കടൽക്കരയിൽ
പൂഴിമണ്ണു പുതച്ചുകിടക്കുന്ന
ശംഖുകളെ കണ്ടിട്ടില്ലേ?
അവയ്ക്കുള്ളിലൊരുപാട്
കഥകളുറങ്ങുന്നുണ്ടത്രേ!
ഊതിയുണർത്തുന്ന കാറ്റിനോട്
അവ, ഹൃദയത്തിൻ്റെ ഭാഷയിൽ
ആ കഥകൾ പറയും.
കടൽജലത്തിൻ്റെ ചുംബനങ്ങളിൽ
ഉറങ്ങിയുണർന്നതിനെക്കുറിച്ച്...
തിരക്കൈവലയങ്ങളിലമർന്ന്,
കടൽക്കുതിരകൾ വലിക്കുന്ന തേരിൽ,
പവിഴദ്വീപുകളിലേക്ക്
മധുവിധുയാത്ര പോയതിനെക്കുറിച്ച്.
കടൽലവണത്തിലലിഞ്ഞലിഞ്ഞ്
ഒരു കടലിനെയാകെ
ഹൃദയത്തിലൊളിപ്പിച്ചതിനെക്കുറിച്ച്.
ഒന്നു ചെവിയോർത്താൽ കേൾക്കാം,
ശംഖിൻ്റെ നെഞ്ചിൽ അലയടിക്കുന്ന
പ്രണയത്തിരയിളക്കം.
നോക്ക്,
കടൽത്തീരത്ത്
ഉള്ളാകെ പൂഴി നിറച്ചുറങ്ങുന്ന
ഈ ശംഖിനും
ജീവനുണ്ടത്രേ!!
കടലോർമ്മകളിൽ
വിലയം പ്രാപിക്കുന്നൊരു നാദത്തിനുള്ളിൽ
മൗനം ദീക്ഷിച്ച്,
ധ്യാനം ചെയ്യുന്നൊരു ജീവൻ.
ഊതിയുണർത്താൻ ശ്രമിക്കുന്ന
ചുണ്ടുകളോട് മാത്രം
മുഴങ്ങുന്ന സ്വരത്തിൽ
കഥ പറയുന്നൊരു ജീവൻ.
അതിൻ്റെ ഹൃദയത്തോടൊന്നു
ചെവിചേർക്കൂ.
അപ്പോൾ കടലും പറയും,
സ്വകാര്യമായി,
ശംഖിൻഹൃദയത്തിൽ കടലെഴുതിയ
അതേ പ്രണയകഥ.
xxxxxxxxxxxxxxxxxxxxxxxxxx