Monday 28 October 2024

പക്ഷികൾ വായിക്കപ്പെടുന്നത്‌...


തെളിഞ്ഞ ആകാശം

ചിറകു വിരിച്ചു പാറുന്നൊരു പറവയെ

സ്വാതന്ത്ര്യമെന്നു വായിക്കുന്നു.


കൺവാട്ടം പിടിച്ച്

അങ്ങുയരെ...

അങ്ങങ്ങുയരെ

അങ്ങ് മേഘങ്ങളോളം ഉയരെ

പറവപ്പൊട്ടിനെ കാണുന്ന

ഒരു കൂട്ടം കുഞ്ഞുങ്ങൾ

പരുന്താകാമെന്ന്,

ഇരയെ റാഞ്ചാൻ ചുറ്റുകയാവാമെന്ന്...

അല്ലല്ല.. പ്രാവാകാം,

കറിവച്ചു കഴിക്കാമെന്ന്...

തത്തയാകാം,

കൂട്ടിലിട്ടു വളർത്താമെന്ന്...

മൈനയാകാം,

പാട്ടു പാടിക്കാമെന്ന്...

കുയിലാകാം,

മറുമൊഴി കൂകാമെന്ന്...

പഞ്ചവർണ്ണക്കിളിയാകാം,

ഇരുട്ടിലൊളിപ്പിക്കാമെന്ന്...

കൗശലം  കവണയിൽ

കല്ലു  പായിക്കുന്നു.


ഭൂമിയുരുളുന്ന പറവക്കണ്ണുകൾ,

അങ്ങു താഴെ...

അങ്ങങ്ങു താഴെ....

അങ്ങു പാതാളത്തോളം താഴെ...

ചെറുമനുഷ്യരെ കാണുന്നു. 

അവരുടെ കല്ലുകളി കാണുന്നു. 


പേരറിയാപ്പക്ഷിയോ,

ദിക്കുകൾ നിറയുന്ന  ചിറകുകൾ വീശി,

മേഘങ്ങളെ പറപ്പിച്ച്

അങ്ങകലെ..

അങ്ങങ്ങകലെ...

അങ്ങ് ചക്രവാളങ്ങളോളം അകലെ.

സുവർണ്ണവെളിച്ചം നെറ്റിയിലണിഞ്ഞ

ഒറ്റനക്ഷത്രം ലക്ഷ്യമാക്കി

പറന്നുപോകുന്നു.

Saturday 26 October 2024

വാനിറ്റി

 വാനിറ്റി - ദുരഭിമാനം!!


ഇരയായിരുന്നു ഞാനതിന്-

പേരിന്നാഭിജാത്യത്താൽ.

രൂപസൗകുമാര്യത്താൽ.

സമൂഹമേകും മൂല്യത്താൽ.


സ്വന്തമാക്കിയിരുന്നു ഞാൻ-

ക്രെഡിറ്റ് കാർഡുകളെ, 

ചെക്ക് ബുക്കുകളെ,

വിലയേറിയ മൊബൈൽ ഫോണിനെ,

ബ്രാൻ്റഡ് സൺ ഗ്ലാസുകളെ,

മെയ്ക്കപ്പ് സെറ്റുകളെ.


ഒതുങ്ങിയ എൻ്റെ ഉടലിനെ 

ചുറ്റിയിരുന്നു ലോകം-

ഫ്ലൈറ്റുകളിൽ, 

കാറുകളിൽ,


എൻ്റെ സാന്നിധ്യമഹങ്കരിപ്പിച്ചിരുന്നു,

ഫൈവ് സ്റ്റാർ ഹോട്ടലുകളെ,

ജിമ്മുകളെ,

ഡാൻസ് ബാറുകളെ.


എന്നെ അലങ്കാരമാക്കിയിരുന്നു,

ഒഫീഷ്യൽ മീറ്റിങ്ങുകൾ.


എന്നിൽ തിളങ്ങിയിരുന്നു-

ഇരവുകളിലെ

കാൻ്റിൽ ലൈറ്റ് ഡിന്നറുകൾ.



എന്നിലൂടെ 

കണക്കുകൾ എഴുതിത്തള്ളിയിരുന്ന

കുലീനവർഷങ്ങൾ!!



കാലമിപ്പോൾ

അവർഗ്ലാസ് കീഴ്മേൽ മറിക്കുന്നു.

ജരകൾക്കൊപ്പം 

ചൊരിമണലിൽ

ഞാൻ ഭൂമിയുടെ മറുപുറത്തേക്ക്

തിരസ്കൃതയാവുന്നു.


അകാലം ചുളിവു വീഴിച്ച,

നെയിൽ പോളിഷ് ഇടാത്ത

വിണ്ടുപൊട്ടിയ നഖങ്ങളുള്ള 

ഏതോ കൈകളാൽ

ഞാൻ കോരിയെടുക്കപ്പെടുന്നു.

നന്ദിമിടിക്കുന്ന  

നെഞ്ചോടു ചേർക്കപ്പെടുന്നു.


ജീവിതം എന്നെ

താലോലിച്ചാശ്ലേഷിക്കുന്നു. 


ഇന്ന്,

കാലഗണനയില്ലാത്ത തിരക്കുകളാൽ

കുത്തിനിറയ്ക്കപ്പെടുന്നു,

എൻ്റെ പ്രഭാതങ്ങൾ.



നാട്ടിൻപുറവും 

പൊട്ടിപ്പൊളിഞ്ഞ റോഡും

സർക്കാർ ബസും 

കുലുങ്ങിക്കുലുങ്ങി ടൗണിലേക്കും 

തിരിച്ചുമുള്ള യാത്രകളും

എൻ്റെ ലോകത്തെ ചുറ്റുന്നു.



രണ്ടറ്റം മുട്ടാത്ത കണക്കുകൾ

എൻ്റെ ഭാരം വർദ്ധിപ്പിച്ച്

ഏറ്റുന്ന തോളു പറിക്കുന്നു. 


ചോറ്റുപാത്രത്താൽ, 

കുപ്പിവെള്ളത്താൽ,

കമ്പി പൊട്ടിയ കുടയാൽ,

അമ്മയ്ക്കു വാങ്ങാനുള്ള കഷായത്തിൻ്റെ

ഒഴിഞ്ഞ കുപ്പിയാൽ ഒക്കെ

മഹോദരം ബാധിച്ച്   വയർ വിള്ളുമ്പോൾ

പൊട്ടിയടരായ ഒരു ബ്രാൻ്റ് നെയിം

എൻ്റെ പള്ളയിലിരുന്ന്

ചിറി കോട്ടുന്നു.


എന്നിട്ടും നിറവോടെ ഞാൻ 

തിരക്കിട്ടോടുന്നു;

ബ്രാൻ്റഡ് ആകാത്ത ഒരുപാടു നെടുവീർപ്പുകളെ 

കുത്തിനിറച്ച്

ഇപ്പോൾ ഇതുവഴി ഒരു വണ്ടി വരും

അതു പിടിക്കേണ്ടതുണ്ട്.

വൈകിപ്പോയിയെന്നാൽ

അധികാരഗർവ്വിനു മുന്നിൽ

തലകുനിച്ചു നിൽക്കേണ്ടി വരുന്ന 

മാനിയായ ഒരുവളുടെ

[ദുരയില്ലാ] അഭിമാനം

കാക്കേണ്ടതുണ്ട്.





Thursday 17 October 2024

സമ്പൂർണ്ണരുചിയിൽ പാകപ്പെടേണ്ടതിൻ്റെ പാചകവിധികളിൽ ചിലത്

 നാലുപുലർച്ചക്കു പാതിയുറക്കത്തെ

കുമ്പിൾ ജലം മുക്കിയുണർത്തി വിടും.

'അടിച്ചുതളിച്ചുചിതം' വരുത്തി,

ഐശ്വര്യമുള്ളിൽ കുടിയിരുത്തും.

'അടുക്കളപ്പൂങ്കാവന'ത്തിലേറ്റും.

പുകയൂതി കത്തിക്കും വിറകടുപ്പിൽ

പല മൺകലങ്ങളിൽ ഞാൻ പൂത്തിടും.

കല്ലിലരച്ച മസാലക്കൂട്ടിൽ

ഏറെ രുചിയോടെ  ഞാൻ വിളയും.

അഴുക്കിനെ പാടെയിളക്കി മാറ്റാൻ

അലക്കുകല്ലിനരികിൽ സോപ്പിൽ മുക്കി

കുന്നുപോലെന്നെ കുതിർത്തി വയ്ക്കും. 

പിന്നെ കുളിച്ചു കുറിയണിയിച്ചിടും.

ഈറനിറ്റുന്ന കാർക്കൂന്തൽത്തുമ്പിൽ

തുളസിക്കതിരൊന്ന് ചാർത്തിച്ചിടും.

ഏലക്കയിടിച്ചിട്ട്, പാകത്തിനു പാൽ ചേർത്ത്,

കടുപ്പത്തിലെന്നെ കപ്പിൽ നിറയ്ക്കും.

ഏഴര എന്നെന്നിൽ അലാറമുണരും; അപ്പോൾ, 

നിന്നെ പുണരും പുതപ്പു നീക്കി

മെല്ലെ ഞാൻ നിന്നെ വിളിച്ചുണർത്തും.

ആവി പറക്കുന്ന എന്നെ നീട്ടും.

കടുപ്പവും രുചിയും കെങ്കേമമെന്ന്

തൃപ്തിയോടെന്നെ നീ സ്വീകരിക്കും; ശേഷം, 

'സമ്പൂർണ്ണസ്ത്രീ'പ്പട്ടം എടുത്തു ചുറ്റി,

നിറവോടെ ഞാൻ തിരികെ നടക്കും.

വാ പൊത്തിച്ചിരിക്കുന്ന മിക്സിയെ, ഗ്രൈൻ്ററെ

വാഷിങ്ങ് മെഷീനെ, ഗ്യാസ് സ്റ്റവ്വിനെ,

കണ്ടില്ലയെന്നു നടിക്കും; പിന്നെ

നിൻ റ്റൂത്ത്ബ്രെഷിൽ പേസ്റ്റ് തേച്ചൊരുക്കും.

ചേരുന്ന വസ്ത്രം തിരഞ്ഞെടുക്കും.

ഇസ്തിരിയിട്ടെന്നെ നിവർത്തി വയ്ക്കും; പിന്നെ

ഹാങ്ങറിൽ  'അറ്റ്‌-റ്റെൻഷ'നിൽ തൂങ്ങി നിൽക്കും.

ചുളിവില്ലാതെ എന്നെ നീയണിയും; കാണാ-

പ്പുരുഷക്കിരീടമെടുത്തു വയ്ക്കും. ശേഷം,

തല വാനിൽ തൊട്ടു നടന്നു പോകും.







Tuesday 15 October 2024

നീ നർത്തകി

 നീ വിൺനർത്തകി 

നിൻ്റെ വിരലുകളിൽ 

ഹംസങ്ങൾ

ചിറകടിച്ചു പറക്കുന്നു.

നിൻ്റെ അധരങ്ങളിൽ

പ്രാവിണകൾ  കുറുകുന്നു.

മിഴികളിൽ  

ഇണമയിലുകൾ കൊക്കുരുമ്മുന്നു


നീ  സാഗരനർത്തകി

നിൻ്റെ വാക്കുകളുടെ ലവണങ്ങളിൽ

നക്ഷത്രമൽസ്യങ്ങൾ നീന്തുന്നു

നോക്കിൻ്റെ ദ്വീപുകളിൽ

പവിഴങ്ങളും മുത്തുച്ചിപ്പികളും

രഹസ്യങ്ങളൊളിപ്പിക്കുന്നു.

ഉടയാടഞൊറികളിൽ

മൽസ്യകന്യകൾ 

കസവു തുന്നുന്നു.


നീ ഋതുനർത്തകി.

നിൻ്റെ ഊഷ്മളശ്വാസത്തിൽ

വസന്തം 

തേരേറിയണയുന്നു.

മുടിയിഴകളിൽ 

മുല്ലവല്ലികൾ തളിർക്കുന്നു.

കാൽച്ചുവട്ടിൽ

പനിനീർപ്പൂ

മെത്ത വിരിക്കുന്നു. 

ചുണ്ടുകളിലെ മദഗന്ധത്തിൽ

ഏഴിലം പാല

പൂക്കുന്നു.




നീ കാവ്യനർത്തകി

രാവിലും പകലിലും

ഋതുസന്ധ്യാനേരത്തും

എൻ്റെ കനവിലും

നിനവിലും

നീ നൃത്തമാടുന്നു. 







ചെറ... ആഴി...

 അങ്ങേ ചെറയിൽ നീയുണ്ട്. 

വെള്ളിച്ചായമിറ്റിച്ചിറ്റിച്ച്

നിലാവ്‌ നിൻ്റെ

രജതരേഖാരൂപമെഴുതുന്നുണ്ട്‌.


ഇങ്ങേ ചെറയിലെ ഇരുട്ടിൽ

ഞാനുണ്ട്‌.

മന്ദം വീശുന്ന കാറ്റ്

നിൻ്റെ ഗന്ധത്താൽ

എന്നെ വരക്കുന്നുണ്ട്‌.


നമുക്കിടയിൽ 

ഈ കായലുണ്ട്‌.

ഉള്ളിൽ

നക്ഷത്രത്തിര തല്ലും

ആഴിയുണ്ട്. 

ആഴത്തിലെവിടെയോ മുങ്ങിക്കിടപ്പുണ്ട്‌,

നിന്നിലേക്കെന്നിലേക്കുള്ള തോണി. 

മുങ്ങിയെടുക്കുവാനാകാതെ,

നനയാതെ,

അക്കരെ ഇക്കരെ

നമ്മളുണ്ട്. 

മൂകരായ്

രണ്ടു ചെറകളുണ്ട്.  

പരൽപ്പിടച്ചിൽ

 എന്നിട്ടുമയാൾ 

വലയെറിഞ്ഞുകൊണ്ടിരുന്നു.

വീശിയെറിഞ്ഞ വലയിൽ

നിറഞ്ഞുപുളയുന്ന നിലാപ്പരലുകളെ

വെറുതെ

വഞ്ചിയിൽ കുടഞ്ഞിട്ടുകൊണ്ടിരുന്നു.

വഞ്ചിയിൽ ഓളം തല്ലുന്ന 

ഇത്തിരി വെള്ളത്തിൽ

പരലുകളോടി നടന്നു


നേരം പുലർന്നു. 

രാ കടൽക്കാക്കകൾ

അയാളുടെ കണ്ണിലെ പരലുകളെ

റാഞ്ചി പറന്നു. 

തീരമണഞ്ഞ വഞ്ചിയുടെ 

പഴകിപ്പൊളിഞ്ഞ പടിയിലിരുന്ന്

ഇത്തിരി വെള്ളത്തിൽ

കുഞ്ഞുകാലുകളിളക്കി

അയാളുടെ കുഞ്ഞുങ്ങൾ

പരലുകളെ തിരഞ്ഞു. 


തല കുനിച്ചിരുന്ന് അയാൾ

പൊട്ടിയ ഇരുട്ടിൻ്റെ കണ്ണികൾ

തുന്നിക്കൊണ്ടിരുന്നു.


ഇരുൾക്കണ്ണികൾ ഭേദിച്ച

പരലുകൾ 

വാനമാകെ നിറഞ്ഞിരുന്നു.

വാനമപ്പോൾ

മഴ വീശിയെറിഞ്ഞു. 


മഴക്കണ്ണികളിൽ പൊതിഞ്ഞ്

അയാളും

കുഞ്ഞുങ്ങളും

അയാളുടെ ഓലക്കുടിലും. 


വലയിലിപ്പോൾ 

നിറയുന്ന പരൽപ്പിടച്ചിൽ



Thursday 10 October 2024

ഇപ്പോൾ കിട്ടിയ വാർത്ത

 ഇപ്പോൾ കിട്ടിയ വാർത്തയിൽ

പത്രക്കടലാസിൽ 

അയാൾ കമിഴ്ന്നു കിടപ്പുണ്ടായിരുന്നു;

ചുറ്റും ചോരക്കളം തീർത്ത്

പുറകിലൊരു കഠാര

എഴുന്നു നിൽപ്പുണ്ടായിരുന്നു.



പേർ അത്രമേൽ സുപരിചിതം

ഇൻസെറ്റിലെ പടത്തിലെ മുഖം,

അത്രമേൽ സുപരിചിതം. 

എന്നാലോ..

വാർത്തയിലെ അയാൾ ഒട്ടും പരിചിതനല്ല.

കള്ളക്കടത്തുമാഫിയ അംഗമത്രേ

സ്വർണ്ണക്കടത്തിനിടയിൽ കുത്തേറ്റത്രേ!!


നോക്ക്, ഇത് നിങ്ങളല്ല

പത്രവാർത്തയിൽ കമിഴ്ന്നു കിടക്കാതെ, 

എൻ്റെ  കൈപിടിച്ചെഴുന്നേൽക്ക്.

ഈ വാർത്തയിൽ

നിങ്ങളില്ല എന്ന് 

ഉറക്കെയലറ്


വിറക്കുന്ന എൻ്റെ കൈ അയാൾ പിടിച്ചില്ല

ഇത് 'മുൻ കൂട്ടിയെഴുതപ്പെട്ട'തെന്നും

'നിനക്കു തിരുത്താനാവാത്തതെന്നും'

അയാളുടെ നിശ്ശബ്ദത കമിഴ്ന്നു കിടന്നു.


പകച്ചു നിന്ന് സമയം പോയതറിഞ്ഞില്ല. 

എൻ്റെ മൊബൈൽ ഫോൺ എവിടെ?

ഇന്നലെ രാത്രിയിൽ കൂടെയിറങ്ങി വന്ന 

കാമിനിയെവിടെ?

അവൾ കൊണ്ടു വന്ന ബാഗും 

ഞങ്ങൾ വന്ന ബൈക്കുമെവിടെ?

അയ്യോ... എൻ്റെ നിഴലെവിടെ?


കഠാരക്കുത്തേറ്റ് ചോരയൊലിപ്പിച്ചു കിടന്ന

പ്രഭാതവാർത്തയിൽ നിന്ന്

ഉയർന്നെഴുന്നേറ്റുപോരാനാകാതെ

അയാളുടെ നിഴൽ

അനക്കമറ്റു കിടന്നു.


Friday 16 August 2024

സ്റ്റോപ്പില്ലാത്തിടത്തു നിന്നും ചാടിക്കയറുന്നവർ

 സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്ന്

പെട്ടെന്നാണൊരുവൾ

വണ്ടിക്കകത്തേക്ക്

ചാടിക്കയറിയത്.

വെപ്രാളത്തിനിടയിൽ

പിടിവിട്ട്

ഭാരമേറിയ അവളുടെ ഷോൾഡർ ബാഗ്

പുറത്തേക്ക് തെറിച്ചു വീണു.

സ്വാഭാവീകമായും അവൾ

ആദ്യം സ്തബ്ധയായി

പിന്നെ വിഷണ്ണതയോടെ 

വണ്ടിക്കകത്തെ

ഒന്നാമത്തെ സീറ്റിൽ ഒന്നാമതായിരിക്കുന്ന 

ആളെ നോക്കി.

അയാളുടെ മുഖത്ത് ചിരി.

രണ്ടാമത്തേയാളുടേയും 

മൂന്നാമത്തെയാളുടേയും മുഖത്ത് ചിരി

നാലാമത്തെയാളുടേയും അഞ്ചാമത്തെയാളുടേയും

മുഖത്ത് ചിരി

ഒന്നാമത്തെ ബോഗിയും

രണ്ടാമത്തെ ബോഗിയും ചിരി

മൂന്നാമത്തെ ബോഗിയും നാലാമത്തെ ബോഗിയും ചിരി

തീവണ്ടി മുഴുവൻ ചിരി

അവളോ ചിരിയോചിരി


ചിരിച്ചുചിരിച്ചുകിതച്ച്

താളത്തിൽ

മെല്ലെ നീങ്ങുന്ന വണ്ടിയും

വണ്ടിയിൽ ചിരിച്ചുനീങ്ങുന്നവരും

പ്രതീക്ഷിക്കുന്നുണ്ട്,

സ്റ്റോപ്പില്ലാത്ത ഒരിടത്തു നിന്നും

മറ്റൊരുവനോ മറ്റൊരുവളോ

എപ്പോൾ വേണമെങ്കിലും 

വണ്ടിയിലേക്ക് ചാടിക്കയറാമെന്ന്

സ്വാഭാവീകമായും അവരുടെ തോൾസഞ്ചി

പിടിവിട്ടു താഴെ വീഴുമെന്ന്.

സ്വാഭാവികമായും ട്രെയിൽ നിറയെ

അപ്പോഴുമൊരു ചിരിയുണ്ടാകുമെന്ന്.

സ്വാഭാവികമായും

ആ ചിരി

അപ്പോൾ വണ്ടിയിൽ ചാടിക്കയറിയവനിലേക്ക്/ അവളിലേക്ക്

സംക്രമിക്കുമെന്ന്.

അവരുടെ 

ചിരിതാളങ്ങൾ കൂടി അവാഹിച്ച് 

മന്ദം നീങ്ങിക്കൊണ്ടിരിക്കും,

ഒരിടത്തും സ്റ്റോപ്പില്ലാത്ത ആ ട്രെയിനെന്ന്



 

Wednesday 7 August 2024

ആവേഗം

തികച്ചും സാധാരണമായിരുന്നു, 

ആ വൈകുന്നേരവും

പ്രണയം മറന്നുപോയ

അയാൾ

അന്നും പതിവുപോലെ

ദിനാദ്ധ്വാനവിയർപ്പ്

വീശിവീശിയാറ്റിക്കൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ ഭാര്യ

അടുപ്പൂതിയൂതി

പുക നിറച്ചുകൊണ്ടിരുന്നു.

പ്രണയം മറന്നുപോയ

അയാളുടെ പിതാവ്

മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിച്ച് 

തെക്കോട്ടു നോക്കിയിരിക്കുകയോ ചെയ്തിരുന്നു,

പ്രണയം മറന്നുപോയ

അയാളുടെ അമ്മ

പുല്ലു വെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തിരുന്നു.

പ്രണയമെന്തെന്നറിയാത്ത

അയാളുടെ കുഞ്ഞുങ്ങൾ

തേഞ്ഞുതീർന്ന റബ്ബർച്ചെരുപ്പിൻ്റെ

ഒറ്റച്ചക്രവണ്ടിയോട്ടി 

കളിച്ചു കൊണ്ടിരുന്നു.


ശേഷം 

പ്രകൽ മാഞ്ഞു

രാത്രിയായി

രാത്രി മാഞ്ഞു

പകലായി


തികച്ചും അസാധാരണമായിരുന്നു, 

ആ ദിവസം

എങ്ങും പ്രണയക്കാറ്റടിച്ചിരുന്നു.

അയാളന്ന് വിയർത്തില്ല.

ഭാര്യ അടുപ്പൂതിയില്ല.

അച്ഛൻ മണ്ണിൽ കിളക്കുകയോ

കൃഷി നനക്കുകയോ

ബീഡി വലിക്കുകയോ ചെയ്തില്ല

അമ്മ പുല്ലുവെട്ടുകയോ

കുട്ട നെയ്യുകയോ

കാൽ നീട്ടിയിരുന്ന്

കുഴമ്പു തേക്കുകയോ ചെയ്തില്ല

കുഞ്ഞുങ്ങളെ ആരും

ഉറക്കെഴുന്നേൽപ്പിച്ചില്ല.


നാളേറെയായി ഒതുക്കിവച്ച

പ്രണയാവേഗങ്ങൾ

കടിഞ്ഞാൺ പൊട്ടിച്ചു കുതിച്ച 

തലേ രാത്രിയിൽ

ഉറങ്ങാതൊരു മലയും പുഴയും

തമ്മിൽ കെട്ടിപ്പുണർന്നു പുണർന്ന്

മണ്ണുനീളെ 

പുതിയ സ്നേഹഗാഥകൾ

രചിച്ചൊഴുകി.


പെയ്തുതോർന്ന

പ്രണയത്തിനൊടുവിൽ

പുഴ

അമ്മഭാവം പകർന്നു.

തൊട്ടിലാട്ടി.

താരാട്ടുപാട്ടിലലിഞ്ഞ്

അവരെല്ലാം

ഉറക്കമുണരാതുറങ്ങി.