Sunday 2 April 2023

ഉത്ഥാനവ്യാമോഹങ്ങൾ

സ്വന്തം ആവാസവ്യവസ്ഥയ്ക്കകത്തും

വളച്ചുകെട്ടപ്പെട്ട

വലവൃത്തത്തിനുള്ളിൽ

ബന്ധിതനായവൻ്റെ

മത്സ്യവിചാരങ്ങൾ.

ഇടത്തോട്ടും വലത്തോട്ടും

മുൻപോട്ടും പുറകോട്ടും നീന്തി,

പുറത്തുകടക്കാനാവാതെ

ചിറകു തളർന്നുപോയവൻ്റെ

വ്യർഥപരാക്രമങ്ങൾ.

ആണിയടിപ്പുകളിൽ നൊന്തുപിടയുന്നവൻ്റെ

ഉത്ഥാനവ്യാമോഹങ്ങൾ.

 

അവൻ, വൻകരകളിൽ നിന്നും

അടർന്നൊഴുകിപ്പോയ

തുരുത്തിൻ്റെയേകാന്തത.

ആൾക്കൂട്ടത്തിനു നടുവിലും

ഒറ്റപ്പെട്ട അവസ്മൃതിയോട്

ഐക്യപ്പെടുന്ന കൂട്ടുകാരൻ.

 

വിഷാദചിന്തകളൊരു നാൾ

ഒരു വ്യോമയാത്ര

കിനാവു കാണുന്നു.

വൈകിയെത്തിയ

ഒടുവിലത്തെ പിടിവള്ളിയിൽ

ഊയലാടുന്നു.

പെട്ടെന്നവനുമുകളിലൊരു

ആകാശക്കുട നിവരുന്നു.

കാറ്റിലൊരപ്പൂപ്പൻതാടി

ഉയരങ്ങൾ തേടുന്നു.

ആ നിമിഷം...

'എൻ്റെ ജലമേ... എൻ്റ ജലമേ...

നിറഞ്ഞുപരക്കുന്നൊരെൻ

ആകാശക്കാഴ്ചയേ...' എന്ന്

കണ്ണുകൾ

അടയാൻ മടിക്കുന്നു.

അവനിലടങ്ങിയ സുനാമിത്തിരമാലകൾ

കുറുകിയുറഞ്ഞ

രണ്ടുതുള്ളി ക്ഷാരജലം,

അവസാനമായി കൺകളെ നനച്ച്

കടലുപ്പിൽ ലയിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxx

 

Saturday 1 April 2023

ഔട്ട് ഓഫ് സിലബസ്

 

ഔട്ടോഫ്സിലബസ് ചോദ്യങ്ങൾ മൂലം

തുടർച്ചയായി പരാജയപ്പെടുന്ന

പരീക്ഷാർത്ഥിയാണു ഞാൻ.

പാഠ്യപദ്ധതിയിലുൾപ്പെടാത്ത

ചോദ്യങ്ങളെ

പിന്നിലുപേക്ഷിച്ച്

എൻ്റെ ഉത്തരങ്ങളിലേക്കുള്ള

ഒറ്റയടിപ്പാതയിലേക്ക്

ഇടതടവില്ലാതെ ഞാൻ

ഇറങ്ങി നടക്കുന്നു.

അതിനാൽ

ജീവിച്ചിരിക്കെത്തന്നെ

പരീക്ഷകരുടെ രേഖകളിൽ

ചുവന്നമഷിയാൽ ഞാൻ

രക്തസാക്ഷിത്വം വരിക്കുന്നു.

പിൻതിരിഞ്ഞോടിയവരുടെ

ചരിത്രത്താളുകളിൽ

'മുൻപേനടന്നവൾ' എന്ന്

ഞാൻ ആലേഖനം ചെയ്യപ്പെടുന്നു.

തോറ്റവരുടെ വേദപുസ്തകങ്ങളിലോ,

ചിരപരാജിത എന്ന്

വാഴ്ത്തപ്പെട്ടവളും ഞാനാകുന്നു.

എൻ്റെ ഉത്തരങ്ങളുടെ പ്രചാരവഴികളിലെ

ഏക അപ്പോസ്തലയും ഞാനാണ്.

 

സിലബസിലില്ലാത്ത ചോദ്യങ്ങൾ

എൻ്റെ പ്രചാരവഴികളിൽ നിന്നുള്ള

വ്യതിചലനങ്ങളാണ്.

എൻ്റെ ഉത്തരങ്ങളിലേക്ക്

പലവരിപ്പാതകളില്ല.

അവയിൽ

മാജിക് റൗണ്ട്എബൗട്ടുകളോ

ഹെയർപ്പിൻ വളവുകളോ ഇല്ല.

'വഴി കണ്ടുപിടിക്കൂ’ എന്ന പേരിൽ

നിങ്ങളുടെ മുന്നിലെത്തുന്ന പസിലുകളെ

അവ സാദൃശപ്പെടുത്തുന്നേയില്ല.

തികച്ചും ഗ്രാമ്യമായ

ആ പാതകളിലേക്ക്

കുറുക്കുവഴികളുമില്ല.

നൂറു ശതമാനം വിജയമുറപ്പാക്കുന്ന

വെറും

നേർസമവാക്യങ്ങൾ മാത്രമാണവ.

 

നൂറു ശതമാനം വിജയമെന്നത്

പരീക്ഷകരുടെ നിർബന്ധമല്ല.

പരീക്ഷാർത്ഥിയായ എനിക്ക്

അതിൽ കുറഞ്ഞൊരു നിബന്ധനയുമില്ല.

ആയതിനാൽ,

നിരന്തരം തോറ്റുകൊടുത്തു കൊണ്ട്

പരീക്ഷകരെ ഞാൻ

തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx