Thursday 16 May 2024

ആഴം..

നീ ആഴങ്ങളിലേക്ക്‌ വീണുപോയിരുന്നു.
ഇരുൾജനാലകൾ തുറന്ന്
നീ ഉണ്മയുടെ വെളിച്ചം കാട്ടുമെന്ന്
ഞാൻ വെറുതെ പ്രതീക്ഷിച്ചു.

എന്റെ നിലവിളി നിന്നെ ഉണർത്തിയില്ല.
ഞാൻ എറിഞ്ഞ കാട്ടുവള്ളികൾ നീ തൊട്ടില്ല.
ആഴങ്ങളിലെ ഇരുട്ട്‌ നിന്നെ വെളിവാക്കിയില്ല.

നിന്നെയോർത്ത്‌ ഞാൻ വിവശയായിരുന്നു.
പ്രാണൻ പിരിച്ചൊരുക്കിയ പാശത്തിലൂടെ
ഊർന്നൂർന്നാണ്‌
ഞാൻ നിന്നെ തേടിയിറങ്ങിയത്‌.
ആഴങ്ങളിലെ വഴുവഴുപ്പിൽ
ഇരുളിലേക്ക്‌ നുഴഞ്ഞിറങ്ങുമ്പോൾ
ഞാനാകെ മുറിഞ്ഞിരുന്നു.

കടവാതിൽച്ചിറകുകളിൽ
ഏതോ കറുത്ത കാലം
ചിറകടിച്ച്‌ പറന്നു പോയി.
അപ്പോൾ, അഗാധതക്കു മുകളിൽ
ഗുഹാമുഖത്തു നിന്ന്
ഒളിച്ചുകളിയിൽ ജയിച്ച നിന്റെ
ചിരി ഞാൻ കേട്ടു.
മാഞ്ഞുപോകുന്ന ജീവന്റെ കൂരിരുട്ടിൽ
ഞാനും എന്റെ ഒടുവിലെ ചിരി ചിരിച്ചു.
ഇറങ്ങിവരാൻ
സാധ്യതയില്ലാത്ത കാട്ടുവള്ളിയും
അതിൽ തളിർത്ത ഒരിലയും
എന്റെ അബോധത്തിൽ തൂങ്ങിക്കിടന്നു.

No comments: