Wednesday, 27 November 2024

സേവ് അവർ സോൾ

 തീ തുപ്പുന്ന വ്യാളീനാവ്

നഗരത്തെ നക്കിയെടുക്കുന്നതിനു

തൊട്ടുമുൻപ്

ആ കപ്പൽ

തീരം വിട്ടു.


തിരമാലകളതിനെ

ചുരുട്ടിയെടുത്തു.

കാറ്റും കോളും

എടുത്തെറിഞ്ഞു.

സൂര്യൻ അയനദിശകൾ

ഉത്തരദിക്കിലേക്കും ദക്ഷിണദിക്കിലേക്കും

പലവട്ടം തിരിച്ചു.

ഒടുവിൽ

അറബിക്കടലിൻ്റെ 

കിഴക്കൻതീരങ്ങൾ 

ആ യാനത്തെ

മണലിലുറപ്പിച്ചു.

അകത്തു കുടുങ്ങിപ്പോയ

കുടുംബത്തെ 

നെഞ്ചോടു ചേർത്തു.


കപ്പൽ വീണ്ടെടുത്ത

പുതിയ ഉടമ

അതിനുള്ളിലെ കുടുംബത്തെ

ആരും കാണാതൊളിപ്പിച്ചു.

പിന്നെ ഇടക്കിടെ 

പുറത്തെടുത്ത്

മുറുക്കിയടച്ച കണ്ണാടിക്കുപ്പിയുടെ

പായലടർന്ന തെളിച്ചം 

കാട്ടിക്കൊടുത്ത ചിത്രത്തിലെ

ചുവന്നുതുടുത്ത മുഖമുള്ള ബാലനിൽ

തൻ്റെ മുഖം നോക്കി.

അരികത്തു ചിരിതൂകുന്ന

മാതാപിതാക്കളെ നോക്കി.

അമ്മക്കയ്യിലിരുന്നുചിരിക്കുന്ന

കുഞ്ഞനുജത്തിയെ നോക്കി.

'സേവ് അവർ സോൾ' എന്ന

നിലവിളിക്കുറിപ്പിലെ

രക്തക്കറ നോക്കി.



തീതുപ്പുന്ന വ്യാളികൾ 

അകലങ്ങളിൽ

പെറ്റുപെരുകുന്നതിൻ്റെ

മുരൾച്ചകൾ അവൻ കേട്ടു

ഭൂപടങ്ങളെ ചുട്ടുതിന്നും

വിശപ്പൊടുങ്ങാതെ

അവ

പുതിയ ഇടങ്ങൾ തേടി

അടുത്തടുത്തു വരുന്നതും

അവനറിഞ്ഞു.



പ്രതിരോധത്തിനായി

കുഞ്ഞുകൈകൾ

ഏറ്റവും മൂർച്ചയേറിയ 

ആയുധമെടുത്തു.

പിന്നെ

മായാത്ത മഷിയിൽ മുക്കി

തൻ്റെ ഹൃദയത്തിൽ

അന്നത്തെ ദിനക്കുറിപ്പ്

പകർത്തിവച്ചു.

വാക്കിൻ മൂർച്ചയെ

മാറ്റുരച്ച്

ഇളംഹൃദയം മുറിഞ്ഞു.

മുറിവിൽ നിന്ന്

ചോരയിറ്റ്

അവന്റെ ചരിത്രത്താളുകളിൽ

ഉണങ്ങാത്ത കറ പടർന്നു.


No comments: