Friday, 14 February 2025

നീ വരുന്നേരം...

നിൻ്റെ ഒരേയൊരു വിളിയിൽ

ഞാനിതാ നിന്നിലേക്കോടിയണഞ്ഞിരിക്കുന്നു. 

കാത്തിരുന്നിരുന്നില്ലെങ്കിലും

നീ വരുമെന്നെനിക്കുറപ്പുണ്ടായിരുന്നു.

നവോഢയെപ്പോൽ

ഞാൻ ഒരുങ്ങിയിരുന്നു.


മുടിയിലെ മുല്ലപ്പൂമാലക്ക്

നീ വരുമെന്നറിയാമായിരുന്നിരിക്കണം.

പതിവിലുമേറെ അവ

സുഗന്ധമണിഞ്ഞിരുന്നു.


എൻ്റെ പട്ടുപുടവയും

എന്തോ രഹസ്യം സൂക്ഷിച്ചിരുന്നു.

അഞ്ചലത്തിലെ സ്വർണ്ണക്കസവൊളി

മിന്നിത്തെളിഞ്ഞും ഒളിഞ്ഞും 

നോക്കുന്നുണ്ടായിരുന്നു.


തരിവളകൾക്കും കാൽച്ചിലങ്കകൾക്കും

വല്ലാത്ത തിടുക്കമായിരുന്നു.

നീ വരുമെന്നറിഞ്ഞ്, അവ

അത്യാർത്ഥരെപ്പോലെ

നിലയ്ക്കാതെ നൃത്തമാടിയിരുന്നു.


അനുരക്തരാമെൻ സ്വേദബിന്ദുക്കൾക്കും

അതറിയാമായിരുന്നു.

ഗളശംഖിൻ വടിവിൽ നിന്ന്

ഉറവകൊണ്ട്,

കുചദുർഗതുംഗങ്ങളെ കവിഞ്ഞ്,

ആലിലമധ്യത്തിൻ നടുവിലൂടെ

നാഭിച്ചുഴിയിലേക്ക് ചാലിടുന്ന 

മൃദുരോമരാജിയെ

പൊൻമുത്തുകളണിയിച്ച്

അവ

നീ വരുംപാതകളിൽ

തീർത്ഥം കുടഞ്ഞിരുന്നു. 


എന്നിട്ടും

നിൻ്റെ ആഗമസന്ദേശങ്ങളെ 

ഒറ്റുകൊടുക്കാത്ത വിധേയരെ 

ഒന്നു കണ്ണെറിയുകപോലും ചെയ്യാതെ

അപ്രതീക്ഷിതവേളയിൽ

നീ വന്നു. 

എൻ്റെ തരിവളകളെ 

ഉടച്ചുകളയുംവിധം

കൈ കവർന്നു.

കാൽച്ചിലങ്കകൾ തെറിച്ചുവീഴുംവിധം.

നെഞ്ചിൽ ചേർത്തു.

എൻ്റെ ആത്മാവിലേക്കുറ്റുനോക്കി.

നീയും ഞാനുമെന്ന

ദ്വന്ദ്വമകന്ന

ആ അനർഘനിമിഷത്തിൽ

നീ കാംക്ഷിക്കാത്തവയെയെല്ലാം ഞാൻ

ഉരിഞ്ഞെറിഞ്ഞു. 

അംഗരാഗങ്ങൾ...

ആടയാഭരണങ്ങൾ..

'എൻ്റെ' എന്ന വാക്കിനൊപ്പം 

ഈ ദേഹം പോലും.


പിന്നെ 

നിൻ്റെ മേനിത്തണുപ്പിലേക്കമർന്നലിഞ്ഞു.





Wednesday, 5 February 2025

ഇനിയുമുണ്ടെനിക്കേറെപ്പറയാൻ..

ഞാനപ്പോൾ 

എന്നോട് സംസാരിക്കുന്നു. 

മനുഷ്യരാരുമത് കേൾക്കുന്നില്ല.



അടരുന്ന  ഇലയത് കേൾക്കുന്നു.

പാതിവഴിയിൽ കാതോർക്കുന്നു.

ചുളുകവിളിൽ തലോടി,

ഞാനടർന്നുവീഴുന്നു.


ഇഴയുന്ന  പുഴുവത് കേൾക്കുന്നു.

തിരിഞ്ഞുനിൽക്കുന്നു.

പുഞ്ചിരിനൂലിഴയിലൂടെ

ഞാനിഴഞ്ഞുകയറുന്നു.


വിടരുന്ന  പൂമൊട്ടത് കേൾക്കുന്നു.

മലരാൻ മറക്കുന്നു.

തുടുചൊടിയിലൊരു ചുംബനമേകി

ഞാൻ വിടർന്ന് ചിരിക്കുന്നു. 


വീശുന്ന കാറ്റത് കേൾക്കുന്നു.

സ്തംഭിച്ച് നിൽക്കുന്നു.

കൈക്കുമ്പിൾമണമൂതിപ്പറപ്പിച്ച്

ഞാൻ കുളിരുവാരിയെറിയുന്നു.


പറക്കുന്ന  കിളിയത് കേൾക്കുന്നു.

ചിറകുകൾ ഉറയുന്നു.

കതിർമണിയൊന്ന് കൊത്തിയെടുത്ത്

ഞാൻ പറന്നുപോകുന്നു.


ഒഴുകുന്ന പുഴയത് കേൾക്കുന്നു.

നിശ്ചലമാകുന്നു.

കളകളം ഒരു പാട്ടുമൂളി

ഞാൻ വെള്ളിച്ചില്ലിൽ തെന്നുന്നു..


ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

മനുഷ്യരാരുമത് കേൾക്കുന്നില്ല.


പൂവിൻ്റേയും കാറ്റിൻ്റേയും, 

കിളിയുടേയും നദിയുടേയും

ഭാഷകളിൽ സംസാരിച്ച് 

ഞാൻ തിരക്കിട്ടുപോകുന്നു. 

ഉണ്ടല്ലൊ ഇനിയുമെനി,ക്കേറെപ്പറയാൻ.