Monday 15 May 2023

ഓർമ്മപര്യന്തം

എല്ലാവീടുകളിലേയും

സന്ദർശനമുറികളിലും

തീനിടങ്ങളിലും കാണാം,

മരിച്ചുപോയവർ ഒഴിച്ചിട്ട

ഇരിപ്പിടങ്ങൾ.

എത്രപേർ പിന്നീട്

ഇരുന്നുവെന്നാകിലും,

സമരസപ്പെടാതെ

ബാക്കിയാകുന്ന

മെയ്ച്ചൂട്.

 

മരിച്ചുപോയവർ,

മിഴിയിരുൾമറവിലേക്ക്

ഒളിച്ചുപോയ

കുറ്റവാളികളാണ്.

'പിടികിട്ടാപ്പുള്ളി'യെന്ന്

പതിച്ച ചിത്രങ്ങൾ

നിലനിൽക്കുവോളം,

രേഖകളിൽ

അപരാധിയായി

അടയാളപ്പെട്ടിരിക്കുവോളം,

ഓർമ്മച്ചൂട്ടും വീശി

ഇരുൾക്കാട്ടിൽ നിന്നവർ

ഇടയ്ക്കിടെ

ഒളിസന്ദർശനം നടത്തും.

കാലം മറയുമ്പോൾ,

ചിത്രങ്ങൾ മായുമ്പോൾ,

അടയാളമുക്തി പ്രാപിച്ചവർ

സ്വതന്ത്രരാകും.

 

മരണമെന്ന ഒരേ തെറ്റിനുള്ള

ശിക്ഷകൾ പലവിധമാണ്.

ചിലർ

വിചാരണപോലുമില്ലാതെ

നിരുപാധികം

കുറ്റവിമുക്തരാക്കപ്പെടുന്നു.

മറ്റുചിലരാകട്ടെ,

ഓർമ്മപര്യന്തം

കഠിനതടവിന്

വിധിക്കപ്പെടുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


ദൃശ്യഭേദങ്ങൾ

സീൻ നമ്പർ വൺ.

 

കാഴ്ചയെ

ഊഞ്ഞാൽപ്പടിയിലിരുത്തി

വാനോളമാട്ടുന്നു,

ഒരുവൾ.

ചതുരവടിവിനുള്ളിലിരുന്നൊരു ലോകം

അവളെ നോക്കി,

മൂക്കിൽ

ഹാസവിരൽ ചേർത്ത്

നിശ്ചലം, നിശ്ശബ്ദം നിൽക്കുന്നു.

 

അവൾ കാണുന്ന ലോകമോ,

പൂക്കൾക്കും പൂമ്പാറ്റകൾക്കുമൊപ്പം

ഉല്ലാസമാടുന്നു.

കാറ്റിനോടും കടലിനോടും

കഥകൾ പറയുന്നു.

ഉയരത്തിൽ പറക്കുന്നു..

ഭൂമിയേക്കാൾ പരക്കുന്നു...

സമയപതംഗങ്ങൾ

ചക്രവാളങ്ങളോളം വിതാനിച്ച

ചിറകുകളുമായ്

അവൾക്കൊപ്പം പറക്കുന്നു.

അവളോ,

കാറ്റുപോൽ പറക്കുന്നു...

കടൽപോൽ പരക്കുന്നു....

 

സീൻ നമ്പർ റ്റൂ.

 

ചുവർഘടികാരത്തിലെ

ഘനീഭവിച്ചുപോയ പെൻ്റുലത്തിലും

മുറ്റത്തെ

പൊട്ടിച്ചെറിയപ്പെട്ട ഊഞ്ഞാലിലും

കാലം നിശ്ചലം.

അഴിച്ചിട്ട മുടിയാൽ

മുഖംമറച്ച്

നിശ്ശബ്ദയായ്, നിശ്ചലയായ്

അകത്തെ

വെളിച്ചമെത്താത്ത മുറിയിലെ

മെത്തയിൽ

കമിഴ്ന്നുകിടക്കുന്നു - അവൾ.

 

ചിറകുകളൊതുക്കിയൊരു ശലഭം

കൊക്കൂണിനുള്ളിലേക്കൊതുങ്ങി

പ്യൂപ്പാസുഷുപ്തി പ്രാപിക്കുന്നു.

 

നിസ്സംഗതയോടെ നിർമമതയോടെ

അനേകം

മൊബൈൽനീലവെട്ടങ്ങൾ

അതിദ്രുതം

അവൾക്കു ചുറ്റും കറങ്ങുന്നു.

രാപ്പകൽഭേദമെന്യേ

ഭൂമി

നീലപ്രകാശത്താൽ

ചുറ്റപ്പെടുന്നു.

മറ്റെല്ലാ നിറങ്ങളേയും പുറംതള്ളി

ഭൂമി,

നീലനിറമാർന്നുചലിക്കുന്ന

ഒരൊറ്റക്കണ്ണാവുന്നു.

അടർന്നുവീണു ചലനമറ്റൊരു

കണ്ണീർത്തുള്ളി പോലെ

അകത്തളങ്ങളിലെ ഇരുട്ടിൽ

മിഴികൾപൂട്ടിക്കിടക്കുന്നു, അവൾ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx