൂടിയേക്കുക.

ഗമനരേഖാവശിഷ്ടങ്ങളെപ്പോലും

മായ്ച്ചുകളഞ്ഞേക്കുക.

എന്തെന്നാൽ,

നിങ്ങളുടെയാകാശത്തെയവകാശപ്പെടാൻ

അവയ്ക്ക് അർഹതയില്ല.

 

ശേഷം  കാണൂ....

രാഹുകേതുക്കളൊഴിഞ്ഞ

ഗ്രഹണാനന്തരവാനത്തെ!

പൂർവാധികം തിളങ്ങുന്ന

ശുഭ്രനക്ഷത്രശോഭയോടെ

നിങ്ങൾക്കു മാത്രമായി വിരിഞ്ഞ

നിങ്ങളുടെയാകാശത്തെ!

xxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

Saturday, 14 January 2023

പൂർണ്ണത

നീ സൂര്യൻ

ഞാൻ പ്രഭ

നാമൊന്നായ്ത്തെളിയുന്ന പകൽ

 

നീ നിറം

ഞാൻ മണം

നമ്മിൽ വിരിയുന്നു, ഒരു വസന്തം

 

നീ നദി

ഞാൻ കാറ്റ്

നമുക്കുള്ളിലൊരേ പ്രവാഹം

 

നീ സ്വേദം

ഞാൻ ലവണം

അലയിരമ്പുമൊരേ കടൽ നാം

 

നീ നിശ

ഞാൻ നിദ്ര

നമുക്കായൊരു കനവിൻ മെത്ത

 

നീ സത്യം

ഞാൻ പൊരുൾ

നാം ചേരുന്നൊരു പൂർണ്ണത

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx


ഒരേനുകക്കാളകൾ/ മരമടി

കിടമൽസരം നമുക്കിടയിലെന്തിനു സഖേ?

മരമടിക്കോടുവതു നമ്മുടെ കർമ്മം.

ഉഴവുചാലോ കൊടും ടാറിൻ കാഠിന്യമോ

ഇഴ വേർപ്പെടുത്താതിരിക്ക ഭേദം.

ലക്ഷ്യത്തിലൊന്നാമതെത്തുംവരെ,

യോട്ടക്കാരൻ്റെ പ്രഹരം നമുക്കു യോഗം.

ഇടംകയ്യനെങ്കിൽ, നിൻ പുറമേറെപ്പൊളിയുന്നു.

വലംകയ്യനാലെ എൻ പുറവും.

ഏറ്റക്കുറവുകൾ മാറിമറിയുമ്പോൾ

ഊറ്റത്താൽ, താപത്താലെന്തു നേട്ടം!

ആർ തെളിക്കുന്നുവെന്നാകിലും 

തോൽചാട്ടവാറിന്നടി തോൽ പൊളിച്ചിടുമ്പോൾ,

പടുമൽസരം നമുക്കിടയിൽ വേണ്ടാ സഖേ

പായുകയെന്നതേ നമ്മുടെ ധർമ്മം.

 

വമ്പ് നാം ചിന്തിച്ചിരുന്നു, തീറ്റിച്ചേറെ

കൊമ്പരായ് നമ്മെ പാലിക്കുമ്പൊഴും,

മഞ്ഞളരിപ്പൊടിയാലേയലങ്കരി-

ച്ചിളനീരഭിഷേകം ചെയ്യുമ്പൊഴും,

മരമടിത്താളത്തിനനുതാളമൊപ്പിച്ചു

കുളമ്പടിയാൽ ചുവടു വയ്ക്കുമ്പൊഴും,

നുകമൊന്നു മുതുകിൽ ചേർത്തുകെട്ടേ,

രത്നമകുടമതെന്നോർത്തു ചീർക്കുമ്പൊഴും.

ഓർത്തില്ല, തുടിതാളം മുറുകുന്ന നേരത്ത്

ചാട്ടവാർ മുതുകിൽ പുളയുമെന്ന്.

പാർത്തില്ല, പോറ്റിയ കയ്യാൽത്തന്നെ

പുറംതൊലി തല്ലിപ്പൊളിക്കുമെന്ന്.

ഒന്നാമെതെത്തുവാനവർ പൊരുതേ,

ലക്ഷ്യമെന്തെന്നറിയാതെ നമ്മൾപായേ,

വാമഭാഗേ നീയുണ്ടെന്നതെന്നാശ്വാസം.

വലതുവശം ഞാൻ നിനക്കാശ്വാസം.

ഓടിത്തളരുമ്പോൾ ഞൊടിയിട തല ചായ്ക്കാൻ

നിൻ്റെ തോളൊന്നു ഞാൻ തേടിടുമ്പോൾ

കാണുന്നു, ഏറെ കിതപ്പിനിടയിലും,

നീ തിരയുന്നതോ എൻ്റെ തോളും.

അറിയുന്നു ഞാൻ, നിൻ വിയർപ്പിനൊപ്പം

നിൻ്റെയശ്രുവും ധാര പൊഴിക്കുന്നതും,

എൻ സ്വേദക്ഷാരമോ കണ്ണീനീരുപ്പിനാ-

ലേറുന്നുണ്ടെന്നു നീയറിയുന്നതും.

 

പൊട്ടിച്ചെറിയാൻ കൊതിക്കുകിലും

പൊട്ടാത്ത കെട്ടിനാൽ ബന്ധിതർ നാം.

കെട്ടിപ്പിടിക്കുന്ന സോദരത്വം നെഞ്ചിൽ

കാത്തു, ദൂരം തുല്യം കാക്കുന്നവർ;

എന്നാലെത്തിത്തൊടുവാനാവാത്ത വണ്ണം

സമദൂരത്തിൽ നമ്മെയകറ്റി നിർത്തി,

തോളിൽ രാജാംഗംപോൽ ചാർത്തിത്തരും മേക്കോൽ

മോടിയല്ലെന്നറിയാനെത്ര വൈകി!!

 

തളരുമ്പോൾ വീഴാതെ ഞാനെന്നെ കാക്കുന്നു,

വീണാലോ ഞാനോ നിനക്കു ഭാരം.

ഇടറുന്ന നിൻ കാൽകൾ കാണെ ഞാൻ കരയുന്നു,

വീഴാതെ നീ നിന്നെ കാക്കുന്നല്ലോ!!

ചാട്ടവാർ സീൽക്കാരമാർത്തു വിളിക്കേ,

വൃഥാ മൽസരപ്പൊരുളറിയുമ്പൊഴും

ഓട്ടത്തിൻ വേഗത്തെയൊട്ടും കുറക്കുവാ-

നാവാത്തൊരേനുകക്കാളകൾ നാം.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 


Wednesday, 9 November 2022

കുഞ്ഞിനെത്തേടി....

കാറ്റിനെ ചെറുക്കും

മാമരം പോൽ,

അതിശക്തമാം

പ്രവാഹത്തിനെതിരെ

പൊരുതി നീങ്ങുന്ന

തോണി പോൽ,

തുഴഞ്ഞുതളരുന്ന

കൈകളോടെ,

ഗദ്ഗദം പാതിയിൽ മുറിച്ചോ-

രോമനപ്പേർ

ഒരു നിലവിളിയിൽ

ചിലമ്പിച്ചിതറിച്ച്,

ആപത്ചിന്തകൾ വെള്ളിടിവെട്ടി,

കാഴ്ച മങ്ങിമറഞ്ഞ

കൺകളോടെ,

കാറ്റ് കീറിപ്പറത്തിയ

പായയാൽ

നയിക്കപ്പെടുന്നൊരു

കപ്പലായ്,

ദിശയറിയാതെ

ചുറ്റിത്തിരിഞ്ഞ്,

ഒടുവിൽ

വികാരത്തള്ളിച്ചകളുടെ

ചക്രവാതച്ചുഴിയിൽപ്പെട്ട്

പമ്പരം പോലെ കറങ്ങി

മൂർച്ഛിച്ചു വീഴുന്നു,

ജനസമുദ്രത്തിൽ കളഞ്ഞുപോയ

കുഞ്ഞിനെ

തേടുന്നൊരമ്മ.

xxxxxxxxxxxxxxxxxxxxxxxxxx


Monday, 10 October 2022

ആ പക്ഷികൾ പറന്നോട്ടേ.....


അപ്രതീക്ഷിത 

അഗ്നിപർവ്വതസ്ഫോടനങ്ങളിൽ

കത്തിയുരുകി,

അഗാധഗർത്തങ്ങളിലേക്ക്

ലാവയായൊഴുകിയുറഞ്ഞുപോയവരെ 

കണ്ടിട്ടുണ്ടോ?

അചേതനതയിൽ നിന്നും

അവരിൽ ചിലരെങ്കിലും

അതിലോലമായ് വീശുന്ന

മന്ദമാരുതനാൽ

ഉണർത്തപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഇഴഞ്ഞും, വേച്ചെഴുന്നേറ്റുവീണും,

വീണ്ടുമിഴഞ്ഞും

പൂർവ്വഗിരിശൃംഗങ്ങൾ താണ്ടി വിജയിച്ച

ഒരു ന്യൂനപക്ഷത്തെ

അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ടോ?

 

കീഴടക്കിയ സാനുക്കൾക്കു മുകളിൽ

ഉച്ചത്തിൽ പാടി,

ഉന്മാദനൃത്തമാടുന്ന അവരെ

നിങ്ങൾ

‘ഭ്രാന്തർ’ എന്നു വിളിച്ചേക്കാം


പുറന്തോടുകളുരുക്കി നെയ്ത

നഗ്നതയണിയുന്ന അവർ

പക്ഷെ,

തിമിരമില്ലാക്കാഴ്ചയിൽ

തീയായ് ജ്വലിക്കുന്നു.

യുദ്ധം കരിച്ച മണ്ണിൽ

ആദ്യംവിരിഞ്ഞ പോപ്പിപ്പൂവിൻ്റെ

ത്യാഗവിശുദ്ധിയുടെ

ചോപ്പണിയുന്നു

 

 

പോരാളികളാണവർ!!

ആയിരങ്ങളായ് ചിതറിത്തെറിച്ചിട്ടും

മുറികൂടി ഉണർന്നുപറന്നവർ.

ആഞ്ഞുവീശുന്ന ചിറകുകളാൽ

ചുറ്റുമുള്ള

ഏറ്റവും ചെറിയ ഹ്ളാദത്തരിമ്പിനെപ്പോലും

ആർത്തിയോടെ

മാടി നെഞ്ചിലൊതുക്കുന്നവർ 


അവരുടെ ഉന്മദഭാവങ്ങൾ

പൊള്ളൽപ്പാടുകൾക്കു മേൽ

അവരണിഞ്ഞ

മുഖകവചങ്ങളല്ല.

അവ

ഒരു വീണ്ടെടുപ്പിൻ്റെ

പ്രഖ്യാപനങ്ങളാണ്.

ഉള്ളുനിറയുന്ന

ആഘോഷങ്ങളാണ്


കൈവന്ന

ഇത്തിരിസന്തോഷത്തുരുമ്പും

അവരിൽ

ഉൽസവക്കതിനകളുടെ

ആരവക്കുട നിവർത്തുമ്പോൾ

‘ഭ്രാന്തർ’  എന്ന 

നിങ്ങളുടെ വിളിയുടെ പൊട്ടാസുകൾ

കേൾക്കപ്പെടുകയേയില്ല.