ഒരു നിറപൂര്‍ണ്ണിമ നെഞ്ചിലൊതുക്കിയ
നിലാവാനമെന്തേ കറുത്തുപോയ്,
ദൂരെയത്താരകച്ചിരിയിലൊളിപ്പിച്ച
വൈഡൂര്യരത്നപ്രഭയുമണഞ്ഞു, കിനാവിലീ-
കണ്‍കളിലെനിക്കായ് കരുതിയ സ്വപ്നത്തിന്‍-
പൂക്കൾ വിടരാതെ കരിഞ്ഞുപോ-
യറ്റത്തെ പാതവളവോരം ചെല്ലുംമിഴികളൊരു
കാണാച്ചങ്ങലയില്‍ കുടുങ്ങിപ്പോയി.
ഏതോ സൌഹൃദസത്രങ്ങളില്‍,
ഏകമിനിയുള്ള യാത്രയെന്നോര്‍ക്കാതെ,യറിയാതെ
മനസ്സു പങ്കിട്ടോര്‍ നാം ; പിരിയുന്ന നേരത്തു
നിനക്കേകാൻ കാത്തതാം മിഴിനീർപ്പൂച്ചെണ്ടിൻ്റെ
ഭാരമധികമെന്നോര്‍ത്തിട്ടോ,യകലുമ്പോൾ
എന്നോടു ചൊല്ലേണ്ട യാത്രാമൊഴികളെ
എങ്ങുമേ തേടി,ക്കാണാതെ തളര്‍ന്നിട്ടോ
എന്തേ ഞാൻ നിദ്രകൊള്ളുന്നേരം മാറാപ്പു-
മേന്തിനീ പോയിമറഞ്ഞു,യിന്നെന്‍ വലം-
ഭാഗേയവശേഷിക്കും തൽപ്പച്ചുളിവിലായ്
നീ മറന്നുവച്ചുപോയ മൊഴിമുത്തില്‍
നിന്‍ ജീവൽത്തുടി തേടിടുന്നു; നീ പോകേ
നിന്‍ പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍
ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ
വായുവില്‍ തുഴയുന്ന കൈകളോടൊരു കുഞ്ഞു-
പൈതലായ് മനസ്സു തേങ്ങുന്നു; വിരല്‍ത്തുമ്പു-
കവർന്നു ചുവടു വയ്പ്പിക്കും കരത്തിന്റെ
കരുതലിന്‍ നേരു തേടുന്നു; നനുനനെ
ഓര്‍മ്മകളൊരു മഴയായ് പെയ്യും പാതയില്‍
ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുട ചൂടിക്കും
മനസ്സിന്റെ ചൂടു തേടുന്നു; ഈ വഴിയോര-
ത്തെന്നും ഞാന്‍ നിന്നെത്തേടുന്നു.