Wednesday 10 May 2023

രുചിപാകി മുളപ്പിച്ച ദേഹപ്പൂന്തോട്ടം

 

നാട്ടുരുചിക്കൂട്ടുകളുടെ

അവധിക്കാലത്തിലേക്ക്

പൊന്നലുക്കിട്ടെത്തിയ തമ്പുരാൻ.

(എരിവുപുളിമസാല) അകമ്പടികളോടെ

ചൊകചൊകേ ചുവന്ന

പട്ടുടുത്ത്

കിരീടധാരണവടിവിൽ

പരിലസിച്ചൊരു

കർക്കിടകപ്രജാപതി.

ചെങ്കോൽ ചുഴറ്റുമ്പോൾ

രസമുകുളരാജനർത്തകികൾ

സ്വയം മറന്നാടുന്നു.

നിലയ്ക്കാത്ത ചിലമ്പൊലികളിൽ

ഒരു  പുഴയൊഴുകുന്നു.

തീരങ്ങളിൽ നിറയെ അളകൾ.

അളകളിൽ പൂമൊട്ടുകൾ നിറയുന്നു.

പിന്നെ നിറയെ മുള്ളുകളുള്ള

ചുവന്ന പൂക്കളായ് വിരിയുമ്പോൾ,

തീരമൊരു ചെമ്പരവതാനി.

 

പൂക്കൾ പുഴയിൽ നിറഞ്ഞൊഴുകി.

പുഴ ഒരു പൂവായൊഴുകി.

പുഴയൊഴുകി..

അവസാന പൂവും

ഒഴുകിയകലുംവരെ...

അളകൾ നികന്ന്

കര വരണ്ടുണങ്ങുംവരെ…

ഇനിയൊരു പൂവും വിടരാത്ത വിധം

മുള്ളുകൾ കരിഞ്ഞുതിരുംവരെ..

വള്ളിപ്പടർപ്പുകൾ മൂടുംവരെ..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 

[ഒരു ഞണ്ടലർജി ഓർമ്മ]


No comments: