Friday 9 May 2008

ഉള്ളി


 ദളങ്ങളോരോന്നായ്

മുറിച്ചെറിഞ്ഞ്

തേടിയതെന്തായിരുന്നു?

പിന്നെ

ഒന്നുമില്ലെന്നു കണ്ട്

പിന്‍‌വാങ്ങിയതെന്തേ?

പുറംപോലെ തന്നെ

ഉള്ളെന്ന് ചൊല്ലീട്ടും

വിശ്വസിക്കാഞ്ഞതെന്തേ?

ഒടുവില്‍

വെറുതെ മിനക്കെട്ടെന്നും

കണ്ണുനീറ്റിയെന്നും

നെടുവീര്‍പ്പോ!

ക്ഷമിക്കുക,

ഉള്ളില്‍

രഹസ്യത്തിന്റെ രത്നങ്ങളൊളിപ്പിച്ച

മാതളപ്പഴമല്ല;

ഇത്

പൊള്ളലുള്ളിലൊതുക്കുന്ന

വെറുമൊരു

കണ്ണീർക്കുടം മാത്രം.

xxxxxxxxxxxxxxxxxxxxxxxxx


Tuesday 6 May 2008

എന്തേ..

ഒരു നിറപൂര്‍ണ്ണിമ നെഞ്ചിലൊതുക്കിയ

നിലാവാനമെന്തേ കറുത്തുപോയ്,

ദൂരെയത്താരകച്ചിരിയിലൊളിപ്പിച്ച

വൈഡൂര്യരത്നപ്രഭയുമണഞ്ഞു, കിനാവിലീ-

കണ്‍കളിലെനിക്കായ് കരുതിയ സ്വപ്നത്തിന്‍-

പൂക്കൾ വിടരാതെ കരിഞ്ഞുപോ-

യറ്റത്തെ പാതവളവോരം ചെല്ലുംമിഴികളൊരു

കാണാച്ചങ്ങലയില്‍ കുടുങ്ങിപ്പോയി.

 

ഏതോ സൌഹൃദസത്രങ്ങളില്‍,

ഏകമിനിയുള്ള യാത്രയെന്നോര്‍ക്കാതെ,യറിയാതെ

മനസ്സു പങ്കിട്ടോര്‍ നാം ; പിരിയുന്ന നേരത്തു

നിനക്കേകാൻ കാത്തതാം മിഴിനീർപ്പൂച്ചെണ്ടിൻ്റെ

ഭാരമധികമെന്നോര്‍ത്തിട്ടോ,യകലുമ്പോൾ

എന്നോടു ചൊല്ലേണ്ട യാത്രാമൊഴികളെ

എങ്ങുമേ തേടി,ക്കാണാതെ തളര്‍ന്നിട്ടോ

എന്തേ ഞാൻ നിദ്രകൊള്ളുന്നേരം മാറാപ്പു-

മേന്തിനീ പോയിമറഞ്ഞു,യിന്നെന്‍ വലം-

ഭാഗേയവശേഷിക്കും തൽപ്പച്ചുളിവിലായ്

നീ മറന്നുവച്ചുപോയ മൊഴിമുത്തില്‍

നിന്‍ ജീവൽത്തുടി തേടിടുന്നു;  നീ പോകേ

നിന്‍ പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍

ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ

വായുവില്‍ തുഴയുന്ന കൈകളോടൊരു കുഞ്ഞു-

പൈതലായ് മനസ്സു തേങ്ങുന്നു; വിരല്‍ത്തുമ്പു-

കവർന്നു ചുവടു വയ്പ്പിക്കും കരത്തിന്റെ

കരുതലിന്‍ നേരു തേടുന്നു; നനുനനെ

ഓര്‍മ്മകളൊരു മഴയായ് പെയ്യും പാതയില്‍

ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുട ചൂടിക്കും

മനസ്സിന്റെ ചൂടു തേടുന്നു; ഈ വഴിയോര-

ത്തെന്നും ഞാന്‍ നിന്നെത്തേടുന്നു.