Sunday, 7 May 2023

ഓർമ്മച്ചിത്രത്തിൽ മഴ പെയ്യുമ്പോൾ...

ജലച്ചായം കൊണ്ടാണ്

ഓർമ്മയിലെ അവ്യക്തചിത്രത്തിന്

മിഴിവേകിയത്.

വെള്ളക്കട്ടിക്കടലാസിൽ

വർണ്ണങ്ങളായ്

ഊഞ്ഞാൽപ്പടിയിൽ

ഒരു പച്ചപ്പട്ടുപാവാടക്കാരിയും

ഊഞ്ഞാൽക്കയറിൽ

ഒരോണത്തുമ്പിയും

ഒന്നിച്ചിരുന്നൂയലാടുന്ന വിധം...

മുറ്റത്തെ പൂത്തുലഞ്ഞ

കാട്ടുമന്ദാരത്തടി

ഊഞ്ഞാലായത്തിൽ

നടുവളച്ച വിധം..

റ്റെറാക്കോട്ടട്ടൈലുകൾ ചുവപ്പിച്ച

മുറ്റത്തിൻ്റെ അതിരുകളിൽ

നിറയെ നാട്ടുചെടികൾ

പൂത്തുനിൽക്കും വിധം..

ഒരു സ്റ്റിൽ...

 

നോക്കിയിരിക്കേ

ചിത്രത്തിന് കാറ്റു പിടിക്കുന്നു.

പറന്നുയർന്ന് മുകളിൽത്തങ്ങി

പൂർവകാലത്തിലേക്കുറ്റുനോക്കുന്ന പോലെ

തലകീഴായ്ക്കിടന്ന ചിത്രത്തിന്,

കാട്ടുമന്ദാരത്തിൻ്റെ

ഉണങ്ങിയടർന്ന ചില്ലകൾ തീർത്ത ഫ്രെയിം.

 

ഓർമ്മച്ചിത്രത്തിൽ

പെട്ടെന്നാണൊരു മഴ.

മഴ മൂവീറീൽ കറക്കുന്നു.

നിശ്ചലചിത്രം

ചലച്ചിത്രമാകുന്നു.

ഉണങ്ങിയ മന്ദാരച്ചില്ലകളിൽ

പൊടുന്നനെ പച്ചപ്പ്.

നിറങ്ങളായ്

താഴേക്കൂർന്നിറങ്ങുന്നു, ഒരൂഞ്ഞാൽ.

ഊഞ്ഞാൽപ്പടിയിലിരുന്ന്

ആയത്തിലാടുന്നൊരു

പച്ചപ്പാവാടക്കാരി.

വളഞ്ഞ മന്ദാരത്തടി,

കയറാട്ടമൊപ്പിച്ചിടുന്നു, ഒരു താളം.

കാറ്റിൽ, പട്ടുപാവാടയോളങ്ങൾ.

ചുറ്റും ചിതറിത്തെറിക്കുന്ന

പച്ചവർണ്ണങ്ങളിൽ

നിറയെ നാട്ടുചെടികൾ പൂക്കുന്നു.

പെരുമഴയിലും

മുറ്റം നിറഞ്ഞുപറക്കുന്ന

ഓണത്തുമ്പികൾ തീർക്കുന്ന

മഞ്ഞപ്പെയ്ത്ത്.

 

വേനൽച്ചൂടിൽ  ഒരു ചിത്രകാരൻ

കണ്ണുകളടച്ചൊരു മഴക്കുട ചൂടുന്നു.

മഴ, ജലച്ചായം കൊണ്ട്

അയാളെന്ന വർണ്ണചിത്രത്തെ

നനച്ചൊഴുകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxx

 


Sunday, 2 April 2023

ഉത്ഥാനവ്യാമോഹങ്ങൾ

സ്വന്തം ആവാസവ്യവസ്ഥയ്ക്കകത്തും

വളച്ചുകെട്ടപ്പെട്ട

വലവൃത്തത്തിനുള്ളിൽ

ബന്ധിതനായവൻ്റെ

മത്സ്യവിചാരങ്ങൾ.

ഇടത്തോട്ടും വലത്തോട്ടും

മുൻപോട്ടും പുറകോട്ടും നീന്തി,

പുറത്തുകടക്കാനാവാതെ

ചിറകു തളർന്നുപോയവൻ്റെ

വ്യർഥപരാക്രമങ്ങൾ.

ആഞ്ഞടിക്കപ്പെട്ട

ആണികളിൽ 

നൊന്തുപിടയുന്നവൻ്റെ

ഉത്ഥാനവ്യാമോഹങ്ങൾ.

 

അവൻ, വൻകരകളിൽ നിന്നും

അടർന്നൊഴുകിപ്പോയ

തുരുത്തിൻ്റെയേകാന്തത.

ആൾക്കൂട്ടത്തിനു നടുവിലും

ഒറ്റപ്പെട്ട അവസ്മൃതിയോട്

ഐക്യപ്പെടുന്ന കൂട്ടുകാരൻ.

 

വിഷാദചിന്തകളൊരു നാൾ

ഒരു വ്യോമയാത്ര

കിനാവു കാണുന്നു.

വൈകിയെത്തിയ

ഒടുവിലത്തെ പിടിവള്ളിയിൽ

ഊയലാടുന്നു.

പെട്ടെന്നവനുമുകളിലൊരു

ആകാശക്കുട നിവരുന്നു.

കാറ്റിലൊരപ്പൂപ്പൻതാടി

ഉയരങ്ങൾ തേടുന്നു.

ആ നിമിഷം...

'എൻ്റെ ജലമേ... എൻ്റ ജലമേ...

നിറഞ്ഞുപരക്കുന്നൊരെൻ

ആകാശക്കാഴ്ചയേ...' എന്ന്

കണ്ണുകൾ

അടയാൻ മടിക്കുന്നു.

അവനിലടങ്ങിയ 

അനേകം തിരമാലകൾ

കുറുകിയുറഞ്ഞ

രണ്ടുതുള്ളി ക്ഷാരജലം,

അവസാനമായി കൺകളെ നനച്ച്

കടലുപ്പിൽ ലയിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxx

 

Saturday, 1 April 2023

ഔട്ട് ഓഫ് സിലബസ്

 

ഔട്ടോഫ്സിലബസ് ചോദ്യങ്ങൾ മൂലം

തുടർച്ചയായി പരാജയപ്പെടുന്ന

പരീക്ഷാർത്ഥിയാണു ഞാൻ.

പാഠ്യപദ്ധതിയിലുൾപ്പെടാത്ത

ചോദ്യങ്ങളെ

പിന്നിലുപേക്ഷിച്ച്

എൻ്റെ ഉത്തരങ്ങളിലേക്കുള്ള

ഒറ്റയടിപ്പാതയിലേക്ക്

ഇടതടവില്ലാതെ ഞാൻ

ഇറങ്ങി നടക്കുന്നു.

അതിനാൽ

ജീവിച്ചിരിക്കെത്തന്നെ

പരീക്ഷകരുടെ രേഖകളിൽ

ചുവന്നമഷിയാൽ ഞാൻ

രക്തസാക്ഷിത്വം വരിക്കുന്നു.

പിൻതിരിഞ്ഞോടിയവരുടെ

ചരിത്രത്താളുകളിൽ

'മുൻപേനടന്നവൾ' എന്ന്

ഞാൻ ആലേഖനം ചെയ്യപ്പെടുന്നു.

തോറ്റവരുടെ വേദപുസ്തകങ്ങളിലോ,

ചിരപരാജിത എന്ന്

വാഴ്ത്തപ്പെട്ടവളും ഞാനാകുന്നു.

എൻ്റെ ഉത്തരങ്ങളുടെ പ്രചാരവഴികളിലെ

ഏക അപ്പോസ്തലയും ഞാനാണ്.

 

സിലബസിലില്ലാത്ത ചോദ്യങ്ങൾ

എൻ്റെ പ്രചാരവഴികളിൽ നിന്നുള്ള

വ്യതിചലനങ്ങളാണ്.

എൻ്റെ ഉത്തരങ്ങളിലേക്ക്

പലവരിപ്പാതകളില്ല.

അവയിൽ

മാജിക് റൗണ്ട്എബൗട്ടുകളോ

ഹെയർപ്പിൻ വളവുകളോ ഇല്ല.

'വഴി കണ്ടുപിടിക്കൂ’ എന്ന പേരിൽ

നിങ്ങളുടെ മുന്നിലെത്തുന്ന പസിലുകളെ

അവ സാദൃശപ്പെടുത്തുന്നേയില്ല.

തികച്ചും ഗ്രാമ്യമായ

ആ പാതകളിലേക്ക്

കുറുക്കുവഴികളുമില്ല.

നൂറു ശതമാനം വിജയമുറപ്പാക്കുന്ന

വെറും

നേർസമവാക്യങ്ങൾ മാത്രമാണവ.

 

നൂറു ശതമാനം വിജയമെന്നത്

പരീക്ഷകരുടെ നിർബന്ധമല്ല.

പരീക്ഷാർത്ഥിയായ എനിക്ക്

അതിൽ കുറഞ്ഞൊരു നിബന്ധനയുമില്ല.

ആയതിനാൽ,

നിരന്തരം തോറ്റുകൊടുത്തു കൊണ്ട്

പരീക്ഷകരെ ഞാൻ

തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 


Saturday, 25 March 2023

കാട്ടുമക്കൾ

കാടിനൊരു ചൂരൊണ്ട്.

ചൂരിനോ ചേലൊണ്ട്.

ചേലൊള്ള ചൂരായി,

കാട്ടുമഹൻ വരണൊണ്ട്.

കറുകാട്ടുതേനുണ്ട്,

നറുകദളിപ്പഴമുണ്ട്,

കാട്ടാറിലാറാടി,

കാട്ടുമഹൻ വരണൊണ്ട്.

ഇരുകാതും വീശീട്ട്,

രാജനട നടക്കുമ്പൊ

നെടുമാർഗ്ഗേയുണ്ടാരോ,

തടിപോലെ കെടക്കണ്.

തടിയതാ മറിയണ്.

തടിയതാ തിരിയണ്.

തടിക്കുമൊരു ചൂരൊണ്ട്.

ചൂരിലൊരു കാടൊണ്ട്‌.

കാട്ടുറാക്കിൻ  മാട്ടം

കഴുത്തോളം മോന്തീട്ടും,

അടിതെറ്റി വീണിട്ടും,

തടിപോലെയുരുണ്ടിട്ടും,

റാക്കുതോക്കും ചൂരിൽ

ചേലൊള്ള കാടൊണ്ട്.

കാടിനൊരു ചൂരൊണ്ട്.

ചൂരിലൊരു നേരൊണ്ട്.

നേരൊള്ള കാട്ടുമഹൻ

ചൂരുപിടിക്കണ്.

മണമൊന്നെന്നറിയണ്.

അലിവുള്ളിൽ പതയണ്.

കനിവോലും കാലോണ്ട്

തടി മെല്ലെയുരുട്ടണ്.

വഴിയോരം ചേർക്കണ്.

ഗജരാജൻ നീങ്ങണ്.

തുമ്പിക്കൈ പൊക്കണ്.

കൊമ്പു കുലുക്കണ്.

ചിന്നം വിളിക്കണ്.

അടിവച്ചു മറയണ്.

 

കാടൊരു ഊരാണേ..

ഊരൊരു വീടാണേ..

വീട്ടാരൊരു കൂട്ടാണേ..

കൂട്ടാരോ ഉയിരാണേ…

xxxxxxxxxxxxxxxxxxxxxxxxxx

 

 

അബ്സ്ട്രാക്റ്റ് ചിത്രങ്ങളുടെ ഗ്യാലറി

കാർമേഘഭരിതമായ

എൻ്റെ വാനത്തേയും

പ്രകാശപൂരിതമായ

നിൻ്റെ വാനത്തേയും

കൃത്യമായി വേർതിരിച്ച അതിരിൽ

അനാഥത്വം പേറി നിന്നു,

നാം മറന്നുവച്ച

മഴവില്ല്.

 

മഴത്തുള്ളികളായി നിന്നിലേക്ക്

പെയ്തുനിറയാൻ വെമ്പിയ

നിമിഷത്തിലാണ്

വർണ്ണങ്ങളേഴും

ഒഴുകി മാഞ്ഞുപോയത്.

 

കാലംപെയ്തൊഴിഞ്ഞ ആകാശത്ത്

അലിഞ്ഞുനേർത്ത നിറങ്ങളാൽ

നിൻ്റെ ഛായാചിത്രങ്ങൾ വരയ്ക്കുമ്പോൾ

അവ

നിറം മങ്ങി

അവ്യക്തങ്ങളായ്ത്തീരുന്നു.

ഞാനവയ്ക്ക്

അമൂർത്തരചനകൾ എന്ന്

പേരിട്ടു.

 

ഇന്നിവിടെയൊരു ഗ്യാലറിയുണ്ട്.

അബ്സ്ട്രാക്റ്റ്ചിത്രങ്ങൾ നിറഞ്ഞത്.

സഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ

എന്നെന്നേക്കുമായി അടച്ചുപൂട്ടപ്പെട്ടത്.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 


Wednesday, 15 March 2023

പദയാത്രികൻ വെന്ന ഉയരങ്ങൾ

സ്വപ്നദൂരങ്ങൾ പൊതിഞ്ഞുകെട്ടിയ

നിൻ്റെ തോൾസഞ്ചിക്ക്

ഏറെ ഘനമുണ്ടായിരുന്നല്ലോ.

എന്നിട്ടും

ഉന്നതങ്ങളെ കാൽച്ചുവടാലളന്നപ്പോൾ

ഭാരങ്ങളെല്ലാമൊഴിഞ്ഞ്

പെട്ടെന്നെന്തേ നീയൊരു

ചെറുതൂവൽപ്പക്ഷിയായി

ചിറകുകൾ വിരിച്ചത്?!!

 

ഗിരിശൃംഗങ്ങളുടെ

പ്രശസ്തിപത്രങ്ങളേറ്റുവാങ്ങാൻ,

അവയുടെ

ഗാഢാലിംഗനങ്ങളിലമരാൻ,

നീ പറന്നകന്നപ്പോൾ

പരാജിതരുടെ കണ്ണുനീർ,

നീ പാറിച്ച കൊടിക്കൂറകളിലേക്ക്

ചാലുകൾ കീറുന്നു.

ഉയരങ്ങളിലേക്കൊഴുകാനാകാതെ,

നിൻ്റെ വിജയത്തെ തൊടാനാകാതെ,

ഒന്നുചേർന്നൊരു മഹാനദിയായി

പ്രവഹിക്കുന്നു.

കൊടുമുടികൾക്കു മുകളിൽ നിന്ന്

നീ പറത്തിവിട്ട രാജഹംസങ്ങൾ,

ആ മാനസസരോവരങ്ങളാകെ

നിറഞ്ഞുനീന്തുന്നു.

 

കാറ്റേറ്റുവാങ്ങിയ

നിൻ്റെ വിജയഭേരികളാൽ

വൻതിരമാലകൾ രൂപപ്പെട്ട്

തീരങ്ങളെ

നിലയ്ക്കാതെ തല്ലിത്തകർക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 

 

[മൗണ്ടനിയറിങ്ങിനിടെ അപകടച്ചിറകേറി പറന്നുപോയവന്...]



Wednesday, 1 March 2023

പരകായം

 

കൂടുവിട്ടുകൂടുമാറി

നെഞ്ചിൻതടവറയിലേക്ക്

സ്വയം പറന്നണഞ്ഞൊരു പക്ഷി

ചിറകിട്ടടിച്ചെൻ്റെ

ഇത്തിരിക്കൂടു പൊളിക്കുന്നു.

ആട്ടിയോടിച്ചു ഞാൻ...

കിളി പോയില്ല.

തടവറവാതിൽ മലർക്കേ തുറന്നിട്ടു..

കിളി പറന്നകന്നില്ല.

വെള്ളമോ തിനയോ നൽകാതെ

പട്ടിണിക്കിട്ടു വട്ടം കറക്കി..

കിളി ചത്തില്ല.

പിടിച്ചിറക്കി പറത്തിവിട്ടിട്ടും

തിരിച്ചുവന്ന്

അകത്തു കയറിയിരിപ്പാണത്.

നീ തിരക്കിയലഞ്ഞെത്തിയപ്പോൾ

കിളി

പുറത്തോട്ടൊരു നട.. അകത്തോട്ടൊരു നട

പിന്നെ കൂടിന്നഴിയിൽ തലിതല്ലി

കരയോ... കര..

ഒടുവിൽ നാമതിൻ്റെ ഉടമസ്ഥത

പങ്കിട്ടെടുത്തു.

നൊമ്പരമേ....‘ എന്ന്

അരുമയായ് നീട്ടിവിളിച്ചപ്പോൾ,

കിളിയതാ നമ്മെ നോക്കി

ചിരിക്കുന്നു... കരയുന്നു...

നമുക്കൊപ്പം കരഞ്ഞുചിരിക്കുന്നു....

നമുക്കൊപ്പം ചിരിച്ചുകരയുന്നു...

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 

 [Empathising is experiencing the pain of another person]


Friday, 17 February 2023

മഹാവിസ്ഫോടനത്തിൽ പ്രപഞ്ചം രൂപീകരിക്കപ്പെടുന്നത്...

ആദിയിൽ സർവത്ര

ശൂന്യമായിരുന്നു.

ഭൂമിയോ താരങ്ങളോ

ഇരുളോ വെളിച്ചമോ

ശൂന്യത പോലുമോ

ഇല്ലാത്തത്ര ശൂന്യം.

 

നിശ്ചലതയുടെ

അതിസൂഷ്മമൊരു നിമിഷത്തിൽ

പിൻകഴുത്തും ചുണ്ടുകളും

ചേർന്നുരഞ്ഞുണ്ടായ

അഗ്നിസ്ഫുലിംഗത്തിനുള്ളിൽ നിന്ന്

പെട്ടെന്നൊരുവൾ ആവിർഭവിക്കുകയും

അത്യുഷ്ണത്താൽ

നിമിമാത്രയിൽ

മഹാവിസ്ഫോടനപ്പെടുകയും

പരകോടി വികിരണങ്ങളായി

ഉജ്ജ്വലിതയാവുകയും ചെയ്തതിൻ്റെ

പരിണിതിയിൽ

ആദിപുരുഷനെന്ന

അപ്രമേയപ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു.

 

അനന്തരം

ആകർഷണബലങ്ങൾ

രൂപീകൃതമാവുകയും

അത്യാകർഷണത്താൽ

പ്രകാശാതിവേഗത്തിൽ

സംശ്ലേഷിക്കപ്പെട്ട്

അവനുമവളും

അനേകപരമാണുക്കളുടെ

അനന്തപൂത്തിരികളായും

ധൂപധൂളികളായും

ചിതറിത്തെറിക്കപ്പെടുകയും ചെയ്തു.


അതിനു ശേഷമാണ്

അപ്രതീക്ഷിതമായി

പ്രണയമാരി പ്രളയപ്പെടുന്നതും,

ആകെ നനഞ്ഞൊരാലിലയായി

അവൻ്റെ നെഞ്ചകമാകെയവൾ

ഒഴുകി നടന്നതും,

പിന്നീട്‌

അവനിലെ ജീവജലമായി

അലിഞ്ഞു ചേർന്നതും.


അന്നുമുതൽ

അവനിലെ പ്രപഞ്ചം

അനുസ്യൂതം

വികസ്വരമായിക്കൊണ്ടിരിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


Thursday, 16 February 2023

മായാദർശനം

ഇതെൻ്റെ പാനോപചാരശാല.

പ്രിയനേ,

ഇവിടെ ഞാൻ നിനക്കെൻ്റെ

പ്രണയം വിളമ്പട്ടെ.

 

 

ചെറുകുളിർക്കാറ്റിൻ്റെ തലോടലിൽ

ഇക്കിളിയുണരുന്ന

പാടലവർണ്ണവിരികൾക്കരികിൽ,

ചുവന്ന

മെഴുതിരിവെട്ടം കൺമിഴിക്കുന്ന

ആ മേശ കണ്ടോ?

പൂപ്പാത്രങ്ങൾ വച്ചുനീട്ടുന്ന

ചെമ്പനീർപ്പൂക്കളേയോ?

ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങളിൽ മുക്കി

വിശറി വീശുന്ന കാറ്റിനെ?

'പ്രണയം വിളമ്പുമിടം ‘എന്ന

നമ്മുടെ സംഗമസ്ഥാനത്തെയാ

ഒഴിഞ്ഞ കോണിൽ,

ഒരുക്കങ്ങളിലൊന്നും തൃപ്തയാവാതെ

ഖിന്നയായിരിക്കുന്ന

എന്നെ നീ കാണുന്നില്ലേ?

നമ്മുടെ പ്രണയചേഷ്ടകളെയോർത്ത്

ഇപ്പോഴും മുഖംപൊത്തി നാണിച്ചു നിൽക്കുന്ന

ഈ ജാലകക്കൈകളെ വിടർത്താൻ

നീയണയുന്നതും കാത്ത്

നാളെത്രയായിരിക്കുന്നു, ഞാനിങ്ങനെ....

 

മെഴുതിരിയത്താഴമേശയെച്ചൂഴുന്ന

അരണ്ട വെളിച്ചത്തിൽ

പഴയ പോലെ

എൻമിഴിപ്പൊന്മകളെ ഞാനിന്ന്

കൂടു തുറന്നു വിടും.

അവ നിൻ്റെ തൃഷ്ണകളെ

കൊത്തിയെടുത്തു പറക്കുന്നതിലെ

വിരുതു കണ്ട്

കടങ്കഥയിൽ തോറ്റ കുട്ടിയായി

പതിവു പോലെ

കുസൃതിക്കുളം കലക്കി നീ

ഇത്തിരിവെട്ടം കെടുത്തരുത്.

എണ്ണിയെടുക്കാനാവാത്ത വണ്ണം

എനിക്കായി നീ വളർത്തിപ്പെരുപ്പിച്ച

മീനുകളെ

തെളിജലത്തിലൂടെ

എല്ലാവരുമൊന്നു കാണട്ടെ.

 

നോക്ക്,

നിരനിരയായ് നിൽക്കുന്ന

സ്ഫടികസാലഭഞ്ജികകൾ കൈകളിലേന്തുന്ന

നിൻ്റെ ഇഷ്ടഭോജ്യങ്ങളെ.

 

ഇതാ ബുൾസ് ഐ.

ഏറെ മുളകും മസാലയും ചേർത്ത്,

വരട്ടിയെടുത്ത കരൾ.

നന്നായി മൊരിഞ്ഞ ഫിംഗർചിപ്സ്.

ഒന്നും ഞാൻ മറന്നില്ലല്ലോ, എന്നത്ഭുതപ്പെടണ്ട.

നിൻ്റെ  പ്രിയ ഓർമ്മകളിൽ മാത്രമാണല്ലോ

ഞാനിന്നും ജീവിക്കുന്നത്.

 

എൻ്റെ പ്രണയത്തിനു സമം

വീര്യമൂല്യങ്ങളേറിയ,

കാത്തിരിപ്പിൻ്റെ എട്ടുവർഷങ്ങൾ

ചുവപ്പിച്ച,

ഈ വീഞ്ഞ്

ഒന്ന് ചുണ്ടോടു ചേർക്കൂ.

എൻ്റെ ചുംബനലഹരിയോളമായില്ലെന്ന്

ഒരിക്കൽക്കൂടി പറഞ്ഞ്

എന്നെയും ലഹരിയിലാറാടിക്കൂ.

അയ്യോ ...

എന്തേ നീയത് തുപ്പിക്കളയുന്നു?!

മനംപുരട്ടുന്ന ചുവയെന്നോ?!

"മൈ സ്വീറ്റ്‌ ഹാർട്ട്‌" എന്ന്

നീ വാഴ്ത്തിയിരുന്ന

ഹൃദയം പിഴിഞ്ഞെടുത്ത

നീരാണത്.

 

ദാ ഈ കരൾക്കഷ്ണം കടിച്ച എരിവിനൊപ്പം

എൻ്റെ കരളേ...‘എന്നെന്നെ

ഒന്നുകൂടി വിളിക്കൂ..

അതുകണ്ട് നീ ഓക്കാനിക്കുന്നതെന്തേ?

 

ഇതാ

എൻ്റെ കണ്ണുകളെപ്പോലെ രുചികരമെന്ന്

നീ പറയാറുള്ള ബുൾസ് ഐ.

ഉപ്പും എരിവുമേറിയ നിൻ്റെ ചുംബനങ്ങൾ

നിറയെത്തൂകി

നീയത് ഭുജിക്കുക.

 

മൊരിഞ്ഞ

ഫിംഗർചിപ്സിനൊപ്പം

അറിയാതെന്ന പോലെ

എടുത്തുകടിക്കാറുള്ള

എൻ്റെ വിരൽ,

എന്തേ നീ തട്ടിയെറിയുന്നു?

ഓ... നിനക്കിപ്പൊൾ

പുതിയ പഥ്യങ്ങളാണെന്നോ!

 

മുക്കുപൊത്തിയോടുന്നതെന്തേ നീ?

നിനക്കേറ്റവും പ്രിയപ്പെട്ട

നിൻ്റെ പെർഫ്യൂമിൻ്റെ

ഗന്ധമല്ലേ ഇവിടല്ലാം.

എട്ടു വർഷമായി ഞാനുറങ്ങുന്ന

ശവക്കല്ലറയിൽ നിറയുന്ന,

നിൻ്റെ ഓർമ്മകളുടെ

സുഗന്ധം!!

xxxxxxxxxxxxxxxxxxxxxxxxx