Tuesday, 11 March 2025

'ചട്ടപ്പടി' തെറ്റിയെന്നാൽ

 ചട്ടം പഠിപ്പിച്ചു മെരുക്കിയ ആനകൾ

ഇടയാറേയില്ല. 


[തിരുത്ത്-

തൊട്ടുമുൻപിലത്തെ വരിയിലെ

'റേയില്ല' എന്നതിനു പകരം 'റില്ല' എന്നു വായിക്കുക.

അപ്പോൾ, ഇടയലിൻ്റെ 

വളരേ നേർത്തൊരു സാധ്യത 

തെളിഞ്ഞുവരുന്നത് ശ്രദ്ധിക്കുക.]



മെരുങ്ങുമ്പോൾ

അവയ്ക്കുള്ളിൽ

ഒരു കാടുറങ്ങുന്നു.

കാട്ടുനീതി മയങ്ങുന്നു. 


'ചട്ടപ്പടി' ആനകളെ

പട്ടമണിയിക്കാം.

തേവരുടെ തിടമ്പെഴുന്നള്ളിക്കാം.

അപ്പോൾ അവ

തലയെടുപ്പോടെ നിൽക്കും.

അങ്കുശത്തിൻ്റെ മൂർച്ചയിൽ 

അസ്വാതന്ത്ര്യത്തിൻ്റെ 

കൂച്ചുചങ്ങലകൾ മറക്കും.


ഇടയ്ക്കെങ്ങാൻ അവയ്ക്കുള്ളിലെ

കാടുണർന്നുപോയെന്നാലോ,

അടിച്ചമർത്തണം;

ചുറ്റും നിന്ന് വളഞ്ഞാക്രമിക്കണം. 

അവ തളർന്നു എന്നുറപ്പാക്കിയിട്ട്

കൂച്ചുചങ്ങലകൾ ഒന്നുകൂടി മുറുക്കി,

സ്വാതന്ത്ര്യത്തിൻ്റെ മൈലേജ് 

പിന്നെയും കുറക്കണം. 


എന്നിരുന്നാലും

അപൂർവ്വം ചിലവ

അത്യപൂർവ്വം ചില വേളകളിൽ

ചങ്ങല പൊട്ടിച്ചേക്കാം.

തലയിലേറ്റിയ തിടമ്പ് 

കുലുക്കി താഴെയിട്ടേക്കാം. 

നെറ്റിപ്പട്ടം കുടഞ്ഞെറിഞ്ഞേക്കാം.



സ്വാതന്ത്ര്യമറിഞ്ഞ ആനയ്ക്കു മുന്നിൽ

വീറോടെ നിൽക്കരുത്. 

അതപ്പോൾ നിങ്ങൾ ചട്ടം പഠിപ്പിച്ച 

വെറുമൊരു ആനയല്ല.

തനിവന്യവിളിക്ക് മറുപടി പറയുന്ന

കാട്ടുമൃഗമാണ്.



മയക്കുവെടി വച്ചുവീഴ്ത്തുക എന്നൊരു സാധ്യത

അപ്പോഴും നിങ്ങൾക്കുമുന്നിലുണ്ട്.

അതും മറികടന്ന് കാടേറിയെന്നാൽ

പിന്നെയവയെ മറന്നേക്കുക.

സിന്ദൂരം തൊട്ട് നെറ്റിപ്പട്ടം കെട്ടാനും 

തിടമ്പേറ്റാനും

അവ പിന്നെ തിരികെ വരി'യേയില്ല'.

['യേയില്ല' എന്നുതന്നെയാണ്. തിരുത്തില്ല]

'ഒറ്റയാൾ' എന്ന, 

ഒട്ടും പരിചിതമല്ലാത്ത ഒരു ആനപ്പദം

അവയ്ക്കുവേണ്ടി ഞാൻ

എഴുതിച്ചേർക്കുന്നു.


ഇപ്പോഴെനിക്കറിയാം 

നിങ്ങളെന്താണ് പറയാൻ പോകുന്നതെന്ന്.

പിടിയാനകൾ തിടമ്പേറ്റാറില്ലെന്നല്ലേ?

ഹാ കഷ്ടം!! നിങ്ങളത് കണ്ടി'ട്ടേ'യില്ലെന്നോ?!!!



Monday, 10 March 2025

മൂന്ന് അടുപ്പുകല്ലുകൾ പോലെ അവർ

മൂന്ന് അടുപ്പുകല്ലുകൾ പോലെ

മുഖത്തോട് മുഖം നോക്കി  അവർ  

മൂന്ന് പെണ്ണുങ്ങൾ.

തീപ്പൊള്ളലിൻ നൈരന്തര്യത്താൽ 

കറുത്തുപോയവർ

നെഞ്ചിലെ തിളപ്പിനെ

പുഞ്ചിരിയുടെ അടപ്പിട്ടുമറച്ചവർ.

ഇറ്റുജീവിതവറ്റുണ്ണുവാൻ

ഒരേ തീ വിഴുങ്ങി,

ഒരേ നോവ് വേവിച്ചുവാർത്തവർ.

ഒടുവിൽ പാഴ്ക്കൽത്തുണ്ടുകളായി

പെരുവഴിയിലേക്ക്

എടുത്തെറിയപ്പെട്ടവർ.


അടുപ്പിന് കല്ലുകൾ

മൂന്നു വേണം

അടുപ്പുകൂട്ടാൻ

ഒരിടവും വേണം.


ഇടം തേടിത്തേടി നടന്നവർ

ഒടുവിൽ 

ജീവിതം നിലയ്ക്കാതെ പായുന്ന 

ഇരട്ടവരികൾക്കു നടുവിൽ

വിരാമച്ചിഹ്നം പോലെ ഒരടുപ്പ് കൂട്ടി.

ആർത്തലച്ച് കൂകിവന്ന

പച്ചിരുമ്പിൻ്റെ വിശപ്പിന്

വയർ നിറച്ചുണ്ണാൻ

ഇലയിട്ടുവിളമ്പി.



വാരിവലിച്ചുണ്ട വികൃതിക്കുട്ടി

അനേകമനേകം ചോദ്യങ്ങളുടേയും

ആശ്ചര്യച്ചിഹ്നങ്ങളുടേയും

അർദ്ധവിരാമങ്ങളുടേയും

അവശിഷ്ടങ്ങൾ

ചുറ്റും വിതറി 

പാഞ്ഞുപോയി.



എട്ടുദിക്കുകളിൽ നിന്നും

പൊട്ടും പൊടിയും എത്ര പെറുക്കിച്ചേർത്തിട്ടും

ജീവിതമെന്ന് കൂട്ടിവായിക്കാനാകാതെ

പരീക്ഷയിൽ തോറ്റ കുട്ടിയെപ്പോലുഴറുന്നു

ഇപ്പോഴിതിലെ വീശുന്നൊരു കാറ്റ്.

ചിരിമഞ്ഞ

 എന്നു മുതലാണ് 

നിൻ്റെ ചിത്രത്തുന്നലുകളിലെ

സൂര്യകാന്തിപ്പൂക്കളുടെ

നിറം മങ്ങിത്തുടങ്ങിയതെന്നും

അതിസൂഷ്മക്കരവിരുതിൽ അങ്കുരിച്ച

മുകുളങ്ങളോരോന്നും

വിരിയാൻ മറന്നതെന്നും

തീർച്ചയില്ല.

ഓർക്കുന്നു, 

അന്നുമുതൽ

ചിരിമഞ്ഞയെ മായ്ച്ച്

ഒരു വിഷാദം നിൻ്റെ

ഇണക്കൂട്ടുകാരിയായത്.

നിങ്ങൾ ഒന്നും സംസാരിച്ചില്ല.

പരസ്പരം ഒന്ന് നോക്കിയതു പോലുമില്ല. 

വാടിനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾക്കിടയിൽ

കറുത്ത എന്തോ ഒന്ന് തുന്നുന്നതിനായി

നൂൽ തിരയുമ്പോഴൊക്കെ

മൂളിവന്നൊരു മുരൾച്ച

നിൻ്റെ വിരൽ മുറിച്ചു.

അപ്പോഴൊക്കെ 

ഇറ്റുവീണ 

ചുവന്ന വേദനയെ തുടച്ചുനീക്കി,

നിൻ്റെ കൂട്ടുകാരി

മുറിവൂതിയാറ്റി, പൊതിഞ്ഞുകെട്ടി.


സൂര്യകാന്തിപ്പാടത്തെ

അവസാനപൂവിലെ 

അവസായിതളും കരിഞ്ഞുവീഴും മുൻപായാണ്

നൂൽക്കൂട്ടങ്ങൾക്കിടയിൽ

ഒളിഞ്ഞിരുന്ന 

കറുത്തൊരു മൂളൽ

നിൻ്റെ കൂട്ടുകാരിയുടെ കാൽച്ചുവടുകൾക്കടിയിൽ

ഞെരിഞ്ഞമരുന്നതറിഞ്ഞ്

നീ കണ്ണു പൊത്തിയത്. 

മുഖം മറച്ച,

മുറിവാർന്ന നിൻ്റെ വിരലുകളെ

അവൾ 

പൂവായ് വിടർത്തി.

ഉദിച്ചുയർന്ന അവളുടെ മുഖത്തിനു ചുറ്റും

അപ്പോൾ

സ്വർണ്ണദലങ്ങൾ പ്രഭാവലയമൊരുക്കിയത്

നീ കണ്ടു. 

അവൾ നിന്നെ നോക്കിച്ചിരിച്ചു.

'മഞ്ഞ' എന്ന അവളുടെ പേർ

നീ വീണ്ടും വിളിച്ചു. 

ശേഷം

പരസ്പരം കോർത്ത വിരലുകൾ 

ചിറകുകളാക്കി,

നിങ്ങൾ

സൂര്യകാന്തിവനങ്ങളിലേക്ക്

പറന്നുപോയി.