എന്നിട്ടുമയാൾ
വലയെറിഞ്ഞുകൊണ്ടിരുന്നു.
വീശിയെറിഞ്ഞ വലയിൽ
നിറഞ്ഞുപുളയുന്ന നിലാപ്പരലുകളെ
വെറുതെ
വഞ്ചിയിൽ കുടഞ്ഞിട്ടുകൊണ്ടിരുന്നു.
വഞ്ചിയിൽ ഓളം തല്ലുന്ന
ഇത്തിരി വെള്ളത്തിൽ
പരലുകളോടി നടന്നു
നേരം പുലർന്നു.
രാ കടൽക്കാക്കകൾ
അയാളുടെ കണ്ണിലെ പരലുകളെ
റാഞ്ചി പറന്നു.
തീരമണഞ്ഞ വഞ്ചിയുടെ
പഴകിപ്പൊളിഞ്ഞ പടിയിലിരുന്ന്
ഇത്തിരി വെള്ളത്തിൽ
കുഞ്ഞുകാലുകളിളക്കി
അയാളുടെ കുഞ്ഞുങ്ങൾ
പരലുകളെ തിരഞ്ഞു.
തല കുനിച്ചിരുന്ന് അയാൾ
പൊട്ടിയ ഇരുൾവല
തുന്നിക്കൊണ്ടിരുന്നു.
ഇരുൾക്കണ്ണികൾ ഭേദിച്ച
പരലുകൾ
വാനമാകെ നിറഞ്ഞിരുന്നു.
വാനമപ്പോൾ
മഴയെ വീശിയെറിഞ്ഞു.
വലക്കണ്ണികളാൽ പൊതിഞ്ഞ്
അയാളും
കുഞ്ഞുങ്ങളും
അയാളുടെ ഓലക്കുടിലും.
വലയിലിപ്പോൾ
നിറയുന്ന പരൽപ്പിടച്ചിൽ
No comments:
Post a Comment