Thursday 16 May 2024

എന്നെ നീ തൊടുമ്പോൾ



നിന്റെ കരസ്പർശം പോലെ
മൃദുലവും,തണുപ്പുമുള്ള വിരലുകളാൽ
കാറ്റാണെന്നെ തഴുകിയുണർത്തിയത്‌.
സ്വപ്നത്തിൽ ഞാനപ്പോൾ
ചെറിപ്പൂക്കൾ മെത്ത വിരിച്ച വഴിയിലൂടെ
നിറനിലാവിൽ നടക്കുകയായിരുന്നു.
ആ നിമിഷം,ആകാശത്തു നിന്ന്,
ചിറകുകൾ വീശുന്ന
വെളുത്ത കുതിരകൾ വലിക്കുന്ന
ഒരു തേരിറങ്ങി വന്നു.
ചിറകുകളിൽ
താരങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു.
തേർ തെളിച്ചിരുന്ന
വെൺചിറകുകളുള്ള യവനൻ
നീയായിരുന്നു,
നിന്റെ കണ്ണുകളിൽ നക്ഷത്രങ്ങൾ.
നീ വന്ന നേരം മഞ്ഞ്‌ പൊഴിഞ്ഞു.
നീ നഗ്നമായ നിന്റെ വലംകൈ നീട്ടി.
കയ്യുറകളൂരി ഞാൻ നിന്റെ കരം ഗ്രഹിച്ചു.
കൂട്ടിമുട്ടുന്ന നമ്മുടെ നോട്ടങ്ങൾ,
മിന്നൽപ്പിണർച്ചിത്രങ്ങളെഴുതി.
പൊഴിയുന്ന മഞ്ഞ്‌
നിശ്ശബ്ദതയിൽ
നമ്മുടെ വെളുത്ത ശിൽപം കൊത്തി.
തണുത്ത കാറ്റടിച്ചു.
മഞ്ഞു പറന്നകന്നു.
നാം അലിഞ്ഞു മാഞ്ഞു.
പ്രഭാതത്തിന്റെ നനുത്ത വെളിച്ചത്തിലേക്ക്‌
മിഴി തുറക്കെ
മരണത്തിന്റെ തണുപ്പ്‌
എന്നെ പൊതിഞ്ഞു.
വിരഹത്താൽ ചുവന്നൊരു
ധ്രുവനക്ഷത്രം
അപ്പോഴും
ഉദയാകാശത്ത്
മായാൻ മറന്ന് നിന്നു.

No comments: