Friday 24 November 2023

പ്രണയസമാഗമം

നിയതപഥങ്ങളിൽ

ഭൂമിയുടെ

യാന്ത്രികപ്രദക്ഷിണങ്ങൾ

 

വിരഹവേനൽച്ചൂട് പൊള്ളിച്ച

ആകാശത്ത്,

നീണ്ട കാത്തിരിപ്പിനാൽ കാർനിറമാർന്ന

രണ്ടു മേഘങ്ങൾ,

വർദ്ധിതപ്രണയാവേഗത്താൽ

ആലിംഗനബദ്ധരാകുന്നു.

മിന്നൽപ്പിണരുകളപ്പോൾ

പുഷ്പവൃഷ്ടി നടത്തുന്നു

അത്യാകർഷണത്താൽ കത്തിജ്ജ്വലിച്ച്

കൂട്ടിയിടിച്ചലിഞ്ഞില്ലാതാകുവാൻ മാത്രം

പാഞ്ഞടുക്കുന്ന

ജ്യോതിർഗോളങ്ങളെപ്പോലെ

രണ്ടു മുകിൽഹൃദയങ്ങൾ

തമ്മിൽ തേടുമ്പോൾ

ദിക്കറിയാതെ, മനമറിയാതെ

എത്തിച്ചേർന്ന

ഇന്ദ്രിയകാമനവീഥികൾക്കങ്ങേയറ്റത്തെ

സ്വർഗ്ഗവാതിലുകൾ

ഇടിമുഴക്കത്തോടെ തുറക്കപ്പെടുന്നു.

ഒരേമൂശയിലുരുകിയൊന്നുചേർന്ന

രണ്ടു പ്രാണനുകൾ

മുക്തിതീരങ്ങളിലേക്ക്

മാരിയായി

പെയ്തൊഴിയുന്നു.

 

പ്രണയപ്പകർച്ച നനച്ച,

നേർത്ത ഒറ്റച്ചേലയുടുത്ത്

അലസം ശയിക്കുന്നു, ഭൂമി.

തെളിഞ്ഞ ആകാശത്തിന്നാത്മഹർഷം

അപ്പോൾ നക്ഷത്രക്കണ്ണുകൾ ചിമ്മുന്നു.

പിന്നെ വജ്രരശ്മീചുംബനങ്ങളാൽ മൂടി

സമുദ്രഹൃദയത്തിലേക്കടർന്നുവീഴുന്നു.

ഭൂമിയപ്പോൾ

തന്നിലേക്കമരുന്ന ആകാശത്തെ

മാറോടു ചേർത്തു പുണരുന്നു.

Xxxxxxxxxxxxxxxxxxxxxx