Friday 26 May 2023

നീ വല്ലാതെ വൈകിയല്ലോ...

വൃക്ഷങ്ങളുടെ നിഴലുകളിലും

പൂമരച്ചുവടുകളിലും

ഒളിച്ചുവച്ചവയെയാണോ

തിരഞ്ഞുപോയത്

ആറ്റിലൂടൊഴുകിയകന്ന

കുളവാഴപ്പൂക്കൾക്കിടയിൽ

വീണുപോയവയെ?

മഴപ്പക്ഷിച്ചിറകേറി

പറന്നുപോയവയെ?

മഞ്ഞിൻചില്ലയിൽ

പൊട്ടിവിരിഞ്ഞ

വെയിൽപ്പൂവിന്നിതളുകളിൽ

തിളങ്ങിനിന്നവയെ?

പാതയോരത്തെ

പച്ചപ്പുൽപ്പരപ്പു നീളെ

തുളുമ്പിവീണവയെ?

കുളക്കൽപ്പടവുകളിൽ

പറ്റിവളരുന്ന പായൽ

മറച്ചുപിടിച്ച രഹസ്യലിഖിതങ്ങളിൽ

ധ്വനിച്ചുനിന്നവയെ?

 

നിഴൽനീണ്ടനേരത്ത്

തേടിച്ചെന്നപ്പോൾ

വഴിമുറിച്ചു വീണുകിടക്കുന്നു,

പഴകിയടർന്നൊരോർമ്മച്ചില്ല .

ഇലഞരമ്പുകളിൽ ബാക്കിയായ

ഇത്തിരിപ്പച്ചയിലേക്ക്

ഉണക്കെത്തിനോക്കിത്തുടങ്ങിയിരിക്കുന്നു.

വരിമുറിഞ്ഞ ഉറുമ്പുകളെപ്പോലെ

ഗമനപാതയറിയാതെ

ചില്ലക്കപ്പുറം

നിരനിരയായ് പകച്ചുനിൽക്കുന്നു,

കളഞ്ഞുപോയ നമ്മെ

തേടിയലഞ്ഞുതളർന്ന

(ചുവരിടിഞ്ഞ) കുളക്കടവും

(വരണ്ടുനേർത്ത) കായലും,

(നിറംമാഞ്ഞ) വഴിയോരങ്ങളും

(വാടിവീണ) വെയിൽപ്പൂക്കളും

 

നീ വല്ലാതെവൈകിപ്പോയല്ലോ’ എന്ന

നെടുവീർപ്പുകൾ,

അപ്പോഴേക്കും

മുറിച്ചുകടക്കാനാവാത്ത ആഴത്തിൽ

മുന്നിലൊരു ഗർത്തം തീർത്തിരുന്നു.

തിരിച്ചുനടക്കാനുള്ള വഴിയോ,

നിഴലിനൊപ്പം

ഇരുളിൽ മറഞ്ഞിരുന്നു.

Xxxxxxxxxxxxxxxxxxxxxxxxxxxxxx

 


Sunday 21 May 2023

മൺസൂൺ ദിശ മാറുമ്പോൾ

തിരിമുറിയാത്ത

വർഷധാരയോടാണ്;

 

കാത്തിരുന്ന

മഴക്കാലത്തിലേക്ക്

വേനൽച്ചൂടിൻ്റെ കൈപിടിച്ച്

മേഘത്തേരിലേറുമ്പോൾ

പെയ്തൊഴിയുകയെന്ന

നിയോഗത്തെ

നിത്യപ്രളയമെന്ന്

പരിഭാഷപ്പെടുത്തിയതെന്തിന്?

 

നിനയ്ക്കാതെ ഉരുവം ചെയ്ത

ന്യൂനമർദ്ദത്തിൽ,

പൊട്ടിപ്പുറപ്പെട്ട

ചുഴലിക്കാറ്റിലും വർഷപ്പെയ്ത്തിലും

ആരൂഢം മുറിഞ്ഞ്

സ്വപ്നഗേഹങ്ങൾ നിലംപൊത്തുന്നു.

താളത്തിലാട്ടിയ

കാരിരുമ്പിന്നുരുക്കൾ

കടലാസുതോണികളെപ്പോലെ

നിലയില്ലാക്കയങ്ങളിൽ

താഴ്ന്നുമറയുന്നു

വരവേൽപ്പിൻ്റെ കാഹളമൊടുങ്ങും മുൻപ്

ദിശമാറി വീശിയ

മൺസൂണിന്

ഇനി നിരാസത്തിൻ്റെ

കുത്തൊഴുക്കുകാലം.

നീ പോയിമറയുക.

ഈർപ്പം മാറിയ വസുധ

വേനൽപ്പട്ടുടുത്തൊരുങ്ങുമ്പോൾ

ഈറൻകാറ്റാവട്ടെ

നിന്നോർമ്മബാക്കികൾ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 


Saturday 20 May 2023

ആരാണ് നല്ല അഭിനേതാവ്?


നിലവറിയാതെ,

ഇലയനങ്ങാതെ,

സൂഷ്മസുഷിരമി-

ട്ടകമേയെത്തി,

കാമ്പു മുഴുവൻ

കവർന്നെടുത്ത്,

പൊള്ളയാം ഉള്ളറി-

യാത്തവണ്ണം

അത്ര പുറംചേലു

ബാക്കിനിർത്തി,

കാറ്റുപോലെങ്ങോ

മറഞ്ഞുപോയ

വിരുതനാം [അണ്ണാർ]

കള്ളനവനോ;

അകക്കാമ്പൊഴിഞ്ഞിട്ടും

ഉടയാത്ത മേനിയി-

ലൊഴിയാത്ത ചെന്നിറ-

മാറ്റു കൂട്ടി,

ഇടനെഞ്ചിൻ മുറിവ്

മറച്ചുവച്ച്,

ചേലിൽ ചിരിക്കും

പപ്പായപ്പെണ്ണോ

ആരാണിതിൽ നല്ല

അഭിനേതാവ്?!


Monday 15 May 2023

ഓർമ്മപര്യന്തം

എല്ലാവീടുകളിലേയും

സന്ദർശനമുറികളിലും

തീനിടങ്ങളിലും കാണാം,

മരിച്ചുപോയവർ ഒഴിച്ചിട്ട

ഇരിപ്പിടങ്ങൾ.

എത്രപേർ പിന്നീട്

ഇരുന്നുവെന്നാകിലും,

സമരസപ്പെടാതെ

ബാക്കിയാകുന്ന

മെയ്ച്ചൂട്.

 

മരിച്ചുപോയവർ,

മിഴിയിരുൾമറവിലേക്ക്

ഒളിച്ചുപോയ

കുറ്റവാളികളാണ്.

'പിടികിട്ടാപ്പുള്ളി'യെന്ന്

പതിച്ച ചിത്രങ്ങൾ

നിലനിൽക്കുവോളം,

രേഖകളിൽ

അപരാധിയായി

അടയാളപ്പെട്ടിരിക്കുവോളം,

ഓർമ്മച്ചൂട്ടും വീശി

ഇരുൾക്കാട്ടിൽ നിന്നവർ

ഇടയ്ക്കിടെ

ഒളിസന്ദർശനം നടത്തും.

കാലം മറയുമ്പോൾ,

ചിത്രങ്ങൾ മായുമ്പോൾ,

അടയാളമുക്തി പ്രാപിച്ചവർ

സ്വതന്ത്രരാകും.

 

മരണമെന്ന ഒരേ തെറ്റിനുള്ള

ശിക്ഷകൾ പലവിധമാണ്.

ചിലർ

വിചാരണപോലുമില്ലാതെ

നിരുപാധികം

കുറ്റവിമുക്തരാക്കപ്പെടുന്നു.

മറ്റുചിലരാകട്ടെ,

ഓർമ്മപര്യന്തം

കഠിനതടവിന്

വിധിക്കപ്പെടുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


ദൃശ്യഭേദങ്ങൾ

സീൻ നമ്പർ വൺ.

 

കാഴ്ചയെ

ഊഞ്ഞാൽപ്പടിയിലിരുത്തി

വാനോളമാട്ടുന്നു,

ഒരുവൾ.

ചതുരവടിവിനുള്ളിലിരുന്നൊരു ലോകം

അവളെ നോക്കി,

മൂക്കിൽ

ഹാസവിരൽ ചേർത്ത്

നിശ്ചലം, നിശ്ശബ്ദം നിൽക്കുന്നു.

 

അവൾ കാണുന്ന ലോകമോ,

പൂക്കൾക്കും പൂമ്പാറ്റകൾക്കുമൊപ്പം

ഉല്ലാസമാടുന്നു.

കാറ്റിനോടും കടലിനോടും

കഥകൾ പറയുന്നു.

ഉയരത്തിൽ പറക്കുന്നു..

ഭൂമിയേക്കാൾ പരക്കുന്നു...

സമയപതംഗങ്ങൾ

ചക്രവാളങ്ങളോളം വിതാനിച്ച

ചിറകുകളുമായ്

അവൾക്കൊപ്പം പറക്കുന്നു.

അവളോ,

കാറ്റുപോൽ പറക്കുന്നു...

കടൽപോൽ പരക്കുന്നു....

 

സീൻ നമ്പർ റ്റൂ.

 

ചുവർഘടികാരത്തിലെ

ഘനീഭവിച്ചുപോയ പെൻ്റുലത്തിലും

മുറ്റത്തെ

പൊട്ടിച്ചെറിയപ്പെട്ട ഊഞ്ഞാലിലും

കാലം നിശ്ചലം.

അഴിച്ചിട്ട മുടിയാൽ

മുഖംമറച്ച്

നിശ്ശബ്ദയായ്, നിശ്ചലയായ്

അകത്തെ

വെളിച്ചമെത്താത്ത മുറിയിലെ

മെത്തയിൽ

കമിഴ്ന്നുകിടക്കുന്നു - അവൾ.

 

ചിറകുകളൊതുക്കിയൊരു ശലഭം

കൊക്കൂണിനുള്ളിലേക്കൊതുങ്ങി

പ്യൂപ്പാസുഷുപ്തി പ്രാപിക്കുന്നു.

 

നിസ്സംഗതയോടെ നിർമമതയോടെ

അനേകം

മൊബൈൽനീലവെട്ടങ്ങൾ

അതിദ്രുതം

അവൾക്കു ചുറ്റും കറങ്ങുന്നു.

രാപ്പകൽഭേദമെന്യേ

ഭൂമി

നീലപ്രകാശത്താൽ

ചുറ്റപ്പെടുന്നു.

മറ്റെല്ലാ നിറങ്ങളേയും പുറംതള്ളി

ഭൂമി,

നീലനിറമാർന്നുചലിക്കുന്ന

ഒരൊറ്റക്കണ്ണാവുന്നു.

അടർന്നുവീണു ചലനമറ്റൊരു

കണ്ണീർത്തുള്ളി പോലെ

അകത്തളങ്ങളിലെ ഇരുട്ടിൽ

മിഴികൾപൂട്ടിക്കിടക്കുന്നു, അവൾ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 


Wednesday 10 May 2023

രുചിപാകി മുളപ്പിച്ച ദേഹപ്പൂന്തോട്ടം

 

നാട്ടുരുചിക്കൂട്ടുകളുടെ

അവധിക്കാലത്തിലേക്ക്

പൊന്നലുക്കിട്ടെത്തിയ തമ്പുരാൻ.

(എരിവുപുളിമസാല) അകമ്പടികളോടെ

ചൊകചൊകേ ചുവന്ന

പട്ടുടുത്ത്

കിരീടധാരണവടിവിൽ

പരിലസിച്ചൊരു

കർക്കിടകപ്രജാപതി.

ചെങ്കോൽ ചുഴറ്റുമ്പോൾ

രസമുകുളരാജനർത്തകികൾ

സ്വയം മറന്നാടുന്നു.

നിലയ്ക്കാത്ത ചിലമ്പൊലികളിൽ

ഒരു  പുഴയൊഴുകുന്നു.

തീരങ്ങളിൽ നിറയെ അളകൾ.

അളകളിൽ പൂമൊട്ടുകൾ നിറയുന്നു.

പിന്നെ നിറയെ മുള്ളുകളുള്ള

ചുവന്ന പൂക്കളായ് വിരിയുമ്പോൾ,

തീരമൊരു ചെമ്പരവതാനി.

 

പൂക്കൾ പുഴയിൽ നിറഞ്ഞൊഴുകി.

പുഴ ഒരു പൂവായൊഴുകി.

പുഴയൊഴുകി..

അവസാന പൂവും

ഒഴുകിയകലുംവരെ...

അളകൾ നികന്ന്

കര വരണ്ടുണങ്ങുംവരെ…

ഇനിയൊരു പൂവും വിടരാത്ത വിധം

മുള്ളുകൾ കരിഞ്ഞുതിരുംവരെ..

വള്ളിപ്പടർപ്പുകൾ മൂടുംവരെ..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 

[ഒരു ഞണ്ടലർജി ഓർമ്മ]


ടെയ്ക്കോഫ്

'യു ഹാവ് അറൈവ്ഡ് അറ്റ് യുവർ ഡെസ്റ്റിനേഷൻ.''

ഗൂഗിൾമാപ്പിലെ

മൃദുവായ സ്ത്രീശബ്ദം.

 

ഇരുട്ടുരുകിയൊഴുകിനീണ്ട

കാട്ടുപാത.

ഇരുപുറം

കാറ്റിൽ മെല്ലെ ചിറകിളക്കുന്ന

കറുത്ത ഭീമാകാരക്കടവാതിൽക്കൂട്ടമായി

ഇരുൾവൃക്ഷങ്ങൾ.

അവയുടെ കണ്ണുകളിലെ വജ്രത്തിളക്കം,

താഴെ

കൂരിരുൾവഴികളിൽ രചിക്കുന്ന

ഭയാനകനിലാച്ചിത്രങ്ങൾ.

ഉയരങ്ങളിൽ, അകലങ്ങളിൽ, ചാരെ,

ശബ്ദസാന്നിദ്ധ്യമായി

രാവനചാരികൾ..

ഇതോ ഡെസ്റ്റിനേഷൻ?!!

ഇതോ ഊട്ടിയിലെ 'പാരഡൈസ്' റിസോർട്ട്!!

 

ഡെസ്റ്റിനേഷൻ റീസെറ്റ് ചെയ്തപ്പോൾ

മെസേജ്,

നോ നെറ്റ്-വർക്ക് കവറേജ്!!

ഇനിയെങ്ങോട്ട്?

കാനനവഴിയിൽ ഒറ്റപ്പെട്ട

ഇരുചക്രവാഹനത്തിൻ്റെ

ശബ്ദത്തേക്കാളുച്ചത്തിൽ

രണ്ടു ഹൃദയങ്ങളുടെ

മിടിപ്പുകൾ.

ദ്രുതവേഗവീർപ്പുകൾ.

പിൻസീറ്റിൽ നിന്നുയരുന്ന

അടക്കിപ്പിടിച്ച

കരച്ചിൽപ്പായാരങ്ങൾ

വഴി തിരയുന്ന ചക്രങ്ങളുടെ

പതറിയോട്ടത്തിനിടെ

സഡൻ ബ്രെയ്ക്ക്.....

വാഹനത്തിൻ്റെ

ഒറ്റക്കൺവെളിച്ചത്തിലേക്ക്

തലതാഴ്ത്തി ഉറ്റുനോക്കുന്നു, ഒരു

കരിങ്കൽമല.

അല്ല, ഒരു ബൈസൻ!

 

നിലച്ച വാഹനം.

നിലച്ച രണ്ടു ശ്വാസഗതികൾ.

പൂണ്ടടക്കാലിംഗനത്തിൽ

പൊട്ടിത്തകർന്ന

തരിവളകൾ.

ചലനതാളങ്ങളൊന്നാക്കിയ

രണ്ടു രാജഹംസങ്ങൾ,

ഉൾവനതടാകങ്ങളിലെവിടെയോ

ചിറകടിക്കുന്നതിൻ്റെ

നേർത്ത ശബ്ദത്തിനനുദ്രുതമായി

മിടിച്ചൊന്നുചേരുന്ന

ഇരുഹൃദയസ്പന്ദനങ്ങൾ.

പതിയെ,

ചക്രങ്ങളിൽ ഉയിർക്കൊള്ളുന്ന

പുതു വന്യശക്തി.

 

എത്ര പെട്ടെന്നാണ്

കാട്ടുവഴിയാകെ

പൂനിലാവെട്ടമൊന്ന്

നിറഞ്ഞുപരന്നത്!!

 

ബൈസൻ മെല്ലെ തലയിളക്കി.

കണ്ണിറുക്കി.

ഗൂഡമൊന്നു ചിരിച്ചു.

 

ഒരു നിമിഷം..

അല്ല... അര നിമിഷം

ഉറച്ച കൊമ്പുകൾ കൊണ്ട്

ഗൂഗിൾമാപ്പ് തൂക്കിയെറിഞ്ഞ്

പുറകിലേറ്റിയ രാജകുമാരിയുമായ്

ബൈസൻ കുതിച്ചുപാഞ്ഞു.

പിന്നെ,

കുമാരിയുടെ

അംഗവസ്ത്രച്ചിറകുകൾ

ഇരുപുറവുമാഞ്ഞു വീശി

നിലം വിട്ടുയർന്നു;

ദ്രുതതാളമയഞ്ഞ ഹൃദയമിടിപ്പിലും

അയയാതെ,

നെഞ്ചിലെ ദൃഡാലിംഗനം പകർന്ന

മൃഗതൃഷ്ണയോടെ...

വെളിച്ചത്തിൻ്റെ മുഖപടമില്ലാതെ,

വിജനവന്യച്ചിറകുകളാൽ

ആവോളം വീശിപ്പറക്കാനാവുന്ന,

ഗൂഗിൾക്കണ്ണുകൾ വരക്കാത്ത

വഴികൾ തേടി.....

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 


ജീവപര്യന്തത്തടവ്

 

കുതിരവണ്ടി ഓടിക്കൊണ്ടിരുന്നു.

ജൊനതൻ ഹാക്കർ

തൂവാലക്കഷ്ണങ്ങൾ ചീന്തി

പുറത്തേക്കെറിഞ്ഞുകൊണ്ടിരുന്നു.

 

മിസ്റ്റർ ഹാക്കർ,

നിങ്ങൾ രക്തരക്ഷസിനാൽ

വരവേൽക്കപ്പെടും.

അതിഥിയായി ജീവിക്കപ്പെടും.

അവസാനം നിങ്ങൾ

കോട്ടയിൽ നിന്നും

രക്ഷപ്പെടും.

ഇതിവൃത്തം

പുനരാവിഷ്കരിക്കപ്പെടും.

എന്നാൽ

തിരിച്ചിറങ്ങേണ്ട വഴികളെ

നിങ്ങൾ ഓർമ്മ വയ്ക്കുകയില്ല.

 

നോക്കൂ..

സവാരിയിലെ

സാരഥിയെ

നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?

അവളുടെ വിരലുകളിലെ

കടുംകളർ നെയിൽപ്പോളിഷിലും

പാറിപ്പറക്കുന്ന മുടിയിലെ

സുഗന്ധലേപത്തിലും

അരുമയാമധരങ്ങളിലെ

ചുവന്ന ലിപ്സ്റ്റിക്കിലും

മാന്ത്രികച്ചേരുവകൾ

അരച്ചു ചേർത്തിരിക്കുന്നത്

നിങ്ങൾ ഉറപ്പായും കണ്ടിരിക്കില്ല.

അവയുടെ മന്ത്രശക്തിയാൽ

നിങ്ങളവളെ

തിരിച്ചറിയുകയോ

അവളിൽ നിന്ന് തിരിച്ചുനടക്കേണ്ട വഴികളെ

ഓർമ്മവയ്ക്കുകയോയില്ല.

എന്തിനധികം!

ഇപ്പോൾ ഈ യാത്രയിൽ

വഴിയാവർത്തനങ്ങൾ വ്യവഛേദിച്ചറിയാനായ്

ചീന്തിയെറിയുന്ന

ഈ ഓർമ്മത്തൂവാലക്കഷ്ണങ്ങളെപ്പോലും

ഇനി നിങ്ങൾ കാണുകയില്ല.

കാരണം,

അവളുടെ മാന്ത്രികവടി

ആ തൂവാലകൾ തുന്നിയ നൂലുകളെ

വിസ്മൃതിയുടെ മഞ്ഞലകളായ്

പരിവർത്തനം ചെയ്തിരിക്കുന്നുവല്ലോ.

തിരിച്ചിറങ്ങാൻ വഴിയറിയാത്ത വണ്ണം

അവൾ നിങ്ങളെ

സ്വതന്ത്രനായൊരു

ജീവപര്യന്തത്തടവുപുള്ളിയാക്കിയിരിക്കുന്നുവല്ലോ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx