Monday, 10 March 2025

മൂന്ന് അടുപ്പുകല്ലുകൾ പോലെ അവർ

മൂന്ന് അടുപ്പുകല്ലുകൾ പോലെ

മുഖത്തോട് മുഖം നോക്കി  അവർ  

മൂന്ന് പെണ്ണുങ്ങൾ.

തീപ്പൊള്ളലിൻ നൈരന്തര്യത്താൽ 

കറുത്തുപോയവർ

നെഞ്ചിലെ തിളപ്പിനെ

പുഞ്ചിരിയുടെ അടപ്പിട്ടുമറച്ചവർ.

ഇറ്റുജീവിതവറ്റുണ്ണുവാൻ

ഒരേ തീ വിഴുങ്ങി,

ഒരേ നോവ് വേവിച്ചുവാർത്തവർ.

ഒടുവിൽ പാഴ്ക്കൽത്തുണ്ടുകളായി

പെരുവഴിയിലേക്ക്

എടുത്തെറിയപ്പെട്ടവർ.


അടുപ്പിന് കല്ലുകൾ

മൂന്നു വേണം

അടുപ്പുകൂട്ടാൻ

ഒരിടവും വേണം.


ഇടം തേടിത്തേടി നടന്നവർ

ഒടുവിൽ 

ജീവിതം നിലയ്ക്കാതെ പായുന്ന 

ഇരട്ടവരികൾക്കു നടുവിൽ

വിരാമച്ചിഹ്നം പോലെ ഒരടുപ്പ് കൂട്ടി.

ആർത്തലച്ച് കൂകിവന്ന

പച്ചിരുമ്പിൻ്റെ വിശപ്പിന്

വയർ നിറച്ചുണ്ണാൻ

ഇലയിട്ടുവിളമ്പി.



വാരിവലിച്ചുണ്ട വികൃതിക്കുട്ടി

അനേകമനേകം ചോദ്യങ്ങളുടേയും

ആശ്ചര്യച്ചിഹ്നങ്ങളുടേയും

അർദ്ധവിരാമങ്ങളുടേയും

അവശിഷ്ടങ്ങൾ

ചുറ്റും വിതറി 

പാഞ്ഞുപോയി.



എട്ടുദിക്കുകളിൽ നിന്നും

പൊട്ടും പൊടിയും എത്ര പെറുക്കിച്ചേർത്തിട്ടും

ജീവിതമെന്ന് കൂട്ടിവായിക്കാനാകാതെ

പരീക്ഷയിൽ തോറ്റ കുട്ടിയെപ്പോലുഴറുന്നു

ഇപ്പോഴിതിലെ വീശുന്നൊരു കാറ്റ്.

ചിരിമഞ്ഞ

 എന്നു മുതലാണ് 

നിൻ്റെ ചിത്രത്തുന്നലുകളിലെ

സൂര്യകാന്തിപ്പൂക്കളുടെ

നിറം മങ്ങിത്തുടങ്ങിയതെന്നും

അതിസൂഷ്മക്കരവിരുതിൽ അങ്കുരിച്ച

മുകുളങ്ങളോരോന്നും

വിരിയാൻ മറന്നതെന്നും

തീർച്ചയില്ല.

ഓർക്കുന്നു, 

അന്നുമുതൽ

ചിരിമഞ്ഞയെ മായ്ച്ച്

ഒരു വിഷാദം നിൻ്റെ

ഇണക്കൂട്ടുകാരിയായത്.

നിങ്ങൾ ഒന്നും സംസാരിച്ചില്ല.

പരസ്പരം ഒന്ന് നോക്കിയതു പോലുമില്ല. 

വാടിനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾക്കിടയിൽ

കറുത്ത എന്തോ ഒന്ന് തുന്നുന്നതിനായി

നൂൽ തിരയുമ്പോഴൊക്കെ

മൂളിവന്നൊരു മുരൾച്ച

നിൻ്റെ വിരൽ മുറിച്ചു.

അപ്പോഴൊക്കെ 

ഇറ്റുവീണ 

ചുവന്ന വേദനയെ തുടച്ചുനീക്കി,

നിൻ്റെ കൂട്ടുകാരി

മുറിവൂതിയാറ്റി, പൊതിഞ്ഞുകെട്ടി.


സൂര്യകാന്തിപ്പാടത്തെ

അവസാനപൂവിലെ 

അവസായിതളും കരിഞ്ഞുവീഴും മുൻപായാണ്

നൂൽക്കൂട്ടങ്ങൾക്കിടയിൽ

ഒളിഞ്ഞിരുന്ന 

കറുത്തൊരു മൂളൽ

നിൻ്റെ കൂട്ടുകാരിയുടെ കാൽച്ചുവടുകൾക്കടിയിൽ

ഞെരിഞ്ഞമരുന്നതറിഞ്ഞ്

നീ കണ്ണു പൊത്തിയത്. 

മുഖം മറച്ച,

മുറിവാർന്ന നിൻ്റെ വിരലുകളെ

അവൾ 

പൂവായ് വിടർത്തി.

ഉദിച്ചുയർന്ന അവളുടെ മുഖത്തിനു ചുറ്റും

അപ്പോൾ

സ്വർണ്ണദലങ്ങൾ പ്രഭാവലയമൊരുക്കിയത്

നീ കണ്ടു. 

അവൾ നിന്നെ നോക്കിച്ചിരിച്ചു.

'മഞ്ഞ' എന്ന അവളുടെ പേർ

നീ വീണ്ടും വിളിച്ചു. 

ശേഷം

പരസ്പരം കോർത്ത വിരലുകൾ 

ചിറകുകളാക്കി,

നിങ്ങൾ

സൂര്യകാന്തിവനങ്ങളിലേക്ക്

പറന്നുപോയി.