വല്ലാതെ വൈകിയെന്ന് വെപ്രാളപ്പെട്ട്
വഴിതെറ്റി വന്നെത്തിയൊരു പഥികൻ
റെയിൽവേസ്റ്റേഷൻ തിരക്കി
പാതയറ്റത്തെ
വളവുതിരിഞ്ഞുപോയതിനു ശേഷമാണ്
അവസാനത്തെ തീവണ്ടി
കടന്നുപോയത്.
അയാളതിൽ കയറിയിട്ടുണ്ടായിരിക്കണം.
അസ്തമയച്ചുവപ്പു വീണ
പാളങ്ങളിലൂടെ
ചൂളംവിളിച്ചു പാടിപ്പോകുന്ന വണ്ടിയുടെ
താളത്തിലാടി, അയാൾ
ലക്ഷ്യത്തിലേക്ക്
ആശ്വാസത്തോടെ നീങ്ങുന്നുണ്ടായിരിക്കണം.
പാതയോരത്തെ ചാരുബെഞ്ചിൽ
മറന്നുവച്ച ഊന്നുവടിയിവിടെ
അയാളെക്കാത്തിരിപ്പുണ്ട്.
എടുക്കാൻ മറന്ന തോൾമാറാപ്പിലെ
മുക്കാലുംചത്ത കിളികൾ, പക്ഷെ
സ്വതന്ത്രരായി
ഇതാ ആകാശം മുഴുവൻ
നിറഞ്ഞുപറക്കുന്നു.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

No comments:
Post a Comment