Monday 15 May 2023

ഓർമ്മപര്യന്തം

എല്ലാവീടുകളിലേയും

സന്ദർശനമുറികളിലും

തീനിടങ്ങളിലും കാണാം,

മരിച്ചുപോയവർ ഒഴിച്ചിട്ട

ഇരിപ്പിടങ്ങൾ.

എത്രപേർ പിന്നീട്

ഇരുന്നുവെന്നാകിലും,

സമരസപ്പെടാതെ

ബാക്കിയാകുന്ന

മെയ്ച്ചൂട്.

 

മരിച്ചുപോയവർ,

മിഴിയിരുൾമറവിലേക്ക്

ഒളിച്ചുപോയ

കുറ്റവാളികളാണ്.

'പിടികിട്ടാപ്പുള്ളി'യെന്ന്

പതിച്ച ചിത്രങ്ങൾ

നിലനിൽക്കുവോളം,

രേഖകളിൽ

അപരാധിയായി

അടയാളപ്പെട്ടിരിക്കുവോളം,

ഓർമ്മച്ചൂട്ടും വീശി

ഇരുൾക്കാട്ടിൽ നിന്നവർ

ഇടയ്ക്കിടെ

ഒളിസന്ദർശനം നടത്തും.

കാലം മറയുമ്പോൾ,

ചിത്രങ്ങൾ മായുമ്പോൾ,

അടയാളമുക്തി പ്രാപിച്ചവർ

സ്വതന്ത്രരാകും.

 

മരണമെന്ന ഒരേ തെറ്റിനുള്ള

ശിക്ഷകൾ പലവിധമാണ്.

ചിലർ

വിചാരണപോലുമില്ലാതെ

നിരുപാധികം

കുറ്റവിമുക്തരാക്കപ്പെടുന്നു.

മറ്റുചിലരാകട്ടെ,

ഓർമ്മപര്യന്തം

കഠിനതടവിന്

വിധിക്കപ്പെടുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


No comments: