മാരുതപ്രചണ്ഡമായ്
നീ വീശിയടിച്ചില്ല.
ഭ്രാന്തൻ തിരകളായി
തല്ലിത്തകർത്തതില്ല.
വർഷക്കൊടുംമാരിയായ്
പെയ്തു കവിഞ്ഞതില്ല.
കൽപ്പാന്തപ്രളയമായ്
ക്ഷോഭമണിഞ്ഞതില്ല.
സ്വസ്ഥപ്രതലങ്ങളിൽ
ഉരുൾപൊട്ടി വീണുമില്ല.
പുൽക്കൊടിത്തുമ്പിനേയും
ശിരസ്സു കുനിപ്പിക്കാത്ത
നിൻ ശ്രേഷ്ഠപാദപതന-
ധന്യതയാരും കണ്ടില്ല.
മന്ദമാരുതനായി
എന്നെ തഴുകിപ്പോകേ
അശ്രുക്ഷാരവും, ദീർഘ-
നിശ്വാസബാഷ്പങ്ങളും
നാമ്പിടുവിച്ച ബൗദ്ധ-
ചിന്താഗ്നിജ്ജ്വാലകളെ
നിന്നുള്ളം പേറിയെന്നും
നീയതിൽ പൊള്ളിയെന്നും
നീ പോയ് മറയും വരെയും
ഞാനൊട്ടുമറിഞ്ഞില്ല.
പൂരണാർത്ഥം പുറകിൽ
ശൂന്യതയൊന്നുപേക്ഷിച്ച്
നീ പോകേ, കുഴയ്ക്കുമാ
സമസ്യയ്ക്കുത്തരം കാണാ-
നാകാതെ നാഥനില്ലാ-
ക്കളരി പകയ്ക്കവേ,
നിന്നസാന്നിദ്ധ്യം തീർത്ത
ശൂന്യത പൂരിപ്പിക്കാൻ
മറ്റൊരു ശൂന്യതയെ
തിരഞ്ഞെടുക്കുന്നു കാലം.
ആ മികവിനു മുന്നിൽ
അമ്പരക്കുന്നൂ ഞങ്ങൾ;
തോറ്റ പഠിതാക്കളായി
മുട്ടുകുത്തി നിൽക്കുന്നു;
ദുർഘടം ചില ശൂന്യ-
പൂരണസമസ്യയ്ക്ക്
ശൂന്യതയോളം ചേർന്ന
ഉത്തരം വേറില്ലെന്ന്
ശിക്ഷയായ് പരശ്ശതം
ആവർത്തിച്ചെഴുതുന്നു.