തീ വിഴുങ്ങി
ചിരി വമിപ്പിച്ച്
നീ നടന്നകന്നു
ചിതറിവീണ
തുള്ളികളാൽ
നിന്നെരിയുന്നു
ഉമിത്തീ.....
വൃക്ഷങ്ങളുടെ നിഴലുകളിലും
പൂമരച്ചുവടുകളിലും
ഒളിച്ചു വച്ചവയെയാണ്
തിരഞ്ഞു പോയത്
ആറ്റിലൂടൊഴുകിയകന്ന
കുളവാഴപ്പൂക്കൾക്കിടയിൽ
വീണു പോയവയെ
മഴപ്പക്ഷിച്ചിറകേറി
പറന്നു പോയവയെ
മഞ്ഞിൻ ചില്ലയിൽ
പൊട്ടി വിരിഞ്ഞ
വെയിൽപ്പൂവിന്നിതളുകളിൽ
തിളങ്ങി നിന്നവയെ
പാതയോരത്തെ
പച്ചപ്പുൽപരപ്പു നീളെ
തുളുമ്പി വീണവയെ
കുളക്കൽപ്പടവുകളിൽ
പറ്റിവളരുന്ന പായൽ
മറച്ചു പിടിച്ച
രഹസ്യലിഖിതങ്ങളിൽ
ധ്വനിച്ചു നിന്നവയെ
നിഴൽ നീണ്ട നേരത്ത്
തേടിച്ചെന്നപ്പോൾ
വഴിമുറിച്ചു വീണു കിടക്കുന്നു
പഴകിയടർന്നൊരോർമ്മച്ചില്ല
ഇലഞരമ്പുകളിൽ ബാക്കിയായ
ഇത്തിരിപ്പച്ചയിലേക്ക്
ഉണക്കെത്തി നോക്കുന്നു.
വരി മുറിഞ്ഞ ഉറുമ്പുകളേപോൽ
ഗമനപാതയറിയാതെ
ചില്ലക്കപ്പുറം
നിരനിരയായ് പകച്ചു നിൽക്കുന്നു,
കളഞ്ഞു പോയ നമ്മെ
തേടിയലഞ്ഞു തളർന്ന
(ചുവരിടിഞ്ഞ ) കുളക്കടവും
(വരണ്ടു നേർത്ത) കായലും,
(നിറം മാഞ്ഞ) വഴിയോരങ്ങളും
(വാടി വീണ) വെയിൽപൂക്കളും
നീ വല്ലാതെ വൈകിയല്ലോ
വിരൽ മുറിക്കുന്ന
വർഷധാരയോടാണ്
കാത്തിരുന്ന
മഴക്കാലത്തിലേക്ക്
വേനൽച്ചൂടിൻ കൈ പിടിച്ച്
മേഘത്തേരേറുമ്പോൾ
പെയ്തൊഴിയുക എന്ന
നിയോഗത്തെ
നിത്യപ്രളയമെന്ന്
പരിഭാഷപ്പെടുത്തിയതെന്തിന്?
നിനയ്ക്കാതെ ഉരുവം ചെയ്ത
ന്യൂനമർദ്ദത്തിൽ
പൊട്ടിപ്പുറപ്പെട്ട
ചുഴലിക്കാറ്റിലും വർഷപ്പെയ്ത്തിലും
ആരൂഢം മുറിഞ്ഞ്
സ്വപ്നഗേഹങ്ങൾ നിലം പൊത്തുന്നു
താളത്തിലാട്ടിയ
കാരിരുമ്പിന്നുരുക്കൾ
കടലാസു തോണികൾ പോൽ
നിലയില്ലാക്കയത്തിൽ
താഴ്ന്നു മറയുന്നു
വരവേൽപ്പിൻ കാഹളമൊടുങ്ങും മുൻപ്
ദിശമാറി വീശിയ
മൺസൂണിനിനി
നിരാസത്തിൻ
കുത്തൊഴുക്കു കാലം
നീ പോയ് മറയുക
ഈർപ്പം മാറിയ വസുധ
വേനൽപ്പട്ടുടുത്തൊരുങ്ങുമ്പോൾ
ഈറൻ കാറ്റാവട്ടെ
നിന്നോർമ്മബാക്കികൾ
നിലവറിയാതെ,
ഇലയനങ്ങാതെ,
സൂഷ്മസുഷിരമി-
ട്ടകമേയെത്തി
കാമ്പു മുഴുവൻ
കവർന്നെടുത്ത്
പൊള്ളയാം ഉള്ളറി-
യാത്ത വണ്ണം
അത്ര പുറംചേലു
ബാക്കി നിർത്തി
കാറ്റു പോലെങ്ങോ
മറഞ്ഞു പോയ
വിരുതനാം [അണ്ണാർ]
കള്ളനവനോ
അകക്കാമ്പൊഴിഞ്ഞിട്ടും
ഉടയാത്ത മേനിയി-
ലൊഴിയാത്ത ചെന്നിറ-
മാറ്റു കൂട്ടി
ഇടനെഞ്ചിൻ മുറിവ്
മറച്ചു വച്ച്
ചേലിൽ ചിരിക്കും
പപ്പായ പെണ്ണോ
ആരാണിതിൽ നല്ല
അഭിനേതാവ്?!
രണ്ടാം സ്ഥാനത്തും
മൂന്നാം സ്ഥാനത്തും
നാലാമതും
അവസാനവുമെല്ലാം
എന്നും
ആമയായിരുന്നു
സ്വയമറിയാതെ
മുയലുറങ്ങിപ്പോയ
വേളയിലാണ്
കഥയറിയാതെ
ആമ
ഒന്നാം സ്ഥാനത്തെത്തിയത്
ആകാശത്തിപ്പോൾ
പാറിക്കളിക്കുന്നു,
ഒരു വർണ്ണപ്പട്ടം!
ഉറക്കമുണർന്ന മുയൽ
പട്ടച്ചരടിന്നറ്റം തിരയുമ്പോൾ
ചരടു പൊട്ടിയ പട്ടത്തെ
താനുമായ് വച്ചു മാറിയ
ആമ
ആകാശം നീലം
കൺകളിൽ നിറയ്ക്കുന്നു
എല്ലാ വീടുകളിലേയും
സന്ദർശനമുറികളിലും
തീനിടങ്ങളിലും കാണാം
മരിച്ചു പോയവർ ഒഴിച്ചിട്ട
ഇരിപ്പിടങ്ങൾ
എത്രപേർ പിന്നീട്
ഇരുന്നുവെന്നാകിലും
സമരസപ്പെടാതെ
ബാക്കിയാകുന്ന
മെയ് ചൂട്
മരിച്ചുപോയവർ
മിഴിയിരുൾമറവിലേ-
ക്കൊളിച്ചു പോയ
കുറ്റവാളികളാണ്.
'പിടികിട്ടാപ്പുള്ളി' യെന്ന്
പതിച്ച ചിത്രങ്ങൾ
നിലനിൽക്കുവോളം,
രേഖകളിൽ
കുറ്റവാളിയായ്
അടയാളപ്പെട്ടിരിക്കുവോളം,
ഓർമ്മച്ചൂട്ടും വീശി
ഇരുൾക്കാട്ടിൽ നിന്നവർ
ഇടയ്ക്കിടെ
ഒളിസന്ദർശനം നടത്തും
കാലം മറയുമ്പോൾ
ചിത്രങ്ങൾ മായുമ്പോൾ
അടയാളവിമുക്തി പ്രാപിച്ചവർ
സ്വതന്ത്രരാകും
മരണമെന്ന ഒരേ തെറ്റിനുള്ള
ശിക്ഷകൾ പല വിധമാണ്.
ചിലർ
വിചാരണ പോലുമില്ലാതെ
നിരുപാധികം
കുറ്റവിമുക്തരാക്കപ്പെടുന്നു.
മറ്റുചിലരാകട്ടെ,
ഓർമ്മപര്യന്തം
കഠിനതടവിനു
വിധിക്കപ്പെടുന്നു
സീൻ നമ്പർ വൺ
കാഴ്ചയെ
ഊഞ്ഞാൽപ്പടിയിലിരുത്തി
വാനോളമാട്ടുന്നു
ഒരുവൾ.
ചതുരവടിവിനുള്ളിലിരുന്ന്
അവളെ കാണുന്ന ലോകം
മൂക്കിൽ വിരൽ വച്ച്
നിശ്ചലം.. നിശ്ശബ്ദം..
അവൾ കാണും ലോകമോ..
പൂക്കൾക്കും പൂമ്പാറ്റകൾക്കുമൊപ്പം
ഉല്ലാസമാടുന്നു.
കാറ്റിനോടും കടലിനോടും
കഥകൾ പറയുന്നു.
ഉയരത്തിൽ പറക്കുന്നു..
താഴ്ചയിൽ പരക്കുന്നു...
സമയപതംഗങ്ങൾ
ചക്രവാളങ്ങളോളം വിതാനിച്ച
ചിറകുകളുമായ്
അവൾക്കൊപ്പം പറക്കുന്നു
അവളോ
കാറ്റു പോൽ പറക്കുന്നു
കടൽ പോൽ പരക്കുന്നു
സീൻ നമ്പർ റ്റൂ
ചുവരിലെ
നിലച്ച ഘടികാരത്തിലെ
ഘനീഭവിച്ചു പോയ
പെൻ്റുലത്തിലും
മുറ്റത്തെ
പൊട്ടിച്ചെറിയപ്പെട്ട
ഊഞ്ഞാലിലും
കാലം നിശ്ചലം.
അഴിച്ചിട്ട മുടിയാൽ
മുഖം മറച്ച്
നിശ്ശബ്ദയായ്
നിശ്ചലയായ്
അകത്തെ
വെളിച്ചമെത്താത്ത മുറിയിലെ
മെത്തയിൽ
കമിഴ്ന്നു കിടക്കുന്നു - അവൾ.
ചിറകുകളൊതുക്കിയൊരു ശലഭം
കൊക്കൂണിനുള്ളിലേക്കൊതുങ്ങി
പ്യൂപ്പാസുഷുപ്തി പ്രാപിക്കുന്നു
നിസ്സംഗതയോടെ
നിർമമതയോടെ
അനേകം മൊബൈൽ വെട്ടങ്ങൾ
അതിദ്രുതം
അവർക്കു ചുറ്റും കറങ്ങുന്നു.
രാപ്പകൽ ഭേദമെന്യേ
ഭൂമി
നീലപ്രകാശവലയത്താൽ
ചുറ്റപ്പെടുന്നു
മറ്റെല്ലാ നിറങ്ങളേയും പുറംതള്ളി
ഭൂമി
നീല നിറമുള്ള
ഒരൊറ്റക്കണ്ണാവുന്നു
നാട്ടുരുചിക്കൂട്ടുകളുടെ
അവധിക്കാലത്തിലേക്ക്
പൊന്നലുക്കിട്ടെത്തിയൊരു തമ്പുരാൻ
(എരിവുപുളിമസാല)യകമ്പടികളോടെ
ചൊകചൊകേ ചുവന്ന
പട്ടുടുത്ത്
കിരീടധാരണവടിവിൽ
പരിലസിച്ചൊരു
കർക്കിടകപ്രജാപതി
ചെങ്കോൽ ചുഴറ്റുമ്പോൾ
രസമുകുളരാജനർത്തകികൾ
സ്വയം മറന്നാടുന്നു
നിലയ്ക്കാത്ത ചിലമ്പൊലികളിൽ
ഒരു പുഴയൊഴുകുന്നു
തീരങ്ങളിൽ നിറയേ അളകൾ
അളകളിൽ പൂമൊട്ടുകൾ നിറയുന്നു
പിന്നെ നിറയേ മുള്ളുകളുള്ള
ചുവന്ന പൂക്കളായ് വിരിയുമ്പോൾ
തീരമൊരു ചെമ്പരവതാനി
പൂക്കൾ പുഴയിൽ നിറഞ്ഞൊഴുകി
പുഴ ഒരു പൂവായൊഴുകി
പുഴയൊഴുകി..
അവസാനപൂവും
ഒഴുകിയകലും വരെ...
അളകൾ നികന്ന്
കര വരണ്ടുണങ്ങും വരെ
ഇനിയൊരു പൂവും വിടരാത്ത വിധം
മുള്ളുകൾ കരിഞ്ഞുതിരും വരെ
വള്ളിപ്പടർപ്പുകൾ മൂടും വരെ
''യു ഹാവ് അറൈവ്ഡ് അറ്റ് യുവർ ഡെസ്റ്റിനേഷൻ..''
ഗൂഗിൾ മാപ്പ് ആപ്പിലെ
ഉറച്ച സ്ത്രീശബ്ദം
ഇതോ ഡെസ്റ്റിനേഷൻ?!!
കൂരിരുട്ട്
വനമധ്യത്തിലെ
ഇരുണ്ട പാത
ഇരുപുറം
ശിഖരക്കൈകൾ മേലേക്കുയർത്തി,
നീണ്ടുവളർന്ന നഖങ്ങൾ
താഴേക്കു തൂക്കി,
തുറിച്ചു നോക്കുന്ന
വൃക്ഷരാക്ഷസർ
ഇലച്ചില്ലമേലാപ്പിൽ നിന്ന്
അരിച്ചിറങ്ങുന്ന
ഇത്തിരി നിലാവ്,
കൂരിരുൾ ക്യാൻവാസിലെഴുതുന്ന
ഭയാനകചിത്രങ്ങൾ..
ഉയരങ്ങളിൽ.. അകലങ്ങളിൽ... ചാരെ..
രാവനചാരികളുടെ
ശബ്ദസാന്നിദ്ധ്യങ്ങൾ..
ഇതോ ഊട്ടിയിലെ
'പാരഡൈസ്' റിസോർട്ട്!!
ഡെസ്റ്റിനേഷൻ റീസെറ്റിൽ
മെസേജ്
നോ നെറ്റ് വർക്ക് കവറേജ്!!
ഇനിയെങ്ങോട്ട്?
കാനനവഴിയിൽ ഒറ്റപ്പെട്ട
ഇരുചക്രവാഹനത്തിൻ്റെ
ശബ്ദത്തേക്കാളുച്ചത്തിൽ
രണ്ടു ഹൃദയങ്ങളുടെ
ചടുലതാളങ്ങൾ
ശ്വാസഗതികളുടെ
ദ്രുതവേഗങ്ങൾ
പിൻസീറ്റിൽ നിന്നുയരുന്ന
അടക്കിപ്പിടിച്ച
കരച്ചിൽപായാരങ്ങൾ
വഴിയറിയാതുള്ള
പതറിയോട്ടത്തിനിടെ
സഡൻ ബ്രെയ്ക്ക്.....
വാഹനത്തിൻ്റെ
ഒറ്റക്കൺ വെളിച്ചത്തിൽ
തലതാഴ്ത്തി ഉറ്റുനോക്കി നിൽക്കുന്നു
കൂറ്റനൊരു ബൈസൻ
വാഹനത്തിനൊപ്പം
പെട്ടെന്നു നിലച്ചു പോയ
രണ്ടു ശ്വാസഗതികൾ
പുറകിൽ നിന്നുള്ള
പൂണ്ടടക്കാലിംഗനത്തിലും
വിറയലിലും
പൊട്ടിത്തകർന്ന
തരിവളകൾ
ബൈസൻ മെല്ലെ തലയിളക്കി
കണ്ണിറുക്കി
ഗൂഡമൊന്നു ചിരിച്ചു
ബൈസൻ വഴി മാറിയോ
അതോ,
ബൈക്ക് വഴി മാറിയോ
ഒരു നിമിഷം..
അല്ല... അര നിമിഷം
ഉറച്ച കൊമ്പുകൾ കൊണ്ട്
ഗൂഗിൾമാപ്പ് തൂക്കിയെറിഞ്ഞ്
രാജകുമാരിയെ പുറകിലേറ്റി
ബൈസൻ കുതിച്ചു പാഞ്ഞു
പിന്നെ,
കുമാരിയുടെ
അംഗവസ്ത്രച്ചിറകുകൾ
ഇരുപുറവുമാഞ്ഞു വീശി
നിലം വിട്ടുയർന്നു...
ദ്രുതതാളമയഞ്ഞ ഹൃദയമിടിപ്പിലും
അയയാതെ
നെഞ്ചിൽ മുറുകുന്ന
ദൃഡാലിംഗനം പകർന്ന
മൃഗതൃഷ്ണയോടെ..
വെളിച്ചത്തിൻ്റെ
മുഖപടമില്ലാതെ,
വിജനവന്യച്ചിറകുകളാൽ
അവൾക്കവനെ
ഗാഡം പുണരാനാവുന്ന,
ഗൂഗിൾക്കണ്ണുകൾ വരക്കാത്ത
വഴികൾ തേടി.....
കുതിരവണ്ടി ഓടിക്കൊണ്ടിരുന്നു
ജൊനതൻ ഹാക്കർ
തൂവാലക്കഷ്ണങ്ങൾ
ചീന്തി പുറത്തേക്കെറിഞ്ഞു കൊണ്ടിരുന്നു
മിസ്റ്റർ ഹാക്കർ,
നിങ്ങൾ രക്തരക്ഷസിനാൽ
വരവേൽക്കപ്പെടും.
ആതിഥിയായി ജീവിക്കപ്പെടും.
അവസാനം നിങ്ങൾ
ആ കോട്ടയിൽ നിന്ന്
രക്ഷപ്പെടും.
ഇതിവൃത്തം
പുനരാവിഷ്കരിക്കപ്പെടും.
എന്നാൽ
തിരിച്ചിറങ്ങേണ്ട വഴികളെ
നിങ്ങൾ ഓർമ്മ വയ്ക്കുകയില്ല.
നോക്കൂ..
ഈ സവാരിയിലെ
നിങ്ങളുടെ സാരഥിയെ
നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?
അവളുടെ വിരലുകളിലെ
കടുംകളർ നെയിൽ പോളിഷിലും
പാറിപ്പറക്കുന്ന മുടിയിലെ
സുഗന്ധലേപത്തിലും
അരുമ അധരങ്ങളിലെ
ചുവന്ന ലിപ്സ്റ്റിക്കിലും
മാന്ത്രികച്ചേരുവകൾ
അരച്ചു ചേർത്തിരിക്കുന്നത്
നിങ്ങൾ ഉറപ്പായും കണ്ടിരിക്കില്ല
അവയുടെമന്ത്രശക്തിയാൽ
നിങ്ങളവളെ
തിരിച്ചറിയുകയോ
അവളിൽ നിന്ന് തിരിച്ചു നടക്കേണ്ട വഴികളെ
ഓർമ്മ വയ്ക്കുകയോയില്ല
എന്തിനധികം!
ഇപ്പോൾ ഈ യാത്രയിൽ
വഴിയാവർത്തനങ്ങൾ വ്യവഛേദിച്ചറിയാൻ
നിങ്ങൾ ചീന്തിയെറിയുന്ന
ഈ ഓർമ്മത്തൂവാലക്കഷ്ണങ്ങളെ പോലും
നിങ്ങൾ ഇനി കാണുകയില്ല
കാരണം
അവളുടെ മാന്ത്രികവടി
ആ തൂവാലകൾ തുന്നിയ നൂലുകളെ
വിസ്മൃതിയുടെ മഞ്ഞലകളായ്
പരിവർത്തനം ചെയ്തിരിക്കുന്നുവല്ലോ
തിരിച്ചിറങ്ങാൻ വഴിയറിയാത്ത വണ്ണം
അവൾ നിങ്ങളെ
സ്വതന്ത്രനായൊരു
ജീവപര്യന്തത്തടവുപുള്ളിയാക്കിയിരിക്കുന്നുവല്ലോ