തെളിഞ്ഞ ആകാശം
ചിറകു വിരിച്ചു പാറുന്നൊരു പറവയെ
സ്വാതന്ത്ര്യമെന്നു വായിക്കുന്നു.
കൺവാട്ടം പിടിച്ച്
അങ്ങുയരെ...
അങ്ങങ്ങുയരെ
അങ്ങ് മേഘങ്ങളോളം ഉയരെ
പറവപ്പൊട്ടിനെ കാണുന്ന
ഒരു കൂട്ടം കുഞ്ഞുങ്ങൾ
പരുന്താകാമെന്ന്,
ഇരയെ റാഞ്ചാൻ ചുറ്റുകയാവാമെന്ന്...
അല്ലല്ല.. പ്രാവാകാം,
കറിവച്ചു കഴിക്കാമെന്ന്...
തത്തയാകാം,
കൂട്ടിലിട്ടു വളർത്താമെന്ന്...
മൈനയാകാം,
പാട്ടു പാടിക്കാമെന്ന്...
കുയിലാകാം,
മറുമൊഴി കൂകാമെന്ന്...
പഞ്ചവർണ്ണക്കിളിയാകാം,
ഇരുട്ടിലൊളിപ്പിക്കാമെന്ന്...
കൗശലം കവണയിൽ
കല്ലു പായിക്കുന്നു.
ഭൂമിയുരുളുന്ന പറവക്കണ്ണുകൾ,
അങ്ങു താഴെ...
അങ്ങങ്ങു താഴെ....
അങ്ങു പാതാളത്തോളം താഴെ...
ചെറുമനുഷ്യരെ കാണുന്നു.
അവരുടെ കല്ലുകളി കാണുന്നു.
പേരറിയാപ്പക്ഷിയോ,
ദിക്കുകൾ നിറയുന്ന ചിറകുകൾ വീശി,
മേഘങ്ങളെ പറപ്പിച്ച്
അങ്ങകലെ..
അങ്ങങ്ങകലെ...
അങ്ങ് ചക്രവാളങ്ങളോളം അകലെ.
സുവർണ്ണവെളിച്ചം നെറ്റിയിലണിഞ്ഞ
ഒറ്റനക്ഷത്രം ലക്ഷ്യമാക്കി
പറന്നുപോകുന്നു.