Wednesday 26 June 2024

മഴയുടെ കൂട്ടുകാരികൾ

അപ്പോഴാണു മഴ

പാറിപ്പറന്ന്

കുഞ്ഞുമോളുടെ

കയ്യിൽ വന്നിരുന്നത്.

കൂട്ടുകാരിയായത്.

കയ്യിലും കണ്ണിലും കവിളിലും

ഉമ്മ കൊടുത്തത്.

അവൾക്കൊപ്പം

കടലാസു വഞ്ചിയുണ്ടാക്കിക്കളിച്ചത്.

ഈർക്കിൽപ്പാലം പണിതത്.

തറയിൽ 

നനഞ്ഞ പൂക്കളമിട്ടത്.

 ഉടുപ്പ്

മുക്കിപ്പിഴിഞ്ഞത്.


ഓലക്കീറുകൾ മുകളിൽ തിരുകി,

താഴെ,

ചളുക്കു വീണ, 

പരന്ന ചരുവങ്ങളിലെ വെള്ളം

അമ്മ പുറത്തൊഴുക്കിയപ്പോഴാണ്

കുഞ്ഞുമോളുടെ കൂട്ടുകാരി

 വീടിനു പുറത്തും

അവളുടെ ഉമ്മകളിൽ നനഞ്ഞ

കുഞ്ഞുമോൾ

അകത്തുമായിപ്പോയത്.

എന്നിട്ടും 

പഴുതുകളുണ്ടാക്കി,

കാറ്റായി

നനവായി

കുളിരായി

അമ്മയറിയാതെ

കുഞ്ഞുമോളെ

പുണർന്നുകൊണ്ടേയിരിക്കുന്നുണ്ട്

മഴ.


അപ്പുറത്ത വീട്ടിലെ

അടഞ്ഞ ജനാലകളിലും

ബാൽക്കണിവാതിലുകളിലുമെല്ലാം 

മുട്ടിമുട്ടി വിളിച്ച്

മറുപടി കിട്ടാതെ

ഒടുവിൽ,

ചളി തെറിക്കാതെ

നനവു തൊടാതെ

കാറിൽ യാത്രപോകുന്ന

അവിടത്തെ കുഞ്ഞിമോളേയും,

അടച്ച കാർ ഡോറിൻ്റെ ചില്ലിൽ

അടിച്ചടിച്ചു കൂട്ടുകൂടാൻ വിളിക്കുന്നുണ്ട്

മഴ.

No comments: