Thursday, 16 February 2023

മായാദർശനം

ഇതെൻ്റെ പാനോപചാരശാല.

പ്രിയനേ,

ഇവിടെ ഞാൻ നിനക്കെൻ്റെ

പ്രണയം വിളമ്പട്ടെ.

 

 

ചെറുകുളിർക്കാറ്റിൻ്റെ തലോടലിൽ

ഇക്കിളിയുണരുന്ന

പാടലവർണ്ണവിരികൾക്കരികിൽ,

ചുവന്ന

മെഴുതിരിവെട്ടം കൺമിഴിക്കുന്ന

ആ മേശ കണ്ടോ?

പൂപ്പാത്രങ്ങൾ വച്ചുനീട്ടുന്ന

ചെമ്പനീർപ്പൂക്കളേയോ?

ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങളിൽ മുക്കി

വിശറി വീശുന്ന കാറ്റിനെ?

'പ്രണയം വിളമ്പുമിടം ‘എന്ന

നമ്മുടെ സംഗമസ്ഥാനത്തെയാ

ഒഴിഞ്ഞ കോണിൽ,

ഒരുക്കങ്ങളിലൊന്നും തൃപ്തയാവാതെ

ഖിന്നയായിരിക്കുന്ന

എന്നെ നീ കാണുന്നില്ലേ?

നമ്മുടെ പ്രണയചേഷ്ടകളെയോർത്ത്

ഇപ്പോഴും മുഖംപൊത്തി നാണിച്ചു നിൽക്കുന്ന

ഈ ജാലകക്കൈകളെ വിടർത്താൻ

നീയണയുന്നതും കാത്ത്

നാളെത്രയായിരിക്കുന്നു, ഞാനിങ്ങനെ....

 

മെഴുതിരിയത്താഴമേശയെച്ചൂഴുന്ന

അരണ്ട വെളിച്ചത്തിൽ

പഴയ പോലെ

എൻമിഴിപ്പൊന്മകളെ ഞാനിന്ന്

കൂടു തുറന്നു വിടും.

അവ നിൻ്റെ തൃഷ്ണകളെ

കൊത്തിയെടുത്തു പറക്കുന്നതിലെ

വിരുതു കണ്ട്

കടങ്കഥയിൽ തോറ്റ കുട്ടിയായി

പതിവു പോലെ

കുസൃതിക്കുളം കലക്കി നീ

ഇത്തിരിവെട്ടം കെടുത്തരുത്.

എണ്ണിയെടുക്കാനാവാത്ത വണ്ണം

എനിക്കായി നീ വളർത്തിപ്പെരുപ്പിച്ച

മീനുകളെ

തെളിജലത്തിലൂടെ

എല്ലാവരുമൊന്നു കാണട്ടെ.

 

നോക്ക്,

നിരനിരയായ് നിൽക്കുന്ന

സ്ഫടികസാലഭഞ്ജികകൾ കൈകളിലേന്തുന്ന

നിൻ്റെ ഇഷ്ടഭോജ്യങ്ങളെ.

 

ഇതാ ബുൾസ് ഐ.

ഏറെ മുളകും മസാലയും ചേർത്ത്,

വരട്ടിയെടുത്ത കരൾ.

നന്നായി മൊരിഞ്ഞ ഫിംഗർചിപ്സ്.

ഒന്നും ഞാൻ മറന്നില്ലല്ലോ, എന്നത്ഭുതപ്പെടണ്ട.

നിൻ്റെ  പ്രിയ ഓർമ്മകളിൽ മാത്രമാണല്ലോ

ഞാനിന്നും ജീവിക്കുന്നത്.

 

എൻ്റെ പ്രണയത്തിനു സമം

വീര്യമൂല്യങ്ങളേറിയ,

കാത്തിരിപ്പിൻ്റെ എട്ടുവർഷങ്ങൾ

ചുവപ്പിച്ച,

ഈ വീഞ്ഞ്

ഒന്ന് ചുണ്ടോടു ചേർക്കൂ.

എൻ്റെ ചുംബനലഹരിയോളമായില്ലെന്ന്

ഒരിക്കൽക്കൂടി പറഞ്ഞ്

എന്നെയും ലഹരിയിലാറാടിക്കൂ.

അയ്യോ ...

എന്തേ നീയത് തുപ്പിക്കളയുന്നു?!

മനംപുരട്ടുന്ന ചുവയെന്നോ?!

"മൈ സ്വീറ്റ്‌ ഹാർട്ട്‌" എന്ന്

നീ വാഴ്ത്തിയിരുന്ന

ഹൃദയം പിഴിഞ്ഞെടുത്ത

നീരാണത്.

 

ദാ ഈ കരൾക്കഷ്ണം കടിച്ച എരിവിനൊപ്പം

എൻ്റെ കരളേ...‘എന്നെന്നെ

ഒന്നുകൂടി വിളിക്കൂ..

അതുകണ്ട് നീ ഓക്കാനിക്കുന്നതെന്തേ?

 

ഇതാ

എൻ്റെ കണ്ണുകളെപ്പോലെ രുചികരമെന്ന്

നീ പറയാറുള്ള ബുൾസ് ഐ.

ഉപ്പും എരിവുമേറിയ നിൻ്റെ ചുംബനങ്ങൾ

നിറയെത്തൂകി

നീയത് ഭുജിക്കുക.

 

മൊരിഞ്ഞ

ഫിംഗർചിപ്സിനൊപ്പം

അറിയാതെന്ന പോലെ

എടുത്തുകടിക്കാറുള്ള

എൻ്റെ വിരൽ,

എന്തേ നീ തട്ടിയെറിയുന്നു?

ഓ... നിനക്കിപ്പൊൾ

പുതിയ പഥ്യങ്ങളാണെന്നോ!

 

മുക്കുപൊത്തിയോടുന്നതെന്തേ നീ?

നിനക്കേറ്റവും പ്രിയപ്പെട്ട

നിൻ്റെ പെർഫ്യൂമിൻ്റെ

ഗന്ധമല്ലേ ഇവിടല്ലാം.

എട്ടു വർഷമായി ഞാനുറങ്ങുന്ന

ശവക്കല്ലറയിൽ നിറയുന്ന,

നിൻ്റെ ഓർമ്മകളുടെ

സുഗന്ധം!!

xxxxxxxxxxxxxxxxxxxxxxxxx

 


Sunday, 5 February 2023

സ്പന്ദനം നിലയ്ക്കാത്ത അവശേഷിപ്പുകൾ

ആഴങ്ങളിൽ കുഴിച്ചുമൂടപ്പെട്ടവയുടെ

ഇപ്പോഴും നിലച്ചിട്ടില്ലാത്ത 

ചില സ്പന്ദനങ്ങളുണ്ട്,

നിൻ്റെ കാൽച്ചുവട്ടിലും,

എൻ്റെ കാൽച്ചുവട്ടിലും.

 

ഒന്നു കാതോർത്താൽ കേൾക്കാം,

പരസ്പരം കണ്ടെടുക്കപ്പെടാതിരിക്കാനായി

നീയും ഞാനും

മനപ്പൂർവ്വം മറക്കുന്ന,

മറയ്ക്കാൻ ശ്രമിക്കുന്ന,

നിൻ്റെയോ എൻ്റെയോ വിരൽസ്പർശത്താൽ

വീണ്ടെടുപ്പിനായി

നിശ്ശബ്ദം നിലവിളിക്കുന്ന,

അവയുടെ വളരെ നേർത്ത മിടിപ്പുകൾ.

 

കേൾക്കാൻ ശ്രമിക്കാത്തതല്ലേ?

അറിഞ്ഞില്ലെന്നു നടിക്കുന്നതല്ലേ?

അറിഞ്ഞാൽ

നമുക്കിടയിൽ തകർന്നുവീണേക്കാവുന്ന

ചുവരുകൾക്കടിയിൽപ്പെട്ട്

ഞെരിഞ്ഞുതീർന്നേക്കുമെന്നൊരു 'ഭയം'

ചെവിപൊത്തി, വാളോങ്ങി, നിൽപ്പുണ്ടിവിടെ.

 

അജീർണ്ണബാധയാൽ പ്രളയപ്പെടുമ്പോൾ

നമ്മെ വന്നുതൊടാറുണ്ട്,

ഇടക്കിടെ ഭൂമി വമിപ്പിക്കുന്ന

ഈ അവശേഷിപ്പുകൾ.

പിന്നീട്

നിർജ്ജലീഭവിച്ച് തളർന്നുറങ്ങുന്ന

ഭൂമിയുടെ

ഗർഭച്ചളിയാഴങ്ങളിലേക്ക്

ഭൂമിപോലുമറിയാതെ

നാമവയെ ചവിട്ടിത്താഴ്ത്താറുമുണ്ട്.

 

അമൃതാവശേഷിപ്പുകളായിരുന്നില്ലേ അവയെല്ലാം!!

 

ഇനി മതി.... വരൂ

ഇതാ എൻ്റെ കയ്യൊന്ന് കോർത്തുപിടിക്കൂ...

ഗർഭഗൃഹങ്ങളെ തിരഞ്ഞ്

നമുക്കൊരു യാത്ര പോകാം.

പരസ്പരം കെട്ടുപിണയുന്ന,

കെട്ടിപ്പുണരുന്ന,

അഴിക്കാൻ ശ്രമിക്കും തോറും

കൂടുതൽ സങ്കീർണ്ണമായി

ഇഴപിരിയുന്ന,

പരസ്പരപൂരകങ്ങളായ

ആദിമബിന്ദുക്കളെ കാണാം.

അവിടെവച്ച് നമുക്ക്

മുഖപടങ്ങളുപേക്ഷിക്കാം.

നമ്മിലെ നമ്മെ മാത്രം കണ്ടറിഞ്ഞ്

പരസ്പരമൊന്ന് ഇറുകെപ്പുണരാം

വരൂ... പോകാം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


Thursday, 26 January 2023

നീ... ഇര

പേരു മറന്നവൾ.

ഊരു വിലക്കിയവൾ.

വാക്കു രാകി മൂർച്ച കൂട്ടിയവരാൽ

ഹൃദയം തേഞ്ഞുതീർന്നവൾ..

മൗനം ധരിച്ച്, നഗ്നയാക്കപ്പെട്ടവൾ.

എന്നോ തറച്ച മുള്ളിനാൽ

എന്നും മുറിപ്പെട്ടും,

കൺചില്ലു പാകിയ വഴികളിൽ

രക്തംചിന്തി നടന്നും,

മിഴി മൂടിയ നീതിവിരലിന്മുന്നിൽ

പലവട്ടം വേഴ്ചപ്പെട്ടും

നിൽക്കുന്നവൾ നീ – ഇര.

മിഴിക്കല്ലെറിയുന്നവർ

ചുണ്ടുകളിലൊളിപ്പിക്കുന്നുണ്ട്,

അന്ന് ഉമിനീരിനൊപ്പം

അവർ വിഴുങ്ങിയ നിൻ്റെ പേർ.

ഊരിയെറിയെപ്പെട്ട ചേലയ്ക്കൊപ്പം

തുണ്ടുകളാക്കി, കാറ്റിൽ പറത്തപ്പെട്ട

നിൻ്റെയിടം.

കീറിമുറിച്ചുള്ള പ്രേതവിചാരണയിൽ, പക്ഷെ

അവർ കണ്ടെടുത്തതേയില്ല,

നീ തിരയുന്ന സ്വത്വം.

xxxxxxxxxxxxxxxxxxxxxxxxx


Saturday, 21 January 2023

മൗനത്തിൻ്റെ പരിഭാഷകൾ

 

മൗനം..

ചെളിയുമഴുക്കും

അഗ്ഗാധത്തിലൊളിപ്പിച്ച്,

മന്ദമായൊഴുകുന്ന

മുകൾപ്പരപ്പിൻ്റെ ശാന്തത.

വൻകരയെ രണ്ടായ്പ്പിളർന്ന്

നടുവിലൂടൊഴുകുന്ന പ്രവാഹം.

 

മൗനം..

മുദ്രിതമൊരു പൂവിനെ

തൊട്ടുണർത്താൻ കൊതിക്കുന്ന

ശലഭഹൃത്തിൻ്റെ കാണാച്ചിറകടി.

ഉള്ളിലുറങ്ങിയുറഞ്ഞുപോയ,

മധുപനുണ്ണാത്ത പൂന്തേൻ.

ചേക്കേറാൻ ചില്ലകാണാത്ത

കിളിക്കണ്ണിലെ

അന്തിച്ചോപ്പ്.

പറയാവാക്കിൻ സമുദ്രത്തിലെ

മുങ്ങിമരണം.

 

മൗനം...

ഒരു ദർഭമുനയുടെ മൂർച്ച കാക്കുന്ന

വാക്മീകത്തണുപ്പ്.

കൊടിമരം മുറിഞ്ഞ്

ദിശയറിയാതൊഴുകുന്ന തോണി.

എരിഞ്ഞുതീരുന്ന

ഇരുമെഴുതിരികളുടെ

ഒന്നുചേരാൻ മടിക്കുന്ന വെളിച്ചം.

കൊട്ടിയടച്ച മിഴിപ്പോളകളെ

മുട്ടിവിളിച്ച്

മറുപടി കിട്ടാതെ മടങ്ങുന്ന

കണ്ണുനീർ.

xxxxxxxxxxxxxxxxxxxxxxxxxxx


ഒരേ കടൽ.. രണ്ടു കാഴ്ചകൾ


 ഒരു ബാലകൗതുകം കടൽ കാണുന്നു.

പൊരിനുരകൾ,

നൗകകൾ,

അകലെ കുട്ടിക്കരണം മറിയുന്ന

ഡോൾഫിനുകൾ.....

കുഞ്ഞുകണ്ണുകൾ മിഴിയുന്നു.

 

തൊട്ടു പിന്നിലായ് - കണ്ടൂ കടൽ;

ഒരുപൊതിക്കടല... പത്തുരൂപ ‘എന്ന പാട്ടു മറന്ന്

കണ്മുന്നിൽ

ചിറകു വിരിക്കുന്ന കുഞ്ഞുമാലാഖയുടെ

ഉടുപ്പലുക്കുകളും

വെണ്ണക്കാലുകളിലെ

സ്വർണ്ണക്കൊലുസുകളും കണ്ണിൽ നിറച്ച്

സ്വയം മറന്ന്

മറ്റൊരു ഇളം കുതൂഹലം.

 

കടൽഹൃദയത്തിലൊരു തിരമറിച്ചിൽ.

ഓടിച്ചെന്നൊരാശ്വസിപ്പിക്കൽ.

ഒരേ കടലിൽ നനഞ്ഞ് നാലു കുഞ്ഞുകാലുകൾ.

 

കൊലുസിട്ട ഇരുപാദങ്ങൾ പുറകിലോട്ട്.

എൻ്റെകടലേ... എൻ്റെകടലേ... ‘എന്നു കരഞ്ഞ്

തിരകൾക്കു  പുറക

ചെളിപുരണ്ട രണ്ടു പാദങ്ങൾ മുൻപിലോട്ട്.

 

മുൻപോട്ടോടുന്നവൾ,

കടല മാത്രം കാണുന്നു.

കടലോ, അവളെ മാത്രം കാണുന്നു.

ഒരാലിംഗനത്തോടെ

അവളുടെ കടല മുഴുവൻ

കടൽ വിലയ്ക്കു വാങ്ങുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxx

നീരോർമ്മകൾ

 

ഞാനും നീയുമെന്ന

ഇരുഭൂഖണ്ഡങ്ങളുടെ

അതിർവരമ്പിൽ

ഒരു മരം നിൽപ്പുണ്ട്.

എൻ്റേയും നിൻ്റേയും

ജീവജലം നുകർന്നുചുവന്ന

പൂക്കളുണ്ടായിരുന്ന ഒരു മരം.

മരത്തിനൊരു പേരുണ്ടായിരുന്നു.

അതിലെ പഴങ്ങളോളം

മധുരമുള്ളൊരു പേർ

നിനക്കുമെനിക്കും

പിന്നെ മരത്തിൽ ചേക്കയിരുന്ന

കിളികൾക്കും മാത്രമറിയുന്ന പേർ.

പൂക്കളും കായ്കളും പൊഴിഞ്ഞ

മരത്തിൽ നിന്ന് കിളികളും,

നീർവറ്റി വരണ്ട

നമ്മുടെ നാവിൽ നിന്ന് മൊഴികളും

പറന്നുപോയ്.

വേനലറുതി കായുന്ന മരത്തിൻ്റെ

വേരുകളിപ്പോൾ

ഒരു പേരിൻ്റെ

നീരോർമ്മകൾ തിരയുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxx


ചുഴിച്ചുരുളുകളൊളിപ്പിച്ച ചുംബനങ്ങൾ

 

കടൽ കടക്കാതെ

കര വാണവർക്കും

കര കാണാതെ

കടൽ വാഴുന്നവർക്കുമിടയിൽ

കരയുടേയും കടലിൻ്റേയും

കരളറിഞ്ഞ ചിലരുണ്ട്.

അവർ,

കടൽപാതി കരപാതി ഉടൽ പകുത്തവർ

- മൽസ്യകന്യകമാർ.

 

കടൽ,  ചിലവേളകളിൽ അവരെ

മൗനമായി പ്രണയിക്കാറുണ്ട്.

ചിലപ്പോൾ, കരയവരെ

കിനാവ് കാണാറുണ്ട്.

മിഴിച്ചിപ്പികൾക്കുള്ളിൽ

കടൽ അവരെ

ഒളിച്ചുവയ്ക്കുന്നു.

കരയുടെ ഉണർച്ചകളിൽ അവർ

മറഞ്ഞുപോകുന്നു.

കരയും കടലും കാണാത്ത

നിലാരാത്രികളിലവർ

തീരത്തെ പാറക്കെട്ടുകളിൽ

ഇളവേൽക്കാനെത്തുന്നു.

നിലാവുപോൽ പിന്നീട്

അവരും മായുന്നു.

വിരഹവേളകളിൽ ചില പാറകൾക്ക്

ചെകിളച്ചിറകു വിരിയുന്നു.

ചുഴിയാഴച്ചുരുളുകളിലേക്ക് പറന്നെത്തി, അവ

മൽസ്യകന്യകമാരുടെ

ചുംബനമണിയുന്നു.

കടലിൻ്റേയും കരയുടേയും

കൺകളെ മൂടി

ചാന്ദ്രരശ്മികൾ നീർത്തിവിരിച്ച

വെൺശയ്യാതല,

അവരേയുമേറ്റി പറന്നകലുന്നത്

അപൂർവ്വം ചിലർ

കണ്ടിട്ടുണ്ടത്രേ!

ഗന്ധർവ്വഗീതികൾക്കൊപ്പം

ഇപ്പോഴുമാ പ്രണയികൾ

പറന്നുനടക്കുന്നുണ്ടത്രേ!!

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

Monday, 16 January 2023

ഓർമ്മത്തണ്ടിനെ ചുറ്റി

അദൃശ്യമൊരു

അച്ചുതണ്ടിനു ചുറ്റും

കറങ്ങുന്നു ഭൂമി.

ദിനരാത്രങ്ങൾ മാറുന്നതും,

വസന്തം വിരിച്ചും

ഹിമം മൂടിയും

ഋതുക്കൾ മറയുന്നതും,

ഫലകങ്ങൾ തെന്നിയിളകുന്നതുമറിയാതെ

നെഞ്ചുരുൾ പൊട്ടി

മാറുചുരത്തും പ്രളയത്തിലടിമുടി നനഞ്ഞ്

ഒരു കുഞ്ഞോർമ്മത്തണ്ടിനു ചുറ്റും

കറങ്ങുകയാണൊരമ്മയാം ഭൂമി.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


അവസാനവളവിൽ നടന്നുമറഞ്ഞയാൾ

 

വല്ലാതെ വൈകിയെന്ന് വെപ്രാളപ്പെട്ട്

വഴിതെറ്റി വന്നെത്തിയൊരു പഥികൻ

റെയിൽവേസ്റ്റേഷൻ തിരക്കി

പാതയറ്റത്തെ

വളവുതിരിഞ്ഞുപോയതിനു ശേഷമാണ്

അവസാനത്തെ തീവണ്ടി

കടന്നുപോയത്.

അയാളതിൽ കയറിയിട്ടുണ്ടായിരിക്കണം.

അസ്തമയച്ചുവപ്പു വീണ

പാളങ്ങളിലൂടെ

ചൂളംവിളിച്ചു പാടിപ്പോകുന്ന വണ്ടിയുടെ

താളത്തിലാടി, അയാൾ

ലക്ഷ്യത്തിലേക്ക്

ആശ്വാസത്തോടെ നീങ്ങുന്നുണ്ടായിരിക്കണം.

പാതയോരത്തെ ചാരുബെഞ്ചിൽ

മറന്നുവച്ച ഊന്നുവടിയിവിടെ

അയാളെക്കാത്തിരിപ്പുണ്ട്.

എടുക്കാൻ മറന്ന തോൾമാറാപ്പിലെ

മുക്കാലുംചത്ത കിളികൾ, പക്ഷെ

സ്വതന്ത്രരായി

ഇതാ ആകാശം മുഴുവൻ

നിറഞ്ഞുപറക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


നിങ്ങളുടെ ആകാശം

 

നോക്കൂ..

അനേകരത്നങ്ങൾ തുന്നിച്ചേർത്ത

ശീലക്കുട പോലെ

മുകളിൽ

നിങ്ങളുടെ ആകാശം!!

അകലങ്ങളെ അരികിലെത്തിക്കുന്ന

വജ്രരശ്മികളയച്ച്

വിൺതാരകങ്ങൾ!

എത്ര പ്രൗഢശാന്തമായാണ്

അവ നിങ്ങളെ നോക്കി ചിരിക്കുന്നത്.

നിങ്ങളിലെ ശൈത്യശിലകളെ

തപിപ്പിക്കുന്നത്.

ഭാവനയെ ജ്വലിപ്പിക്കുന്നത്.

 

എന്നാൽ, ഇടയ്ക്ക്

നഭോമണ്ഡലങ്ങളെ കീറിമുറിച്ച്

പാഞ്ഞുകയറുന്ന

ചില തീവ്രപ്രകാശങ്ങൾ

നിങ്ങളുടെ ചിന്തകളിലെ

അത്ഭുതക്കാഴ്ചകളായേക്കാം.

അവയെ

സ്വയംപ്രകാശിതനക്ഷത്രങ്ങളെന്ന്

ധരിച്ചുപോയെങ്കിൽ തെറ്റി.

അവ

നിങ്ങളുടെ സൂര്യനിൽനിന്ന്

വെളിച്ചം കടമെടുത്തുതിളങ്ങുന്ന

വെറും ധൂമകേതുക്കൾ മാത്രം.

അവയുടെ സഞ്ചാരപഥങ്ങൾ

ഋജുവല്ല.

ഭാവങ്ങൾ

സ്ഥായിയുമല്ല.

അവ നിങ്ങളുടെ

സ്മൃതീതലങ്ങളിൽ

ഉൽക്കകൾ വർഷിച്ചേക്കാം.

ആയതിനാൽ അവയെ

സ്വന്തം ക്ഷീരപഥങ്ങളിൽ നിന്ന്

എറിഞ്ഞുകളഞ്ഞേക്കുക.

തമോഗർത്തവിസ്മൃതികളിൽ

കുഴിച്ചുമൂടിയേക്കുക.

ഗമനരേഖാവശിഷ്ടങ്ങളെപ്പോലും

മായ്ച്ചുകളഞ്ഞേക്കുക.

എന്തെന്നാൽ,

നിങ്ങളുടെയാകാശത്തെയവകാശപ്പെടാൻ

അവയ്ക്ക് അർഹതയില്ല.

 

ശേഷം  കാണൂ....

രാഹുകേതുക്കളൊഴിഞ്ഞ

ഗ്രഹണാനന്തരവാനത്തെ!

പൂർവാധികം തിളങ്ങുന്ന

ശുഭ്രനക്ഷത്രശോഭയോടെ

നിങ്ങൾക്കു മാത്രമായി വിരിഞ്ഞ

നിങ്ങളുടെയാകാശത്തെ!

xxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

Saturday, 14 January 2023

പൂർണ്ണത

നീ സൂര്യൻ

ഞാൻ പ്രഭ

നാമൊന്നായ്ത്തെളിയുന്ന പകൽ

 

നീ നിറം

ഞാൻ മണം

നമ്മിൽ വിരിയുന്നു, ഒരു വസന്തം

 

നീ നദി

ഞാൻ കാറ്റ്

നമുക്കുള്ളിലൊരേ പ്രവാഹം

 

നീ സ്വേദം

ഞാൻ ലവണം

അലയിരമ്പുമൊരേ കടൽ നാം

 

നീ നിശ

ഞാൻ നിദ്ര

നമുക്കായൊരു കനവിൻ മെത്ത

 

നീ സത്യം

ഞാൻ പൊരുൾ

നാം ചേരുന്നൊരു പൂർണ്ണത

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx


ഒരേനുകക്കാളകൾ/ മരമടി

കിടമൽസരം നമുക്കിടയിലെന്തിനു സഖേ?

മരമടിക്കോടുവതു നമ്മുടെ കർമ്മം.

ഉഴവുചാലോ കൊടും ടാറിൻ കാഠിന്യമോ

ഇഴ വേർപ്പെടുത്താതിരിക്ക ഭേദം.

ലക്ഷ്യത്തിലൊന്നാമതെത്തുംവരെ,

യോട്ടക്കാരൻ്റെ പ്രഹരം നമുക്കു യോഗം.

ഇടംകയ്യനെങ്കിൽ, നിൻ പുറമേറെപ്പൊളിയുന്നു.

വലംകയ്യനാലെ എൻ പുറവും.

ഏറ്റക്കുറവുകൾ മാറിമറിയുമ്പോൾ

ഊറ്റത്താൽ, താപത്താലെന്തു നേട്ടം!

ആർ തെളിക്കുന്നുവെന്നാകിലും 

തോൽചാട്ടവാറിന്നടി തോൽ പൊളിച്ചിടുമ്പോൾ,

പടുമൽസരം നമുക്കിടയിൽ വേണ്ടാ സഖേ

പായുകയെന്നതേ നമ്മുടെ ധർമ്മം.

 

വമ്പ് നാം ചിന്തിച്ചിരുന്നു, തീറ്റിച്ചേറെ

കൊമ്പരായ് നമ്മെ പാലിക്കുമ്പൊഴും,

മഞ്ഞളരിപ്പൊടിയാലേയലങ്കരി-

ച്ചിളനീരഭിഷേകം ചെയ്യുമ്പൊഴും,

മരമടിത്താളത്തിനനുതാളമൊപ്പിച്ചു

കുളമ്പടിയാൽ ചുവടു വയ്ക്കുമ്പൊഴും,

നുകമൊന്നു മുതുകിൽ ചേർത്തുകെട്ടേ,

രത്നമകുടമതെന്നോർത്തു ചീർക്കുമ്പൊഴും.

ഓർത്തില്ല, തുടിതാളം മുറുകുന്ന നേരത്ത്

ചാട്ടവാർ മുതുകിൽ പുളയുമെന്ന്.

പാർത്തില്ല, പോറ്റിയ കയ്യാൽത്തന്നെ

പുറംതൊലി തല്ലിപ്പൊളിക്കുമെന്ന്.

ഒന്നാമെതെത്തുവാനവർ പൊരുതേ,

ലക്ഷ്യമെന്തെന്നറിയാതെ നമ്മൾപായേ,

വാമഭാഗേ നീയുണ്ടെന്നതെന്നാശ്വാസം.

വലതുവശം ഞാൻ നിനക്കാശ്വാസം.

ഓടിത്തളരുമ്പോൾ ഞൊടിയിട തല ചായ്ക്കാൻ

നിൻ്റെ തോളൊന്നു ഞാൻ തേടിടുമ്പോൾ

കാണുന്നു, ഏറെ കിതപ്പിനിടയിലും,

നീ തിരയുന്നതോ എൻ്റെ തോളും.

അറിയുന്നു ഞാൻ, നിൻ വിയർപ്പിനൊപ്പം

നിൻ്റെയശ്രുവും ധാര പൊഴിക്കുന്നതും,

എൻ സ്വേദക്ഷാരമോ കണ്ണീനീരുപ്പിനാ-

ലേറുന്നുണ്ടെന്നു നീയറിയുന്നതും.

 

പൊട്ടിച്ചെറിയാൻ കൊതിക്കുകിലും

പൊട്ടാത്ത കെട്ടിനാൽ ബന്ധിതർ നാം.

കെട്ടിപ്പിടിക്കുന്ന സോദരത്വം നെഞ്ചിൽ

കാത്തു, ദൂരം തുല്യം കാക്കുന്നവർ;

എന്നാലെത്തിത്തൊടുവാനാവാത്ത വണ്ണം

സമദൂരത്തിൽ നമ്മെയകറ്റി നിർത്തി,

തോളിൽ രാജാംഗംപോൽ ചാർത്തിത്തരും മേക്കോൽ

മോടിയല്ലെന്നറിയാനെത്ര വൈകി!!

 

തളരുമ്പോൾ വീഴാതെ ഞാനെന്നെ കാക്കുന്നു,

വീണാലോ ഞാനോ നിനക്കു ഭാരം.

ഇടറുന്ന നിൻ കാൽകൾ കാണെ ഞാൻ കരയുന്നു,

വീഴാതെ നീ നിന്നെ കാക്കുന്നല്ലോ!!

ചാട്ടവാർ സീൽക്കാരമാർത്തു വിളിക്കേ,

വൃഥാ മൽസരപ്പൊരുളറിയുമ്പൊഴും

ഓട്ടത്തിൻ വേഗത്തെയൊട്ടും കുറക്കുവാ-

നാവാത്തൊരേനുകക്കാളകൾ നാം.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx