Wednesday 13 December 2023

നിന്നിലേക്കുള്ള വീഥികളിലൂടെ നടക്കുമ്പോൾ...

നിന്നിലേക്കുള്ള യാത്രാവീഥികളിൽ,

വിരഹത്തിൻ്റെ മൂശയിൽ

ഉരുകിവീണുതിളങ്ങുന്ന

എൻ്റെ നക്ഷത്രചിന്തകൾക്ക്

പൂത്തുവിടരാനായി നീ

ഒരാകാശമരമൊരുക്കിയിരുന്നു.

 

നിന്നിലേക്കുള്ള വീഥികളിൽ

നീ വിടർത്തുന്ന

മുത്തുക്കുടയിൽ

വൈഡൂര്യമഴയായ് ഞാൻ

പെയ്തുപെരുകുന്നു.

മഴ നനയാതെ നീ

എന്നിലേക്കോടിയൊളിച്ച്

നിറഞ്ഞുപെയ്യുന്നു.

 

നിന്നിലേക്കുള്ള വീഥികൾ തേടി

കർക്കിടകമായ് ഞാൻ

കറുത്തിരുളുന്നു.

നീയഴിച്ചുവച്ച

പുറന്തോടിന്‍ കാഠിന്യം

സ്വയമണിഞ്ഞ് സംരക്ഷിതയാവുന്നു.

ഋജുരേഖകളിൽ ഗതിവിഗതി കാണാതെ

പാർശ്വപാതകളിൽ  വ്യതിരിക്തയാവുന്നു.

 

ഞാൻ, ഒരേസമയം

അകാശത്തേക്ക് ചുരുൾനിവർന്നുകുതിക്കുന്ന

തിരകളുടെ സങ്കീർണ്ണതയും

നീലശാന്തതയിൽ മയങ്ങുന്ന

ആഴിയുടെ അഗാധതയുമാകുമ്പോൾ

നീയൊരു വലംപിരിശംഖായ്

എൻ്റെ അന്തരാളങ്ങളിലേക്കൂളിയിട്ട്

എന്നെ നിന്നിലെ

നിത്യതീർത്ഥമാക്കുന്നു.

 

ഞാൻ നിന്നിലും നീ എന്നിലും

പുനർജ്ജനിയുടെ

ആദിമന്ത്രപ്പൊരുളായ് ഭവിക്കുന്നു.

നിന്നിലേക്കുള്ള യാത്രകളിൽ

എൻ്റെ പടിവാതിലിലൂടെ,

ഞാൻ

ഉള്ളിലേക്ക് നടന്നപ്രത്യക്ഷയാകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx