Wednesday, 10 May 2023

ടെയ്ക്കോഫ്

'യു ഹാവ് അറൈവ്ഡ് അറ്റ് യുവർ ഡെസ്റ്റിനേഷൻ.''

ഗൂഗിൾമാപ്പിലെ

മൃദുവായ സ്ത്രീശബ്ദം.

 

ഇരുട്ടുരുകിയൊഴുകിനീണ്ട

കാട്ടുപാത.

ഇരുപുറം

കാറ്റിൽ മെല്ലെ ചിറകിളക്കുന്ന

കറുത്ത ഭീമാകാരക്കടവാതിൽക്കൂട്ടം പോൽ

ഇരുൾവൃക്ഷങ്ങൾ.

അവയുടെ കണ്ണുകളിലെ വജ്രത്തിളക്കം,

താഴെ

കൂരിരുൾവഴികളിൽ രചിക്കുന്ന

ഭയാനകനിലാച്ചിത്രങ്ങൾ.

ഉയരങ്ങളിൽ, അകലങ്ങളിൽ, ചാരെ,

ശബ്ദസാന്നിദ്ധ്യമായി

രാവനചാരികൾ..

ഇതോ ഡെസ്റ്റിനേഷൻ?!!

ഇതോ ഊട്ടിയിലെ 'പാരഡൈസ്' റിസോർട്ട്!!

 

ഡെസ്റ്റിനേഷൻ റീസെറ്റ് ചെയ്തപ്പോൾ

മെസേജ്,

നോ നെറ്റ്-വർക്ക് കവറേജ്!!

ഇനിയെങ്ങോട്ട്?

കാനനവഴിയിൽ ഒറ്റപ്പെട്ട

ഇരുചക്രവാഹനത്തിൻ്റെ

ശബ്ദത്തേക്കാളുച്ചത്തിൽ

രണ്ടു ഹൃദയങ്ങളുടെ

മിടിപ്പുകൾ.

ദ്രുതവേഗവീർപ്പുകൾ.

പിൻസീറ്റിൽ നിന്നുയരുന്ന

അടക്കിപ്പിടിച്ച

കരച്ചിൽപ്പായാരങ്ങൾ

വഴി തിരയുന്ന ചക്രങ്ങളുടെ

പതറിയോട്ടത്തിനിടെ

സഡൻ ബ്രെയ്ക്ക്.....

വാഹനത്തിൻ്റെ

ഒറ്റക്കൺവെളിച്ചത്തിലേക്ക്

തലതാഴ്ത്തി ഉറ്റുനോക്കുന്നു, ഒരു

കരിങ്കൽമല.

അല്ല, ഒരു ബൈസൻ!

 

നിലച്ച വാഹനം.

നിലച്ച രണ്ടു ശ്വാസഗതികൾ.

പൂണ്ടടക്കാലിംഗനത്തിൽ

പൊട്ടിത്തകർന്ന

തരിവളകൾ.

ചലനതാളങ്ങളൊന്നാക്കിയ

രണ്ടു രാജഹംസങ്ങൾ,

ഉൾവനതടാകങ്ങളിലെവിടെയോ

ചിറകടിക്കുന്നതിൻ്റെ

നേർത്ത ശബ്ദത്തിനനുദ്രുതമായി

മിടിച്ചൊന്നുചേരുന്ന

ഇരുഹൃദയസ്പന്ദനങ്ങൾ.

പതിയെ,

ചക്രങ്ങളിൽ ഉയിർക്കൊള്ളുന്ന

പുതു വന്യശക്തി.

 

എത്ര പെട്ടെന്നാണ്

കാട്ടുവഴിയാകെ

പൂനിലാവെട്ടമൊന്ന്

നിറഞ്ഞുപരന്നത്!!

 

ബൈസൻ മെല്ലെ തലയിളക്കി.

കണ്ണിറുക്കി.

ഗൂഡമൊന്നു ചിരിച്ചു.

 

ഒരു നിമിഷം..

അല്ല... അര നിമിഷം

ഉറച്ച കൊമ്പുകൾ കൊണ്ട്

ഗൂഗിൾമാപ്പ് തൂക്കിയെറിഞ്ഞ്

പുറകിലേറ്റിയ രാജകുമാരിയുമായ്

ബൈസൻ കുതിച്ചുപാഞ്ഞു.

പിന്നെ,

കുമാരിയുടെ

അംഗവസ്ത്രച്ചിറകുകൾ

ഇരുപുറവുമാഞ്ഞു വീശി

നിലം വിട്ടുയർന്നു;

ദ്രുതതാളമയഞ്ഞ ഹൃദയമിടിപ്പിലും

അയയാതെ,

നെഞ്ചിലെ ദൃഡാലിംഗനം പകർന്ന

മൃഗതൃഷ്ണയോടെ...

വെളിച്ചത്തിൻ്റെ മുഖപടമില്ലാതെ,

വിജനവന്യച്ചിറകുകളാൽ

ആവോളം വീശിപ്പറക്കാനാവുന്ന,

ഗൂഗിൾക്കണ്ണുകൾ വരക്കാത്ത

വഴികൾ തേടി.....

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 


ജീവപര്യന്തത്തടവ്

 

കുതിരവണ്ടി ഓടിക്കൊണ്ടിരുന്നു.

ജൊനതൻ ഹാക്കർ

തൂവാലക്കഷ്ണങ്ങൾ ചീന്തി

പുറത്തേക്കെറിഞ്ഞുകൊണ്ടിരുന്നു.

 

മിസ്റ്റർ ഹാക്കർ,

നിങ്ങൾ രക്തരക്ഷസിനാൽ

വരവേൽക്കപ്പെടും.

അതിഥിയായി ജീവിക്കപ്പെടും.

അവസാനം നിങ്ങൾ

കോട്ടയിൽ നിന്നും

രക്ഷപ്പെടും.

ഇതിവൃത്തം

പുനരാവിഷ്കരിക്കപ്പെടും.

എന്നാൽ

തിരിച്ചിറങ്ങേണ്ട വഴികളെ

നിങ്ങൾ ഓർമ്മ വയ്ക്കുകയില്ല.

 

നോക്കൂ..

സവാരിയിലെ

സാരഥിയെ

നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?

അവളുടെ വിരലുകളിലെ

കടുംകളർ നെയിൽപ്പോളിഷിലും

പാറിപ്പറക്കുന്ന മുടിയിലെ

സുഗന്ധലേപത്തിലും

അരുമയാമധരങ്ങളിലെ

ചുവന്ന ലിപ്സ്റ്റിക്കിലും

മാന്ത്രികച്ചേരുവകൾ

അരച്ചു ചേർത്തിരിക്കുന്നത്

നിങ്ങൾ ഉറപ്പായും കണ്ടിരിക്കില്ല.

അവയുടെ മന്ത്രശക്തിയാൽ

നിങ്ങളവളെ

തിരിച്ചറിയുകയോ

അവളിൽ നിന്ന് തിരിച്ചുനടക്കേണ്ട വഴികളെ

ഓർമ്മവയ്ക്കുകയോയില്ല.

എന്തിനധികം!

ഇപ്പോൾ ഈ യാത്രയിൽ

വഴിയാവർത്തനങ്ങൾ വ്യവഛേദിച്ചറിയാനായ്

ചീന്തിയെറിയുന്ന

ഈ ഓർമ്മത്തൂവാലക്കഷ്ണങ്ങളെപ്പോലും

ഇനി നിങ്ങൾ കാണുകയില്ല.

കാരണം,

അവളുടെ മാന്ത്രികവടി

ആ തൂവാലകൾ തുന്നിയ നൂലുകളെ

വിസ്മൃതിയുടെ മഞ്ഞലകളായ്

പരിവർത്തനം ചെയ്തിരിക്കുന്നുവല്ലോ.

തിരിച്ചിറങ്ങാൻ വഴിയറിയാത്ത വണ്ണം

അവൾ നിങ്ങളെ

സ്വതന്ത്രനായൊരു

ജീവപര്യന്തത്തടവുപുള്ളിയാക്കിയിരിക്കുന്നുവല്ലോ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


Sunday, 7 May 2023

ഓർമ്മച്ചിത്രത്തിൽ മഴ പെയ്യുമ്പോൾ...

ജലച്ചായം കൊണ്ടാണ്

ഓർമ്മയിലെ അവ്യക്തചിത്രത്തിന്

മിഴിവേകിയത്.

വെള്ളക്കട്ടിക്കടലാസിൽ

വർണ്ണങ്ങളായ്

ഊഞ്ഞാൽപ്പടിയിൽ

ഒരു പച്ചപ്പട്ടുപാവാടക്കാരിയും

ഊഞ്ഞാൽക്കയറിൽ

ഒരോണത്തുമ്പിയും

ഒന്നിച്ചിരുന്നൂയലാടുന്ന വിധം...

മുറ്റത്തെ പൂത്തുലഞ്ഞ

കാട്ടുമന്ദാരത്തടി

ഊഞ്ഞാലായത്തിൽ

നടുവളച്ച വിധം..

റ്റെറാക്കോട്ടട്ടൈലുകൾ ചുവപ്പിച്ച

മുറ്റത്തിൻ്റെ അതിരുകളിൽ

നിറയെ നാട്ടുചെടികൾ

പൂത്തുനിൽക്കും വിധം..

ഒരു സ്റ്റിൽ...

 

നോക്കിയിരിക്കേ

ചിത്രത്തിന് കാറ്റു പിടിക്കുന്നു.

പറന്നുയർന്ന് മുകളിൽത്തങ്ങി

പൂർവകാലത്തിലേക്കുറ്റുനോക്കുന്ന പോലെ

തലകീഴായ്ക്കിടന്ന ചിത്രത്തിന്,

കാട്ടുമന്ദാരത്തിൻ്റെ

ഉണങ്ങിയടർന്ന ചില്ലകൾ തീർത്ത ഫ്രെയിം.

 

ഓർമ്മച്ചിത്രത്തിൽ

പെട്ടെന്നാണൊരു മഴ.

മഴ മൂവീറീൽ കറക്കുന്നു.

നിശ്ചലചിത്രം

ചലച്ചിത്രമാകുന്നു.

ഉണങ്ങിയ മന്ദാരച്ചില്ലകളിൽ

പൊടുന്നനെ പച്ചപ്പ്.

നിറങ്ങളായ്

താഴേക്കൂർന്നിറങ്ങുന്നു, ഒരൂഞ്ഞാൽ.

ഊഞ്ഞാൽപ്പടിയിലിരുന്ന്

ആയത്തിലാടുന്നൊരു

പച്ചപ്പാവാടക്കാരി.

വളഞ്ഞ മന്ദാരത്തടി,

കയറാട്ടമൊപ്പിച്ചിടുന്നു, ഒരു താളം.

കാറ്റിൽ, പട്ടുപാവാടയോളങ്ങൾ.

ചുറ്റും ചിതറിത്തെറിക്കുന്ന

പച്ചവർണ്ണങ്ങളിൽ

നിറയെ നാട്ടുചെടികൾ പൂക്കുന്നു.

പെരുമഴയിലും

മുറ്റം നിറഞ്ഞുപറക്കുന്ന

ഓണത്തുമ്പികൾ തീർക്കുന്ന

മഞ്ഞപ്പെയ്ത്ത്.

 

വേനൽച്ചൂടിൽ  ഒരു ചിത്രകാരൻ

കണ്ണുകളടച്ചൊരു മഴക്കുട ചൂടുന്നു.

മഴ, ജലച്ചായം കൊണ്ട്

അയാളെന്ന വർണ്ണചിത്രത്തെ

നനച്ചൊഴുകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxx

 


Sunday, 2 April 2023

ഉത്ഥാനവ്യാമോഹങ്ങൾ

സ്വന്തം ആവാസവ്യവസ്ഥയ്ക്കകത്തും

വളച്ചുകെട്ടപ്പെട്ട

വലവൃത്തത്തിനുള്ളിൽ

ബന്ധിതനായവൻ്റെ

മത്സ്യവിചാരങ്ങൾ.

ഇടത്തോട്ടും വലത്തോട്ടും

മുൻപോട്ടും പുറകോട്ടും നീന്തി,

പുറത്തുകടക്കാനാവാതെ

ചിറകു തളർന്നുപോയവൻ്റെ

വ്യർഥപരാക്രമങ്ങൾ.

ആഞ്ഞടിക്കപ്പെട്ട

ആണികളിൽ 

നൊന്തുപിടയുന്നവൻ്റെ

ഉത്ഥാനവ്യാമോഹങ്ങൾ.

 

അവൻ, വൻകരകളിൽ നിന്നും

അടർന്നൊഴുകിപ്പോയ

തുരുത്തിൻ്റെയേകാന്തത.

ആൾക്കൂട്ടത്തിനു നടുവിലും

ഒറ്റപ്പെട്ട അവസ്മൃതിയോട്

ഐക്യപ്പെടുന്ന കൂട്ടുകാരൻ.

 

വിഷാദചിന്തകളൊരു നാൾ

ഒരു വ്യോമയാത്ര

കിനാവു കാണുന്നു.

വൈകിയെത്തിയ

ഒടുവിലത്തെ പിടിവള്ളിയിൽ

ഊയലാടുന്നു.

പെട്ടെന്നവനുമുകളിലൊരു

ആകാശക്കുട നിവരുന്നു.

കാറ്റിലൊരപ്പൂപ്പൻതാടി

ഉയരങ്ങൾ തേടുന്നു.

ആ നിമിഷം...

'എൻ്റെ ജലമേ... എൻ്റ ജലമേ...

നിറഞ്ഞുപരക്കുന്നൊരെൻ

ആകാശക്കാഴ്ചയേ...' എന്ന്

കണ്ണുകൾ

അടയാൻ മടിക്കുന്നു.

അവനിലടങ്ങിയ 

അനേകം തിരമാലകൾ

കുറുകിയുറഞ്ഞ

രണ്ടുതുള്ളി ക്ഷാരജലം,

അവസാനമായി കൺകളെ നനച്ച്

കടലുപ്പിൽ ലയിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxx

 

Saturday, 1 April 2023

ഔട്ട് ഓഫ് സിലബസ്

 

ഔട്ടോഫ്സിലബസ് ചോദ്യങ്ങൾ മൂലം

തുടർച്ചയായി പരാജയപ്പെടുന്ന

പരീക്ഷാർത്ഥിയാണു ഞാൻ.

പാഠ്യപദ്ധതിയിലുൾപ്പെടാത്ത

ചോദ്യങ്ങളെ

പിന്നിലുപേക്ഷിച്ച്

എൻ്റെ ഉത്തരങ്ങളിലേക്കുള്ള

ഒറ്റയടിപ്പാതയിലേക്ക്

ഇടതടവില്ലാതെ ഞാൻ

ഇറങ്ങി നടക്കുന്നു.

അതിനാൽ

ജീവിച്ചിരിക്കെത്തന്നെ

പരീക്ഷകരുടെ രേഖകളിൽ

ചുവന്നമഷിയാൽ ഞാൻ

രക്തസാക്ഷിത്വം വരിക്കുന്നു.

പിൻതിരിഞ്ഞോടിയവരുടെ

ചരിത്രത്താളുകളിൽ

'മുൻപേനടന്നവൾ' എന്ന്

ഞാൻ ആലേഖനം ചെയ്യപ്പെടുന്നു.

തോറ്റവരുടെ വേദപുസ്തകങ്ങളിലോ,

ചിരപരാജിത എന്ന്

വാഴ്ത്തപ്പെട്ടവളും ഞാനാകുന്നു.

എൻ്റെ ഉത്തരങ്ങളുടെ പ്രചാരവഴികളിലെ

ഏക അപ്പോസ്തലയും ഞാനാണ്.

 

സിലബസിലില്ലാത്ത ചോദ്യങ്ങൾ

എൻ്റെ പ്രചാരവഴികളിൽ നിന്നുള്ള

വ്യതിചലനങ്ങളാണ്.

എൻ്റെ ഉത്തരങ്ങളിലേക്ക്

പലവരിപ്പാതകളില്ല.

അവയിൽ

മാജിക് റൗണ്ട്എബൗട്ടുകളോ

ഹെയർപ്പിൻ വളവുകളോ ഇല്ല.

'വഴി കണ്ടുപിടിക്കൂ’ എന്ന പേരിൽ

നിങ്ങളുടെ മുന്നിലെത്തുന്ന പസിലുകളെ

അവ സാദൃശപ്പെടുത്തുന്നേയില്ല.

തികച്ചും ഗ്രാമ്യമായ

ആ പാതകളിലേക്ക്

കുറുക്കുവഴികളുമില്ല.

നൂറു ശതമാനം വിജയമുറപ്പാക്കുന്ന

വെറും

നേർസമവാക്യങ്ങൾ മാത്രമാണവ.

 

നൂറു ശതമാനം വിജയമെന്നത്

പരീക്ഷകരുടെ നിർബന്ധമല്ല.

പരീക്ഷാർത്ഥിയായ എനിക്ക്

അതിൽ കുറഞ്ഞൊരു നിബന്ധനയുമില്ല.

ആയതിനാൽ,

നിരന്തരം തോറ്റുകൊടുത്തു കൊണ്ട്

പരീക്ഷകരെ ഞാൻ

തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 


Saturday, 25 March 2023

കാട്ടുമക്കൾ

കാടിനൊരു ചൂരൊണ്ട്.

ചൂരിനോ ചേലൊണ്ട്.

ചേലൊള്ള ചൂരായി,

കാട്ടുമഹൻ വരണൊണ്ട്.

കറുകാട്ടുതേനുണ്ട്,

നറുകദളിപ്പഴമുണ്ട്,

കാട്ടാറിലാറാടി,

കാട്ടുമഹൻ വരണൊണ്ട്.

ഇരുകാതും വീശീട്ട്,

രാജനട നടക്കുമ്പൊ

നെടുമാർഗ്ഗേയുണ്ടാരോ,

തടിപോലെ കെടക്കണ്.

തടിയതാ മറിയണ്.

തടിയതാ തിരിയണ്.

തടിക്കുമൊരു ചൂരൊണ്ട്.

ചൂരിലൊരു കാടൊണ്ട്‌.

കാട്ടുറാക്കിൻ  മാട്ടം

കഴുത്തോളം മോന്തീട്ടും,

അടിതെറ്റി വീണിട്ടും,

തടിപോലെയുരുണ്ടിട്ടും,

റാക്കുതോക്കും ചൂരിൽ

ചേലൊള്ള കാടൊണ്ട്.

കാടിനൊരു ചൂരൊണ്ട്.

ചൂരിലൊരു നേരൊണ്ട്.

നേരൊള്ള കാട്ടുമഹൻ

ചൂരുപിടിക്കണ്.

മണമൊന്നെന്നറിയണ്.

അലിവുള്ളിൽ പതയണ്.

കനിവോലും കാലോണ്ട്

തടി മെല്ലെയുരുട്ടണ്.

വഴിയോരം ചേർക്കണ്.

ഗജരാജൻ നീങ്ങണ്.

തുമ്പിക്കൈ പൊക്കണ്.

കൊമ്പു കുലുക്കണ്.

ചിന്നം വിളിക്കണ്.

അടിവച്ചു മറയണ്.

 

കാടൊരു ഊരാണേ..

ഊരൊരു വീടാണേ..

വീട്ടാരൊരു കൂട്ടാണേ..

കൂട്ടാരോ ഉയിരാണേ…

xxxxxxxxxxxxxxxxxxxxxxxxxx

 

 

അബ്സ്ട്രാക്റ്റ് ചിത്രങ്ങളുടെ ഗ്യാലറി

കാർമേഘഭരിതമായ

എൻ്റെ വാനത്തേയും

പ്രകാശപൂരിതമായ

നിൻ്റെ വാനത്തേയും

കൃത്യമായി വേർതിരിച്ച അതിരിൽ

അനാഥത്വം പേറി നിന്നു,

നാം മറന്നുവച്ച

മഴവില്ല്.

 

മഴത്തുള്ളികളായി നിന്നിലേക്ക്

പെയ്തുനിറയാൻ വെമ്പിയ

നിമിഷത്തിലാണ്

വർണ്ണങ്ങളേഴും

ഒഴുകി മാഞ്ഞുപോയത്.

 

കാലംപെയ്തൊഴിഞ്ഞ ആകാശത്ത്

അലിഞ്ഞുനേർത്ത നിറങ്ങളാൽ

നിൻ്റെ ഛായാചിത്രങ്ങൾ വരയ്ക്കുമ്പോൾ

അവ

നിറം മങ്ങി

അവ്യക്തങ്ങളായ്ത്തീരുന്നു.

ഞാനവയ്ക്ക്

അമൂർത്തരചനകൾ എന്ന്

പേരിട്ടു.

 

ഇന്നിവിടെയൊരു ഗ്യാലറിയുണ്ട്.

അബ്സ്ട്രാക്റ്റ്ചിത്രങ്ങൾ നിറഞ്ഞത്.

സഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ

എന്നെന്നേക്കുമായി അടച്ചുപൂട്ടപ്പെട്ടത്.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx