Monday, 28 August 2023

ഇരുൾ വിഴുങ്ങുന്ന കണ്ണാടിഛിന്നുകൾ..

 ആയിരങ്ങളായ് ചിതറിപ്പോയൊരു 

കണ്ണാടിയെ

കൂട്ടിയൊട്ടിച്ചു പ്രദർശിപ്പിക്കുന്നു

അതിൽ നോക്കുമ്പോൾ

മുറിഞ്ഞു ചിതറാത്തവരെ

സ്വത്വപ്രതിബിംബനധർമിയാം പ്രകാശം,

തൊടാതൊഴിഞ്ഞു പോകുന്നു. 

പ്രതിദിനം

ഇരുൾക്കയങ്ങളിൽ വീണ്

കണ്ണാടി വീണ്ടും 

പലകോടികളായ്

ചിതറിത്തെറിക്കുന്നു



Tuesday, 22 August 2023

അമ്മ വിരുന്നിനു പോയാൽ വീട്....

അമ്മ വിരുന്നിനു പോകുമ്പോൾ

ഉടുപുടവത്തുമ്പിൻ

പിടിവിടാതെ  കരയുന്നൊരു

പൈതലായ്ത്തീരും വീട്


നെഞ്ചുപിടഞ്ഞമ്മ

കുഞ്ഞുകൈ പതുക്കെ വിടുവിക്കും.

പിന്നെ 

ചേലാഞ്ചലത്തിൽ പതിഞ്ഞ

കുഞ്ഞുവിരൽപ്പാട്

ഭദ്രമായി പൊതിഞ്ഞ് ഇടുപ്പിൽ തിരുകി

പലവട്ടം തിരിഞ്ഞു നോക്കി,

നടന്നകലും.


അമ്മ വിരുന്നിനു  പോയിക്കഴിഞ്ഞാൽ 

പിന്നെ വീട്

താരാട്ടു മുറിഞ്ഞു കരയുന്നൊരു

വാശിക്കുഞ്ഞാകും.

ആശ്വസിപ്പിക്കാനാകാതെ

വീട്ടുസാമാനങ്ങൾ

മോഹാലസ്യപ്പെട്ടു വീഴും.

കുപ്പിപ്പാത്രങ്ങളുടെ

ഉള്ളുടഞ്ഞുചിതറും.

തറ, ചെളിമുദ്രകളാൽ 

കണ്ണുപൊത്തും.

വിരിപ്പുകൾ നിലത്തിലൂടെ

ഇഴഞ്ഞുമാറും.


അമ്മ വിരുന്നിനു പോയ രാത്രിയിൽ

ഏറെ വൈകിയും 

വിളക്കുകൾ 

കണ്ണുകൾ തുറന്നു വയ്ക്കും.

മിക്കിമൗസും വിന്നി ദ പൂവും

കളിക്കൂട്ടുകാരായെത്തും.

അണയാൻ മറന്ന വെളിച്ചത്തിൽ

പിന്നീടെപ്പൊഴോ വീട്

തളർന്നുറങ്ങും.


വിരുന്നു പോയ അമ്മ,

അരികിലുറങ്ങുന്ന 

കുഞ്ഞിനെയെന്നപോലെ

പാതിയുറക്കത്തിൽ വീടിനെ

തുടരെത്തുടരെ കെട്ടിപ്പുണരും.

മാറുനിറഞ്ഞ പാൽ

ഇളംചുണ്ടിൻ്റെ സ്പർശനം തേടി

വിങ്ങി, കിടപ്പിടം നനയ്ക്കും.


വീണ്ടെടുത്ത കുഞ്ഞിൻ്റെ 

അരികിലേക്കെന്ന പോലെയാവും

വിരുന്നുപോയ അമ്മ

തിരികേയണയുന്നത്.

ഏറെപ്പുലർന്നിട്ടും

ഉണരാത്ത വീടിനെ

അമ്മ വന്നു വിളിച്ചുണർത്തും.


കണ്ണുതിരുമ്മിയുണരുന്ന വീടിൻ്റെ

ചുണ്ടിൽ പരിഭവത്തിൻ്റെ

ധൂളി വിതുമ്പിയടരും.

പൂമുഖത്തപ്പോൾ പിണക്കത്തിൻ

ചെമ്പരത്തികൾ വാടും.


അമ്മയയാണെങ്കിലോ,

അഴുക്കുടുപ്പും

ചോക്ലേറ്റുണങ്ങിയ മുഖവും

പഴകിയ ആഹാരമണവും

അഴിഞ്ഞു ചിതറിയ മുടിയുമുള്ള

കുഞ്ഞിനെ നോക്കി

മാരിക്കാറണിയും

''ഞാനില്ലെങ്കിൽ

എൻ്റെ കുഞ്ഞിനാരുമില്ലേ''

എന്നൊരു നിലവിളി 

ഒളിമിന്നലിടും

''ഇനിയെത്ര പാടുപെട്ടാലാ

എൻ്റെ കുഞ്ഞിനെ 

പഴയപോലെയാക്കുക'' യെന്ന്

വാക്കിടിവെട്ടും

''എനിക്കൊന്നിനുമാവില്ല''

എന്നൊരു തോൽവി

വർഷമാരിയായ് പെയ്യും


വീടപ്പോൾ

ആകെ നനഞ്ഞൊരു കുട്ടിയായ്

തലകുമ്പിട്ടു 

നഖംകടിച്ചു  നിൽക്കും.


അകമലിഞ്ഞമ്മ

കുഞ്ഞിനെ വാരിയെടുത്ത്

കുളിപ്പിച്ചു തോർത്തി

മൂർദ്ധാവിൽ 

ചുംബനരാസ്നാദിചൂർണ്ണമണിയിക്കും.

പുത്തനുടുപ്പിടീച്ച്

കണ്ണെഴുതിച്ച്

പൊട്ടു തൊടീച്ച്

സുന്ദരിയാക്കും.


'ഇനിയെൻ്റെ കുഞ്ഞിനെയാരും

തൊട്ടശുദ്ധമാക്കരുത്'

എന്നൊരു കൽപ്പന

കല്ലുപിളർക്കും


കുഞ്ഞപ്പോൾ

സ്വസ്ഥതയുടെ

അമ്മത്തൊട്ടിലിൽ

താളത്തിൽ

ആന്ദോളനമാടിയുറങ്ങും.


Thursday, 17 August 2023

അപഭ്രംശപാതകള്‍

അശരീരിയായാണ് ഞാൻ

നിനക്കരികിലെത്തിയത്.

എന്നിട്ടും എൻ്റെ ചിറകുകളുടെ

ഉജ്ജ്വലധവളിമ നീ തിരിച്ചറിഞ്ഞു.


വിരിച്ചു പിടിച്ച 

അഗ്നിച്ചിറകുകളുടെ

കുളിർത്ത പ്രകാശത്താൽ

നീയെനിക്ക് സ്വാഗതമോതി.


നക്ഷത്രങ്ങൾ തെളിഞ്ഞു നിന്ന

ആകാശവീഥികളെല്ലാം പിന്നെ

നമുക്ക് മാത്രമുള്ളതായിരുന്നു.


പതുപതുത്ത വെൺമേഘപ്പൂക്കൾക്കിടയിലൂടെ

ഹിമബിന്ദുക്കൾ പോൽ തണുത്ത്

തൂവലിനേക്കാൾ കനം കുറഞ്ഞ്

നാം പറന്നു നടന്നു.


അപ്രതീക്ഷിതമായാണ്

സ്വർഗ്ഗകലോകങ്ങളാൽ തിരസ്കൃതരായ

ഛിന്നഗ്രഹങ്ങൾ

നമ്മുടെ പാതയെ അപഹരിച്ചതും

തീമഴയായ് പെയ്തതും.


വെട്ടിത്തിളങ്ങുന്ന 

മഴവാൾമുനകളാല്‍

കണ്ണഞ്ചിയപ്പോഴേക്കും

അവ നമ്മുടെ 

ചിറകരിഞ്ഞു വീഴ്ത്തിയിരുന്നു.

നാം താഴേക്ക് നിപതിച്ചിരുന്നു.


മണ്ണുതൊട്ട  നിമിഷം

കൈവന്ന  അഴകളവുകളെ

നാം പരസ്പരം തിരിച്ചറിഞ്ഞു.


ഇനിയൊരു ചിറകിനും 

ഉയർത്താനാവാത്ത വണ്ണം

നമുക്കപ്പോൾ

ശരീരഭാരമേറിയിരുന്നു.


നമുക്കു വിശന്നു.... ദാഹിച്ചു..... നാണമുണ്ടായി


പൈതാഹനിവൃത്തിക്കായ്

നാം പിന്നെ 

നീരുറവകളും കായ്കനികളും തേടി,

ചളി നിറഞ്ഞ ചതുപ്പുകളിലൂടെ

കൈകോർത്തു നടന്നു പോയി.


Tuesday, 1 August 2023

നീയെന്ന ഉണ്മ

 

അലങ്കാരാദികളോടു കൂടിയ നീ

നിന്നിലെ നിന്നെ

ചങ്ങാതിക്കണ്ണുകളിൽ

തിരയരുത്.


പകരം

വിജനയിരുൾവനസ്ഥലികളിൽ

മറന്നു വച്ച

മനക്കണ്ണാടി വീണ്ടെടുത്ത്

നിനക്കു നേരേ തിരിച്ചു പിടിക്കുക.


നിന്നെ അണിയിച്ചൊരുക്കാറുള്ള, 

നിനക്കേറേ പഥ്യമുള്ള ഒരുവളപ്പോൾ

അവിടെ നിന്ന്

പിണങ്ങിയിറങ്ങിപ്പോകും


നിന്നെ പ്രൗഢമനോഹരിയാക്കുന്ന

എല്ലാ അലങ്കാരങ്ങളും

അവൾ അഴിച്ചെടുത്തിട്ടുണ്ടാകും

നിനക്കു ചുറ്റും

അവൾ തെളിച്ചു വച്ച ദീപപ്രഭ

കെടുത്തിയിട്ടുണ്ടാകും


തിരിച്ചു വിളിക്കാൻ നീയും

ഒരു പിൻവിളിക്കായ് അവളും

വെമ്പുന്നുണ്ടാകും


തിരിച്ചു വിളിക്കരുത്

''വിളിച്ചാൽ നീയവൾക്കടിമ'' എന്ന പന്തയത്തിൽ

നീ തോൽക്കരുത്

നിന്നെ ഒളിപ്പിച്ചു വച്ച

അവളിൽ നിന്നുള്ള

വിമോചനത്തിൻ്റെ

പഴുതടയ്ക്കരുത്


ഇനി പ്രകൃതിയൊരുക്കുന്ന

ഇത്തിരി വെട്ടത്തിൽ

നീ നിന്നെ കാണൂ

ഔന്നത്യങ്ങളെ വന്നു തൊടുന്ന

മേഘത്തണുപ്പിൽ ആഹ്ളാദിക്കൂ

നിമ്നങ്ങളിലെ നിശ്ചലതയിൽ

അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ

അംഗീകരിക്കൂ


അംഗഭൂഷകളിൽ

തട്ടിച്ചിതറിപ്പോകാത്ത

തനി വെളിച്ചം

നിന്നിലേക്കാവാഹിക്കപ്പെട്ട്

നീയപ്പോൾ

കലർപ്പില്ലാതെ  തിളങ്ങുന്ന

മറ്റൊരു  കണ്ണാടിയാകുന്നതു കാണാം

നിന്നിൽ മുഖം നോക്കുന്ന

പ്രകൃതീദേവിയുടെ കണ്ണുകളിൽ  

പ്രതിഫലിക്കുന്ന

നീയെന്ന ഉണ്മയെ കാണാം


മുഖച്ചിത്രവർണ്ണങ്ങളാൽ

അലംകൃതയാകുമ്പോൾ

നീ നോക്കുന്ന കണ്ണാടികൾ

മായാദർപ്പണങ്ങളായ്ത്തീരുന്നു


അലങ്കാരങ്ങളഴിഞ്ഞു വീഴുമ്പോഴോ.

വെളിപ്പെടുന്ന 

നിന്നിലെ പൂർണ്ണനഗ്നതയിൽ

നീ പരിഭ്രാന്തയാവുന്നു


എന്നാൽ തെളിഞ്ഞ കണ്ണാടിയിൽ

മുഖം നോക്കുന്ന പ്രകൃതീദേവി

പറക്കാൻ നിനക്ക്

ചിറകുകൾ തുന്നിത്തരുന്നത്

നീ അറിയുന്നുണ്ടോ?








Monday, 24 July 2023

ചിറകടികൾ പറന്നകലുമ്പോൾ

പറന്നകലുന്ന ഓരോ ചിറകടിയിലും

ശ്രദ്ധാപൂർവ്വമുള്ള

ഒരു കൂടൊരുക്കത്തിന്റെ

നൈരന്തര്യമുണ്ട്.

പ്രണയത്തൂവലുകൾ

കോതിക്കോതി മിനുക്കിയ

സ്വപ്നങ്ങളുണ്ട്‌.

അടയിരിക്കും കാവലിന്റെ

നിതാന്തകാത്തിരിപ്പുണ്ട്‌.

തോടു മുട്ടിപ്പിളർത്തി

കൊക്കു നീട്ടുന്ന

ഹ്ളാദപുളകങ്ങളുണ്ട്‌.

പേമാരിയിലും തീവെയിലിലും

കുടയാകുന്ന

ത്യാഗമുണ്ട്‌.

ചുണ്ടുകളിലേക്ക്‌ ചുണ്ടുകൾ പകരുന്ന

അതിജീവനത്തിന്റെ

ശ്രാന്തരഹിത അമൃതേത്തുകളുണ്ട്


പറന്നകലുന്ന ഓരോ ചിറകടിയിലും

നെഞ്ചിലേക്കു ചേർത്തടുക്കുന്ന

ഓർമ്മത്തോടിൻ

ബാക്കികളുണ്ട്‌.

ചിറകേറിയകന്നു പോയ

കാറ്റുണ്ട്‌, കുളിരുണ്ട്‌.

പൊടുന്നനെ പൊട്ടിവീണൊരു

വേനലിനെ

പെറുക്കിയെടുത്ത തൂവൽത്തുണ്ടുകളാൽ

വീശിത്തണുപ്പിക്കും

ഒരു മുഴുവൻ കാടിൻ്റെ

സ്പന്ദനം നിലച്ച

ഹൃദയമുണ്ട്

Friday, 21 July 2023

തുടർവിലാപകാണ്ഢം

 കൃഷ്ണ വീണ്ടും വീണ്ടും

തേങ്ങീവിളിക്കുന്നു, 

കൃഷ്ണാ വരികയെൻ

നഗ്നതയിലാടയായ്


രമ്യതയ്ക്കായഞ്ചായ്

മേനി പങ്കിട്ടതും

ഊഴത്തിൽ ഭോഗ-

വസ്തുവായിത്തീർന്നതും

ചൂതിൽ പണയ-

യുരുപ്പടിയായതും

കുരുസദസ്സിൽ നഗ്ഗ്ന-

യായന്നു നിന്നതും

ഈ ഞാൻ, പെണ്ണെന്നു 

പേർ, ഇരുചേരിയിലു-

മൊരുപോൽ ശരീരികൾ

മനസ്സു മരിച്ചവർ

ഇന്നിതാ നിൽക്കുന്നു

മറ്റൊരു വേദിയിൽ

തുടരുന്ന വസ്ത്രാ-

ക്ഷേപകഥകളിൽ



യുദ്ധസമാധാനങ്ങൾ-

ക്കൊരുപോലെ  ക്രയവസ്തു,

എൻ  ഗർഭപാത്രമോ, 

ജാതിയജീർണ്ണത്തിൻ 

ശർദ്ദിൽ നിക്ഷേപിക്കു

വാനെതിർചേരിക്കാർ 

തുപ്പിനിറയ്ക്കും 

ചവറ്റിൻ കൊട്ട


അവതാരപുരുഷന്മാ-

രനവധിയീ വഴി

നടശില പാകിക്ക-

ടന്നു പോയെങ്കിലും

ഇരുപുറമാർത്തു-

വളരുന്ന ജാതി-

ത്തിമിരവനങ്ങളി-

ലൊളിപാർത്തിരിക്കുന്നു

അനവധിയുഗ്ര-

വിഷയുരഗങ്ങ,ളവ

യാഹരിക്കുന്നതീ ദേശം

തുടരുന്നു പോർവിളി

വാളായ് പരിചയായ്

ഈ ഞാൻ -സ്ത്രീ - നിൽപ്പു

രണഭൂവി,ലാക്ഷേപ

നമ്രയായ് നഗ്നയായ്


ഇതു വസ്ത്രാക്ഷേപമ-

ല്ലിനിയൊരു യുദ്ധകാ-

ണ്ഢത്തിൻ്റെയാമുഖ-

ശംഖനാദം.

ഇതു മണിപ്പൂരല്ല,

ഒടുങ്ങിടാ കുരുപാണ്ഡ-

വരണഭേരി തൻ

തുടർനിനദം


അപമാനിത,യെൻ്റെ

ഗർഭപാത്രത്തിൽ നി-

ന്നുയിർകൊണ്ടൊരഗ്നിയാ-

ലീഭൂവിടം

എരിഞ്ഞൊടുങ്ങും മുൻപേ-

യണയുക കത്തുമെൻ

നഗ്നതയെ തറ്റുടുപ്പിക്കുക. 

മതവൈരകാളിന്ദ

ഗർവ്വദർപ്പങ്ങളിൽ

മർദ്ദനൃത്തം പുന-

രാടീടുക

മലിനജലപാനത്താ-

ലിനിയുമെൻ പൈതങ്ങ-

ളൊടുങ്ങൊല്ലാ, ഞാനവർ-

ക്കമ്മയല്ലോ








പൊതിച്ചോർ

വിരൽത്തുമ്പിലെ

ഒരു ക്ലിക്കകലത്തിൽ 

വാട്ടിയ  ഇലയ്ക്കകത്ത്

നാടിനെ പൊതിഞ്ഞെടുത്ത്

ഏഴുകടലകലങ്ങളെ

വാഴനാരിൽ കുറുക്കി കെട്ടി

രസനോദ്ദീപകങ്ങളുടെ

നാസിക വിടർത്തി

ഒരു  പൊതിച്ചോർ.


പൊതി തുറന്നപ്പോൾ

മീൻകുട്ടയേറ്റും

സൈക്കിൾബെൽചിരിയുമായ്

മുന്നിൽ തന്നെ നിൽക്കുന്നു

മാമുണ്ണിച്ചേട്ടൻ.

കാൽക്കൽ കുറുകുന്ന

കുറിഞ്ഞിക്ക്

പറ്റുപടി - മത്തിയൊന്ന്

വറചട്ടിയിൽ 

പൊരിമീൻ മൊരിയുമ്പോൾ

വയർ മുറുക്കിക്കെട്ടി

ചെമ്മൺ നിരത്തിലൂടെ 

ഇരുചക്രങ്ങളിൽ

'പൂഹോയ്' വിളിച്ചു പാഞ്ഞു പോകുന്നു

ആറു വയറുകളുടെ പൊരിച്ചിൽ.


കാന്താരിയും കുഞ്ഞുള്ളിയും

ഉപ്പുമാങ്ങയും ചോറുമായ് 

അമ്മിക്കല്ലിൻ മേൽ നടത്തിയ

സന്ധിസമ്മേളനത്തിൽ

ഉപ്പുവയ്ക്കുന്ന  മുത്തശ്ശിക്കൈകൾ 

ഉണ്ണിനാവിൽ തേക്കുന്നു - തേനും വയമ്പും.


തൈർക്കലം കമിഴ്ത്തി 

പുളിശ്ശേരിയിൽ

അമ്മ കടുകു വറുത്തിടുമ്പോൾ

ദൂരെ അച്ഛന്റെ മോപ്പഡിന്റെ സ്വരത്തിലേക്ക്‌

നീട്ടിവിളിച്ചക്ഷമയാകുന്നു,

തൊഴുത്തിൽ പാറുപ്പശു


വൈകുന്നേരയാത്ര പോകുന്ന

നേരമ്പോക്കുകൾ,

കൊക്കിൻ തലയിൽ വെണ്ണ വച്ച്

പിന്നെയാ വെണ്ണയുരുകി കണ്ണിൽ വീഴുമ്പോൾ

കാഴ്ച മറയുന്ന കൊക്കിനെ

പിടിക്കാൻ

ഏട്ടൻ പതിയിരുന്ന പാടവും കടന്ന്,

വിശറിപ്രാവുകൾ പറന്നു പാറുന്ന

സുരേന്ദ്രൻ്റെ

ചാണകം മെഴുകിയ മുറ്റവും കടന്ന്,

റെയിൽ പാളത്തിനപ്പൂറം

നീല ആമ്പലുകൾ വിരിയുന്ന

തോടുകളും കടന്ന്,

വള്ളിയുടെ കുടിലിലെത്തി നിൽക്കുന്നു

അരിഞ്ഞെടുത്ത ചീരക്കെട്ടുകൾക്ക് മേൽ

പണം കൈമാറുമ്പോൾ

ഒരു കള്ളനോട്ടം കുടിൽ കയറുന്നു.


പാതിവാതിൽ മറച്ച്

കരിവളകളുടേയും 

നിറം മങ്ങിയ അരപ്പാവാടയുടേയും

തിരനോട്ടം,

നിശയിൽ കിനാപ്പടിവാതിൽ

തള്ളിത്തുറന്നകം പൂകി

ചീരവിത്തുകൾ പാകി 

വെള്ളമൊഴിക്കുന്നു


പിറ്റേന്ന് 

വിശപ്പ് ഉച്ചബെല്ലടിക്കുമ്പോൾ

പള്ളിക്കൂടം

ഒരുപാടു രുചിഗന്ധങ്ങളൂടെ

സദ്യയുണ്ണാനിരിക്കുന്നു 


ചോറ്റുപാത്രം തുറക്കുമ്പോൾ

ചെഞ്ചീരച്ചോപ്പിൽ

തുടുത്ത ചോറിൽ

വള്ളിയുടെ ചിരി

ചാരെ

വിശപ്പില്ലെന്ന കള്ളത്താൽ

വിളറിയ മുഖം മറച്ച്

സതീർത്ഥ്യനും


പാത്രത്തിൻ്റെയടപ്പിൽ

പകുത്തു നൽകിയ 

സ്നേഹവും കരുതലും

കണ്ണിരുപ്പ് ചേർത്തവൻ കഴിക്കുമ്പോൾ

പാതി നിറഞ്ഞ വയറിലും

മനസ്സിനെന്തേയിത്ര നിറവ് 

എന്നത്ഭുതപ്പെടവേ

ബെല്ലടിക്കുന്നു


ഡോറിൽ ഗാർബേജ്‌ കളക്റ്റ് ചെയ്യുന്നയാൾ


ഇലയിലെ ബാക്കികൾ

വടിച്ചു നക്കി

ഇല വെയ്സ്റ്റ് ബാഗിലിട്ട് കെട്ടി

തിടുക്കത്തിൽ ബാഗ് പുറത്തേക്കു വക്കുമ്പോൾ

ഓർമ്മ മുറിച്ചൊരു എക്കിൾ

നെഞ്ചിൽ തട്ടി

ഒരു ഗ്ലാസ് വെള്ളം നീട്ടുന്നു























Friday, 14 July 2023

മുറുക്കിത്തുപ്പിച്ചെടി

മുത്തശ്ശിയൊരു 
ചെപ്പടിവിദ്യക്കാരിയായിരുന്നു.

തളിർ വെറ്റിലപ്പച്ചയും 
ചുണ്ണാമ്പിൻ വെളുപ്പും
പാക്കിന്നിളം തവിട്ടും കൂടി
കടും ചുവപ്പുനിറമാക്കുന്ന
മന്ത്രവിദ്യയൊളിപ്പിച്ച
മുത്തശ്ശിവായിലെ അത്ഭുതമായിരുന്നു
ഉണ്ണിക്കണ്ണിലെ ഒരു കൗതുകം.

നീട്ടിത്തുപ്പിയെറിഞ്ഞ 
താമ്പൂലവിത്തുകൾ
പിറ്റേന്ന്
പച്ച, ചുവപ്പ്, ബ്രൗൺ നിറങ്ങൾ ഇടകലർന്ന 
ഇലകളായ് കിളിർക്കുന്ന
''മുറുക്കിത്തുപ്പിച്ചെടി''യായിരുന്നു
അതിനേക്കാൾ അതിശയം.

അത്ഭുതം കുഞ്ഞിക്കൺ മിഴിക്കുമ്പോൾ
ചെഞ്ചോരി വായ് തുറന്ന്
പല്ലില്ലാമോണ കാട്ടി
ചിരിക്കുന്നു മുത്തശ്ശി.

മുത്തശ്ശിക്കൊപ്പം
ചെഞ്ചോരിച്ചിരിയിലുദിക്കുന്നു, 
പ്രഭാതങ്ങൾ

ഉണരുമ്പോൾ മുതൽ
മുത്തശ്ശിയോരം പറ്റുന്ന
അതിശയക്കുടുക്കയുടെ 
കുഞ്ഞിക്കണ്ണുകൾ നിറക്കാൻ
വെറ്റിലത്താമ്പാളം
തുറന്നു വച്ചിട്ടുണ്ടാവും മുത്തശ്ശി.

വീണ്ടും വീണ്ടും
പച്ചയും വെളുപ്പും ഇളം തവിട്ടും
പിന്നെ ചുവപ്പും നിറങ്ങളിൽ
മുത്തശ്ശിവായിലും മുറ്റത്തിന്നതിരിലും
വിരിയുന്നുണ്ടാകും ഇന്ദ്രജാലങ്ങൾ.

''മുറ്റം തുപ്പി നിറയ്ക്കല്ലേ അമ്മേ''യെന്ന്
അമ്മ പരിഭവിക്കുമ്പോൾ
''ഈ കുഞ്ഞിപ്പെണ്ണിതെവിടെയൊളിപ്പിച്ചെൻ്റെ കോളാമ്പി''യെന്ന്
മുത്തശ്ശി പരതുമ്പോൾ
കവിൾനിറഞ്ഞ താമ്പൂലം
മുറ്റത്ത് പാകിമുളപ്പിക്കേണ്ട
മുറുക്കിത്തുപ്പിച്ചെടിയിൽ
വേർതിരിഞ്ഞു വരുന്ന
നിറങ്ങളെക്കുറിച്ചു മാത്രമാവും
കുഞ്ഞുമനസ്സിൻ ചിന്തകൾ.

തുപ്പൽകോളാമ്പികൾ എന്നും ഒളിച്ചിരുന്നു
താമ്പൂലവിത്തുപാകി മുളച്ച്
മുറുക്കിത്തുപ്പിച്ചെടി തളിർത്ത്
മുറ്റം നിറഞ്ഞു,ണ്ണിമനം നിറഞ്ഞു.

പിന്നെയൊരുനാൾ
ജാലങ്ങളെല്ലാം ഭദ്രമായെടുത്തു വച്ച്
മുത്തശ്ശി താമ്പാളമടച്ചു.
പുതുവിത്തു വീണു മുളയ്ക്കാതെ
മുറുക്കിത്തുപ്പിച്ചെടികൾ
ഇല്ലാതായി.
ഓർമ്മകൾ പോലും കരിഞ്ഞ്
മുറ്റം ഊഷരമായ്.

വർഷങ്ങൾക്കിപ്പുറം
പുതുവീടിൻ്റെ 
കോൺക്രീറ്റ് പാകിയ മുറ്റത്തിനു വേണ്ടി
അലങ്കാരച്ചെടികൾക്കായ്
ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ
ഓഫർ.

ക്ലിക്ക് ചെയ്തപ്പോൾ
പച്ച, ചുവപ്പ്, തവിട്ടു നിറങ്ങളിൽ
നിറയേ തളിരിട്ട്
സ്ക്രീൻ നിറയുന്നു
മുത്തശ്ശിച്ചിരി!!


ഇന്ന് 
നിറയേ മുറിച്ചു  നട്ട ചട്ടികളിൽ
മുറ്റം മുഴുക്കേ
നാളെ ഇതൾ നീർത്തേണ്ട
മുത്തശ്ശിച്ചിരികൾക്കായ്
ഓർമ്മത്താമ്പൂലം ചവച്ചു തുപ്പുന്നു
ഞാനെന്ന മജീഷ്യൻ