Thursday 16 May 2024

അന്വേഷണം

 പെട്ടെന്നൊരു നാൾ

ഒരാളെ

കാണാതാകുന്നു.

തിരഞ്ഞുപോകുന്ന കൂട്ടങ്ങൾ

തമ്മിൽ പറയുന്നു, 

അയാൾക്ക് ജീവിതം മടുത്തിരുന്നു എന്ന്.

അയാൾക്കെങ്ങും പോകാനില്ലായിരുന്നു എന്നും

അയാൾക്കയാളെ  ചുമന്നു മടുത്തിരുന്നു എന്നും

അയാൾ പറഞ്ഞതായി

അടുത്ത സുഹൃത്തുക്കളുടെ മൊഴി.

അവസാനം അയാളെ കണ്ട ആട്ടിടയർ,

അയാൾ

കാട്ടിലേക്കുള്ള മാർഗ്ഗേ

നടന്നു പോകുന്നതു കണ്ടതായി

സാക്ഷ്യപ്പെടുത്തുന്നു.


കാട്ടിലേക്ക് പോയിട്ടുണ്ടെങ്കിൽ

അന്വേഷിക്കേണ്ടതില്ലെന്ന്

വനപാലകർ.

മനുഷ്യരക്തദാഹികളായ കടുവകളും

കൊലയാളി ഒറ്റയാന്മാരും

പിന്നേയും അനേകം ഹിംസ്രജന്തുക്കളുമുള്ള കാട്ടിൽ

അയാളെ തിരഞ്ഞിട്ടു കാര്യമില്ലെന്ന് നിരാശപ്പെടുന്നു,

 ബന്ധുക്കൾ


എന്നിട്ടും 

അടിക്കാടുകളും

ഉൾക്കാടുകളും മുഴുക്കെ

അവർ അയാളെ തിരഞ്ഞു.

അയാളെ തേടിയുള്ള പ്രയാണപാതകൾ

അയാളിലൂടെത്തന്നെയായിരുന്നു എന്ന്

എത്ര തിരഞ്ഞിട്ടും

അവർ തിരിച്ചറിഞ്ഞതേയില്ല.


കാടായ് ചിരി തൂകി,

കൂടെ നടന്ന അയാളോ,

അവരെയാരേയും

കണ്ടതുമില്ല. 




No comments: