Monday 1 July 2024

മയക്കം

 ആസ്പത്രിവരാന്തയിൽ

വെയ്റ്റിംഗ്‌ ഏരിയായിൽ

ഊഴം കാത്തിരിക്കുന്നു.
പുതിയ ബഹുനിലക്കെട്ടിടങ്ങളാൽ
മുഖച്ചിത്രം മാറ്റി,
ആസ്പത്രി ചിരിക്കുന്നു.
കളർ ലൈറ്റുകളിൽ
പല നിറങ്ങളിൽ
പാവാട വിടർത്തുന്ന
ഫൗണ്ടൻ ജലം.
ഓരോ ഫൗണ്ടനരികിലും
അലങ്കാരപ്പനകൾ.
വെള്ളാരംകല്ലുകൾ
മുഖം മിനുക്കുന്ന
ഇടമുറ്റം.
പുറത്ത്‌
കത്തുന്ന നട്ടുച്ച.

ഉഷ്ണം
പാതി മയക്കുന്നു.
ചൂടുകാറ്റിൽ
മുടിയഴിച്ചിട്ട്
യക്ഷികൾ
ഭൂമി തൊടാതെ
പറന്നിറങ്ങുന്നു.
നഖവും ദംഷ്ട്രകളും
നീണ്ടിറങ്ങുന്നു.
ചോര മണക്കുന്ന
അട്ടഹാസങ്ങൾ
എന്നെ കോരിയെടുത്ത്‌
തിരികെ പറക്കുന്നു.
പനമുകളിൽ നിന്ന്
പല്ലും നഖവും മുടിയും മാത്രം
താഴെ വീഴുന്നു.
വീഴ്ചയുടെ ആഘാതത്തിൽ
മയക്കം വിട്ടുണരുന്നു.
വേച്ചുനടന്ന് ആസ്പത്രി വിടുമ്പോൾ
തിരിഞ്ഞു നോക്കുന്നു
ചിറിയിലെ ചോര തുടച്ച്‌
ആസ്പത്രി എന്നെ നോക്കി
കണ്ണിറുക്കിച്ചിരിക്കുന്നു.
കുറച്ചു പല്ലുകളും
നഖങ്ങളും
മുടിയും
കാറ്റിൽ പറന്നു പറന്നു പോകുന്നു

No comments: