Friday 27 October 2023

തുടർവിലാപകാണ്ഡം

 

കൃഷ്ണ വീണ്ടും വീണ്ടും

തേങ്ങീവിളിക്കുന്നു,

കൃഷ്ണാ വരികയെൻ

നഗ്നതയിലാടയായ്.


രമ്യതയ്ക്കായഞ്ചായ്

മേനി പങ്കിട്ടതും

ചൂതിൽ പണയ-

യുരുപ്പടിയായതും

കുരുസദസ്സിൽ നഗ്ന-

യായന്നു നിന്നതും

ഈ ഞാൻ, പെണ്ണെന്നു

പേർ, ഇരുചേരിയിലു-

മൊരുപോൽ വ്രണിതകൾ,

മനസ്സു മരിച്ചവർ.

ഇന്നിതാ നിൽക്കുന്നു

മറ്റൊരു വേദിയിൽ

തുടരുന്ന വസ്ത്രാ-

ക്ഷേപകഥകളിൽ.


അവതാരപുരുഷന്മാ-

രനവധിയീവഴി

നടശില പാകി-

ക്കടന്നു പോയെങ്കിലും

ഇരുപുറമാർത്തു-

വളരുന്ന ജാതി-

ത്തിമിരവനങ്ങളി-

ലൊളിപാർത്തിരിക്കുന്നു,

നിരവധിയുഗ്ര-

വിഷയുരഗങ്ങ,ളവ

യാഹരിക്കുന്നതീ ദേശം;

തുടരുന്നു പോർവിളി.

വാളായ് പരിചയായ്

ഈ ഞാൻ -സ്ത്രീ - നിൽപ്പു,

രണഭൂവിലാക്ഷേപ

നമ്രയായ് നഗ്നയായ്.


ഇതു വസ്ത്രാക്ഷേപമ-

ല്ലിനിയൊരു യുദ്ധകാ-

ണ്ഡത്തിൻ്റെയാമുഖ-

ശംഖനാദം.

ഇതു മണിപ്പൂര,ല്ലൊ-

ടുങ്ങിടാ കുരുപാണ്ഡ-

വരണഭേരിതൻ

തുടർനിനദം.

അപമാനിത,യെൻ്റെ

ജഠരത്തിൽ നിന്നുയിർ-

ക്കൊണ്ടൊരു ജ്വാലയാ-

ലീഭൂവിടം.

എരിഞ്ഞൊടുങ്ങും മുൻപേ-

യണയുക; കത്തുമെൻ

നഗ്നതയെ തറ്റുടുപ്പിക്കുക.

മതവൈരകാളിന്ദ-

ഗർവ്വദർപ്പങ്ങളിൽ

മർദ്ദനൃത്തം പുന-

രാടീടുക.

മലിനജലപാനത്താ-

ലിനിയുമെൻ പൈതങ്ങ-

ളൊടുങ്ങൊല്ലാ, ഞാനവർ-

ക്കമ്മയല്ലോ